Tuesday, 24 December 2013

ആത്മീയത; അഭ്യാസവും ആഭാസവും



ജാതി മത ഭേദമെന്യേ ഏറെ അവ്യക്തതകള്‍ നിലനില്‍ക്കുന്നതാണ് മലയാളിയുടെ ഇന്നത്തെ ആത്മീയരംഗം. വിശ്വാസികളുടെ എണ്ണത്തിലും ആത്മീയ പ്രഘോഷണങ്ങളിലും വമ്പിച്ച ജനപങ്കാളിത്തം കാണാം. പഴയ കാലങ്ങളെ അപേക്ഷിച്ച് ആത്മീയ രംഗത്ത്‌ വമ്പന്‍ സന്നാഹവും കുതിച്ചു ചാട്ടവും ഉണ്ടായി എങ്കില്‍ പോലും വിരോധാഭാസമായി തോന്നുന്ന സംഗതി വിശ്വാസികളായ സാമാന്യ ജനങ്ങളില്‍ ഇതിന്റെ ഗുണങ്ങള്‍ വേണ്ട രീതിയില്‍ പ്രകടമല്ല എന്നതാണ്.

എങ്ങനെയും പണം സമ്പാദിക്കണം, ആര്‍ഭാടമായി ജീവിക്കണം, മക്കള്‍ക്ക്‌ പരമാവധി കരുതല്‍ നിക്ഷേപം കരുതണം... ഏതൊരു വിശ്വാസിയും ഇന്ന് ഇതിനപ്പുറം ജീവിത ലക്ഷ്യങ്ങള്‍ ഉള്ളവരല്ല. ഭൗതികമായ ഇത്തരം ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് വിശ്വാസികള്‍ അത്മീയാനുഷ്‌ടാനങ്ങള്‍ പിന്തുടരുന്നത് എന്ന് തന്നെ ന്യായമായും സംശയിക്കാം. ഇത് തന്നെയല്ലേ യഥാര്‍ത്ഥത്തില്‍ അവിശ്വാസികളും പിന്തുടരുന്നത്?

യേശുവോ ബുദ്ധനോ നാരായണ ഗുരുവോ നടത്തിയതുപോലെ ലാളിത്യത്തില്‍ അധിഷ്ടിതമായ പ്രബോധനങ്ങള്‍ അല്ല ഇന്നത്തെ ആത്മീയ നേതൃത്വം അലങ്കരിക്കുന്നവരുടെത്‌. കാലഘട്ടത്തിന്റെ മാറ്റമായി ഇതിനെ വ്യാഖ്യാനിക്കാം എങ്കില്‍ പോലും അത്യാഡംബര കാറുകളും ഫൈവ്‌ സ്റ്റാര്‍ ഭക്ഷണവും ശീതീകരിച്ച കിടപ്പറകളും വിശ്വാസികള്‍ക്ക്‌ നല്‍കുന്നത് ആത്മീയതയ്ക്കെതിരായ ഭൗതിക സന്ദേശമാണ്.

വിശ്വാസികള്‍ ദൈവ പ്രീതിക്കായ്‌ നല്‍കുന്ന കാണിക്ക അല്ലെങ്കില്‍ ദശാംശം ആണ് മറ്റൊന്ന്. കഷ്ടപ്പെട്ട് അധ്വാനിച്ചു കിട്ടുന്ന ശമ്പളത്തില്‍ നിന്ന് മിച്ചം പിടിച്ചും അര്‍ഹതയുള്ള സ്വന്തക്കാരെ അവഗണിച്ചും നല്‍കുന്ന ഈ കാണിക്കകള്‍ പലപ്പോഴും അത് അര്‍ഹിക്കാത്തവരുടെ കൈകളില്‍ കുമിഞ്ഞു കൂടുന്നു. ലോക ദാരിദ്ര്യത്തെ പാടേ തുടച്ചു നീക്കാന്‍ കഴിയുന്ന സാമ്പത്തിക ശേഷി ലോകത്താകമാനം വരുന്ന മത സംവിധാനങ്ങളില്‍ കുമിഞ്ഞു കൂടിയിട്ടില്ല എന്ന് ആര്‍ക്ക് പറയാന്‍ സാധിക്കും?

അദ്ഭുതങ്ങളും അടയാളങ്ങളും ആണ് മറ്റൊന്ന്. യേശു ഒരു അദ്ഭുതമോ അടയാളമോ ചെയ്തത് അത് അര്‍ഹിക്കുന്നവര്‍ക്ക് വേണ്ടി ആയിരുന്നു; അല്ലാതെ, ധനസമ്പാദനം ലക്ഷ്യമാക്കി ആയിരുന്നില്ല. എന്നാല്‍ ഇന്നോ? ചിതലരിച്ച ചുവരിലെ പ്രതിമകളിലൂടെയും ചിത്രങ്ങളിലൂടെയും ദര്‍ശനങ്ങളും അടയാളങ്ങളും എണ്ണയായും സുഗന്ധദ്രവ്യമായും ഒലിച്ചിറങ്ങുമ്പോള്‍ സത്യത്തില്‍ തകരുന്നത് സത്യവിശ്വാസത്തിന്റെ അടിത്തറ കൂടിയാണ്.

ഈ ലോക ജീവിതം ഏറെ ക്ലേശ ദുരിതങ്ങള്‍ നിറഞ്ഞതാണ്. അത് വിശ്വാസി ആയാലും അല്ലെങ്കിലും. ഈ വിഷയത്തില്‍ വിശ്വാസിയെ കുറെ ധൈര്യപ്പെടുത്തുക എന്ന ദൗത്യമാണ് ആത്മീയ അനുഷ്ടാനങ്ങള്‍ വഴി ആത്മീയ നേതൃത്വം പിന്തുടരുന്നത്. ഇത് ആത്മീയ മേഖലയിലെ പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ്. അടുത്ത തലത്തിലേയ്ക്ക് കയറാന്‍ വിശ്വാസി തയ്യാറായിട്ടില്ല എന്ന് മാത്രമല്ല, അതിനുള്ള ശിക്ഷണം ഇന്ന് ആത്മീയ നേതൃത്വത്തില്‍ നിന്ന് അവനു ലഭിക്കുന്നുമില്ല. ആത്മീയ രംഗം കാലങ്ങളായി നേരിടുന്ന വെല്ലുവിളി കൂടിയാണിത്.

ആത്മീയതയുടെ പ്രാഥമിക മേഖലകള്‍ ഇന്ന് ഏറെക്കുറെ ശബ്ദായമാനമാണ്. ലോക ജീവിത ക്ലേശങ്ങള്‍ ഒപ്പിയെടുക്കാന്‍,പാപികളെ നേര്‍വഴി നയിക്കാന്‍, ജീവിതം അനുഗ്രഹദായകമാക്കാന്‍ ... തുടങ്ങി എന്തിനും പോന്ന സന്നാഹങ്ങള്‍ ഇന്ന് അനവധിയാണ്. ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ഇവര്‍ക്ക്‌ വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുന്നതില്‍ എന്നും ഉല്സുകരായിരുന്നു. പണം വാങ്ങി പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തുക, വാര്‍ത്തകളും ചിത്രങ്ങളും നിരത്തി വിശ്വാസികളെ അതിലേയ്ക്ക് ആകര്‍ഷിക്കുക തുടങ്ങി ആത്മീയതയുടെ പ്രാഥമിക തലങ്ങളില്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ പങ്ക് ചെറുതായിരുന്നില്ല.

പുതിയ വഴിത്തിരിവ്, ഈ മാധ്യമങ്ങള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഈ രംഗത്ത്‌ നില നില്‍ക്കുന്ന കച്ചവട താല്‍പര്യങ്ങളെയും അനാചാരങ്ങളെയും വിമര്‍ശിച്ചും തുടങ്ങിയിരിക്കുന്നു എന്നതാണ്. തികച്ചും പോസിറ്റീവ് ആയ ഒരു നിലപാട്‌ ആണിത്. ആത്മീയ രംഗത്ത്‌ വിരാജിക്കുന്നവരുടെ അഴിമതിയോ സ്വജന പക്ഷപാതമോ ചൂണ്ടി കാണിക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ എല്ലാം തന്നെ നിരീശ്വരവാദികളോ യുക്തിവാദികളോ ആയി മുദ്രകുത്തപ്പെടുകയായിരുന്നു ഇതുവരെ ഉള്ള പതിവ്. അതിനു ഒരറുതി വരുത്തുന്നതിനും സമാന ചിന്താഗതിയുള്ള വിശ്വാസ സമൂഹത്തിന്റെ ആത്മീയ അന്വേഷണത്തിന്റെ ദിശ നിയന്ത്രിക്കാനും ഇതിനു കഴിഞ്ഞേക്കും.

മലയാളികളുടെ മത സാമുദായിക സംഘടനകള്‍ ഇവിടെ യു.കെ.യില്‍ വേരുറപ്പിക്കുന്നത് ആത്മീയ രംഗത്ത്‌ ഇന്ന് കാണുന്ന വഷളതരങ്ങളെക്കാള്‍ സമൂഹത്തിനു ദോഷകരമായി ഭവിക്കും എന്ന് ശങ്കിക്കുന്നവരും ഉണ്ട്. ഇത് ശരിയാകാന്‍ ഇടയില്ല. മലയാളികള്‍ ലോകത്ത് എവിടെയും മതപരമായും സ്മുദായികമായും വ്യത്യസ്ത ഗ്രൂപ്പുകളായി തുടരുന്ന പ്രവണത കാലങ്ങളായി നില നില്‍ക്കുന്നുണ്ട്. പ്രതിസന്ധിയിലുള്ള ഒരു മലയാളിയെ സഹായിക്കാന്‍ അത്തരം കെട്ടുപാടുകള്‍ ഒന്നും ആര്‍ക്കും തടസമായിട്ടില്ല. വിസ പ്രശ്നത്തില്‍ നട്ടം തിരിയുന്ന മുസ്ലിമിനെ സഹായിക്കുന്ന ഹിന്ദുക്കള്‍ എത്ര വേണമെങ്കിലും ഗള്‍ഫിലുണ്ട്. നേരെ തിരിച്ചും. കേരളത്തില്‍ ഈ രണ്ടു മത വിഭാഗങ്ങള്‍ തമ്മില്‍ കുത്തി കൊല്ലുമ്പോള്‍ ആണിത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

രണ്ടു മതത്തില്‍ വിശ്വസിച്ചതു കൊണ്ടോ രണ്ടു സമുദായങ്ങളില്‍ പെട്ടതുകൊണ്ടോ തകരുന്ന ഒന്നല്ല മനുഷ്യ ബന്ധം. എല്ലാ മതങ്ങളും പഠിപ്പിക്കുന്ന സ്നേഹമെന്ന വികാരത്തില്‍ നിന്നാണ് മനുഷ്യത്വവും കരുണയും ഒക്കെ ഉണ്ടാകുന്നത്. ഒരേ മതത്തില്‍ വിശ്വസിച്ചതു കൊണ്ടോ ഒരു സമുദായത്തില്‍ ഉള്ളവരായത് കൊണ്ടോ എല്ലാവര്‍ക്കും ഇത് പ്രകടിപ്പിക്കാന്‍ കഴിയണം എന്നുമില്ല.

ഇന്ന് കാണുന്ന ശബ്ദായമാനമായ അന്തരീക്ഷങ്ങളില്‍ നിന്ന് ആര്‍ജ്ജിക്കാവുന്നതല്ല ഈ ഗുണം. പിന്നെയോ, പഴകി ദ്രവിച്ച ജീവിക്കുന്ന വചനങ്ങളുടെ ശീലുകള്‍ ഉള്ളില്‍ ആഞ്ഞു തറയ്ക്കപ്പെട്ടവര്‍ക്ക് മാത്രം ലഭിക്കുന്ന ഒന്നാണത്; അത് ഏതു മതമായാലും, സമുദായമായാലും. അനുഷ്ടാനങ്ങളെക്കാള്‍ സ്വന്തം ജീവിതം തനിക്കും കുടുംബത്തിനും സഹജീവികള്‍ക്കും സമൂഹത്തിനും വേണ്ടി നിസ്വാര്‍ത്ഥമായി പങ്ക് വയ്ക്കാന്‍ തയ്യാറാകുന്ന ഒരുവന്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ആത്മീയതയുടെ പ്രാഥമിക തലം പിന്നിടുന്നുള്ളൂ.











Saturday, 30 November 2013

എന്റെ സ്വപ്ന സങ്കല്പങ്ങള്‍ക്ക് നിറം പകര്‍ന്ന്
ഒടുവില്‍ നീ എന്‍ ജീവിതത്തില്‍ ചേക്കേറി.

ഞാനും നീയും ഒന്നായ്‌ ഒഴുകി തുടങ്ങവേ
ഞാനൊരിടത്തെക്കും നീ മറ്റൊരിടത്തെക്കും യാത്രയായ്

മണലാരണ്യത്തിലെ പൊള്ളുന്ന ചൂടില്‍
നിന്‍റെ ഓര്‍മ്മകള്‍ എന്റെ നെഞ്ചില്‍ തീ പടര്‍ത്തി.

നിത്യവും നീ എഴുതിയ കത്തുകളിലെ വാക്കുകള്‍
രാവുകളില്‍ അന്നെനിക്ക് കുളിരായി.

സന്ദര്‍ശന വിസയില്‍ ആദ്യമായ്‌ നീ എത്തിയത്
എന്നില്‍ ആഹ്ലാദത്തിരകള്‍ ഉയര്‍ത്തി.

കാലാവധി കഴിഞ്ഞു നീ തിരികെ പോകുമ്പോള്‍
പിടയുന്ന നെഞ്ചുമായി ഞാന്‍ നിന്നെ യാത്രയാക്കി.

മാസങ്ങള്‍ക്ക് ശേഷം വീണ്ടും നീ വന്നത്
എന്റെ ആശ്രിത വിസയില്‍ .

ഒരുപാടു മോഹങ്ങള്‍ ഒന്നുമില്ലാതെ
ഒതുങ്ങി കൂടിയ നമ്മള്‍ .

നാളെ എന്താകുമെന്ന ആശങ്കയില്ലാതെ
അന്നന്നത്തെ അപ്പം കഴിച്ചുറങ്ങിയവര്‍

ഇന്ന് നാം എന്തൊക്കെയോ നേടിയെന്നാലും
തൃപ്തരാകുന്നില്ല നാമന്നത്തെത് പോല്‍ .

ജീവിത പാച്ചിലില്‍ മറന്നു പോകുന്നു നാം
പിന്നിട്ട വഴിത്താരകള്‍ അത്രയും.




Sunday, 27 October 2013

രാജഹംസങ്ങള്‍ പറന്നുയരുമ്പോള്‍

സാധാരണ വീട്ടമ്മയായി ഒതുങ്ങി കഴിഞ്ഞിരുന്ന ചന്ദ്രലേഖ ഇന്ന് തിരക്കുള്ള സിനിമാ പിന്നണി ഗായികയാണ്. തേയ്ക്കാത്ത ചുവരോട് ചേര്‍ന്ന് കരി പുരണ്ട വസ്ത്രങ്ങളും ധരിച്ച് രാജഹംസമേ എന്ന പഴയ ഗാനം ട്രാക്കിന്റെ അകമ്പടി ഇല്ലാതെ പാടി സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ്‌ ചെയ്തു കൊണ്ടാണ് ഈ ഗായിക ലോകമെമ്പാടും ഉള്ള മാലയാളി ആസ്വാദകര്‍ക്ക് പരിചിതയാകുന്നത്.

ആലാപനത്തിലെ മാധുര്യം പോലെതന്നെ, അല്ലെങ്കില്‍ അതിനേക്കാള്‍ ഒരു പടി കൂടുതല്‍ മലയാളി ആസ്വാദകരെ സ്വാധീനിച്ചത് കരി പുരണ്ട ജീവിത സാഹചര്യങ്ങള്‍ തന്നെയാവണം. അഭിനന്ദന പ്രവാഹങ്ങള്‍ക്ക് അവരെ പ്രേരിപ്പിച്ച ഘടകവും ഇതാകാം. സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ പ്രചരിച്ച ഈ വിഷയം ഒരു വാര്‍ത്തയാക്കിയ പ്രവാസി ഓണ്‍ ലൈന്‍ പത്രങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഈ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കേരളത്തിലെ മുഖ്യ ധാരാ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയത്.

പൊടുന്നനെ ഇവര്‍ക്ക്‌ പാടാന്‍ ഉള്ള ഓഫറുകളുമായി ആരൊക്കെയോ എവിടെ നിന്നൊക്കെയോ ഓടി കൂടുന്നതും വാര്‍ത്തയായി. പ്രശസ്ത ഗായിക ശ്രേയ ഘോഷാല്‍ പാടെണ്ടിയിരുന്ന മലയാള സിനിമാഗാനം ചന്ദ്രലേഖയെ കൊണ്ട് പാടിച്ചു കൊണ്ടാണ് അണിയറയില്‍ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരുന്ന സിനിമാ പ്രവര്‍ത്തകര്‍ ഇതിനു ക്ലൈമാക്സ് ഒരുക്കിയത്. ചന്ദ്രലേഖ തന്നാല്‍ കഴിയും വിധം ഭംഗിയായി ആ ഉദ്യമത്തില്‍ വിജയിക്കുകയും ചെയ്തു.

അറിയപ്പെടാതിരുന്ന ഒരു വീട്ടമ്മയെ ഒറ്റ ദിവസം കൊണ്ട് പ്രശസ്തിയുടെ കൊടിമുടി കയറ്റി എന്നൊക്കെ അവകാശപ്പെടുമ്പോള്‍ തന്നെ ഇതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വിപണന തന്ത്രം കാണാതിരിക്കാന്‍ കഴിയില്ല. മലയാള സിനിമാ വ്യവസായം മറ്റ് ഇന്ത്യന്‍ സിനിമാ വ്യവസായങ്ങളുമായി തുലനം ചെയ്യുമ്പോള്‍ തീരെ ചെറുതാണ്. ലോകമെമ്പാടും ഉള്ള മലയാളികള്‍ ആണ് മലയാള സിനിമയുടെ പ്രചാരകര്‍ . മറ്റ് ഏതൊരു അനുഗൃഹീത ഗായിക പടുന്നതിനെക്കാള്‍ ചന്ദ്രലെഖയുടെ ഗാനത്തിനായി മലയാളികള്‍ കാതോര്‍ക്കും എന്ന സാമാന്യ ബുദ്ധിയാണ് അവസരം നല്‍കാന്‍ നെട്ടോട്ടമോടിയവരെ നയിച്ചത്.

വൈക്കം വിജയ ലക്ഷ്മിയാണ് അടുത്തയിടെ സമാനമായ രീതിയില്‍ പിന്നണി ഗായിക നിരയില്‍ ഇടം നേടിയ മറ്റൊരു താരം. കാറ്റേ കാറ്റേ എന്ന മലയാള സിനിമാ ഗാനത്തിന് മറ്റ് ഏതൊരു ഗാനത്തെക്കാള്‍ പ്രചാരം ലഭിച്ചിരുന്നു. ഇങ്ങനെ ഉള്ളവരെ സിനിമയിലേക്ക് കൊണ്ട് വരുമ്പോള്‍ ഉള്ള ഉത്സാഹവും താല്‍പര്യവും തുടര്‍ന്നും ഉണ്ടാകാറുണ്ടോ എന്ന കാര്യം സംശയമാണ്.

ചില വസ്തുതകളിലേയ്ക്കാണ് ഈ സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. കല എന്ന വരദാനം ദൈവം കനിഞ്ഞ് നല്‍കിയ ഒരുപാട് പേര്‍ ഇനിയും സാധാരണക്കാര്‍ക്കിടയില്‍ ഉണ്ട്. ചുരുക്കം ചിലര്‍ ഒഴികെ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്ന ബാക്കി പലരോടും സഹൃദയര്‍ക്ക് തോന്നാത്ത ഒരു വൈകാരിക ബന്ധം ഒരു പക്ഷേ ഇങ്ങനെ ഏതെങ്കിലും കോണുകളില്‍ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി തങ്ങളിലെ സൃഷ്ടി വൈഭവം വെളിപ്പെടുത്തുന്നവരോടാണ്.

പണ്ടൊക്കെ ഒരു ഗ്രാമത്തില്‍ സിനിമാ ഗാനം താളമേളങ്ങള്‍ക്കൊപ്പം ആലപിക്കുക എന്നത് യേശുദാസിന്റെയോ ജാനകിയുടെയോ പകുതി എങ്കിലും കഴിവുള്ളവര്‍ക്ക് മാത്രം സാധ്യമാകുന്ന ഒന്നായിരുന്നു. ഇന്നിപ്പോള്‍ ടെക്നോളജി അഭിവൃത്തി പ്രാപിച്ചതിലൂടെ ആര്‍ക്കും യേശുദാസോ ജാനകിയോ ആകാമെന്നായി. ഫലമോ? റിയാലിറ്റി ഷോകളിലൂടെ തലങ്ങും വിലങ്ങും നമ്മള്‍ കേട്ടുകൊണ്ടിരുന്നത് വര്‍ഷങ്ങളായി മനസ്സില്‍ താലോലിച്ചിരുന്ന സംഗീതാനുഭൂതിയുടെ ചാറു നഷ്ടപ്പെട്ട കരിമ്പിന്‍ ചണ്ടികള്‍ ആയിരുന്നു.

ചന്ദ്രലേഖയുടെ പ്രസക്തി ഇവിടെയാണ്. റിയാലിറ്റി ഷോയുടെ സാമാന്യ മര്യാദകളെ പാടെ നിഷേധിച്ചു കൊണ്ട് തന്റെ യഥാര്‍ത്ഥ ജീവിത പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് താളമേളങ്ങള്‍ ഇല്ലാതെ ചിത്ര എന്ന മഹാ ഗായിക പാടിയ ഗാനം പരമാവധി പഠിച്ച് അച്ചടക്കമില്ലാത്ത അന്തരീക്ഷത്തില്‍ ഒരു വിധം ഭംഗിയായി അവതരിപ്പിച്ചു എന്നത് തീരെ ചെറിയ കാര്യമല്ല.

അനേകം ചന്ദ്രലേഖമാര്‍ ഇനിയും പലയിടങ്ങളില്‍ ഒളിഞ്ഞിരിപ്പുണ്ട്. സ്വന്തം കഴിവുകള്‍ മാലോകരെ അറിയിക്കാന്‍ കഴിയുന്ന സാഹചര്യം ഇന്ന് നമുക്കുണ്ട്. പരമാവധി പ്രയോജനപ്പെടുത്തുക. അര്‍ഹിക്കുന്ന അംഗീകാരം താനെ വന്നുകൊള്ളും.

Thursday, 15 August 2013

രാഷ്ട്രീയത്തിലെ അവ്യക്തതകള്‍

രാഷ്ട്രീയം ഒരു സുഖമുള്ള വിഷയമല്ല; ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. കേരള രാഷ്ട്രീയം ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഇതിന്റെ പ്രജകള്‍ ലോകവ്യപകമാണ് എന്നതാണ് കാരണം. സോളാര്‍ വിവാദം, മുഖ്യമന്ത്രിയുടെ ഓഫീസിലും പേഴ്സണല്‍ സ്റ്റാഫിലും പെട്ടവര്‍ക്ക്‌ ഇതിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ കേരളം ഇളകി മറിയാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിടുന്നു.

മുഖ്യ മന്ത്രി രാജി വയ്ക്കുക എന്നതില്‍ കുറഞ്ഞ് ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല എന്ന മട്ടില്‍ പ്രതിപക്ഷം തുടങ്ങിയ സമരം രണ്ടു ദിവസം പോലും നീണ്ടു നിന്നില്ല. സമരം പ്രഖ്യാപിച്ചതും പിന്‍വലിച്ചതും ഒക്കെ അവ്യക്തതകളായി തന്നെ നില നില്‍ക്കുന്നു. അര ഡസനിലധികം മാധ്യമങ്ങള്‍ മണിക്കൂറുകള്‍ ഇടവിട്ട് മണിക്കൂറുകള്‍ നീളുന്ന രാഷ്ട്രീയ ചര്‍ച്ചകളും അവലോകനങ്ങളും നടത്തുമ്പോഴും പൊതുജനം അവ്യക്തതയില്‍ തന്നെ!

ഒരു കാലത്ത് കേരള സമൂഹം ഭ്രഷ്ട് കല്പിച്ചിരുന്ന അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ അന്തം വിട്ടത് പൊതുജനം തന്നെ. പ്രവര്‍ത്തനങ്ങളിലെ സത്യസന്ധതയും കാര്‍ക്കശ്യവും ജനങ്ങള്‍ക്ക്‌ വലിയ ഊര്‍ജ്ജം നല്‍കി. താര പരിവേഷവും വീര പരിവേഷവും നല്‍കി ജനങ്ങള്‍ അദ്ദേഹത്തെ ആദരിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ മൂക്കുകയറുമായി പിറകേ കൂടി.

കാലാവധി കഴിഞ്ഞ മന്ത്രിസഭ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ തലനാരിഴയ്ക്ക് മാത്രമാണ് മുന്നണി പരാജയം നുണഞ്ഞത്. ഒപ്പത്തിനൊപ്പം പോന്ന പ്രകടനം കാഴ്ച വയ്ക്കാന്‍ ഇടതുമുന്നണിക്ക്‌ ഇട നല്‍കിയത് അച്യുതാനന്ദന്‍ എന്ന മുന്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന മികവല്ലാതെ മറ്റൊന്നും തന്നെ ആയിരുന്നില്ല.

മുഖ്യമന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ തിളങ്ങുന്ന പ്രകടനം കാഴ്ച വച്ച് മുന്നേറിയ ഉമ്മന്‍ ചാണ്ടി ഒരുവേള മറ്റ് മന്ത്രിമാരെയും സര്‍ക്കാരിനെയും തന്നെ നിഷ്പ്രഭമാക്കി. ബഹുജന സമ്പര്‍ക്ക പരിപാടികള്‍ നാട് നീളെ സംഘടിപ്പിച്ച് ജനപ്രതിനിധി എന്ന നിലയില്‍ കേരളത്തില്‍ ഇതുവരെ ഒരു നേതാവും ചെയ്യാത്ത വിധം ജനകീയ പ്രവര്‍ത്തനം നടത്തി മുന്നേറിക്കൊണ്ടിരിക്കവേ പൊടുന്നനെയാണ് ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവ പരമ്പരകള്‍ അരങ്ങേറുന്നത്.

ഇവിടെ നിഷ്പക്ഷ മതികള്‍ക്ക് കാണാന്‍ കഴിയുന്നത് അടുത്ത കാലത്ത് കേരളം കണ്ട രണ്ടു ജനപ്രതിനിധികളുടെ സത്യസന്ധതയും രാഷ്ട്രീയ ഇചാശക്തിയുമാണ്. എന്നാല്‍ അതിനു തടയിടുന്നത് അവരുടെ തന്നെ പാര്‍ട്ടിയിലോ മുന്നണിയിലോ ഉള്‍പ്പെടുന്നവര്‍ . ഈ അവസ്ഥയല്ലേ യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ ശാപം? മുഖ്യമന്ത്രി അധികാരം ഒഴിയണമെന്ന ആവശ്യവുമായി സമരം നയിച്ചവര്‍ പരാജയപ്പെട്ട ആ സമരത്തിന്‌ വേണ്ടി ചെലവാക്കിയ കോടികള്‍ എത്രയാകും? സമരത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കിയ തുകയോ?

കേരളത്തിലെ കുണ്ടും കുഴികളും നിറഞ്ഞ റോഡും പട്ടണങ്ങളിലെ മാലിന്യ കൂമ്പാരങ്ങളും പകര്‍ച്ച വ്യാധികളും ഏറെക്കുറെ വിസ്മരിക്കപ്പട്ടിരിക്കുകയാണ്. കേരളത്തിന്റെ വികസനവും അഭിവൃത്തിയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതില്‍ ഇടതു വലതു പക്ഷങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. ഈ രണ്ടു മുന്നണികളെയും വിജയിപ്പിക്കുന്നതിലും പരാജയപ്പെടുത്തുന്നതിലും കാര്യമില്ലാത്ത അവസ്ഥയാണ് പ്രജകള്‍ നേരിടുന്ന വെല്ലുവിളി.

കേരളാ രാഷ്ട്രീയ മേഖല സംശുദ്ധമാകാന്‍ സമ്മതിക്കാത്ത അവിശുദ്ധ കൂട്ടുകെട്ട് ഇടതു വലതു മുന്നണികളെ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു എന്ന അവ്യക്ത സത്യമാണ് ദൈനം ദിന രാഷ്ട്രീയ സംഭവ വികാസങ്ങളിലൂടെ പ്രജകള്‍ക്ക് നല്‍കുന്ന സന്ദേശം.

Tuesday, 9 July 2013

പൊട്ടലും ചീറ്റലും പിന്നെ സംഘടനകളും ...

യു.കെ. മലയാളികള്‍ക്കിടയില്‍ എന്നും ചര്‍ച്ചാവിഷയമാകാറുള്ള വാര്‍ത്തകളാണ് സംഘടനകള്‍ക്കുള്ളില്‍ നടക്കുന്ന കലാപങ്ങളും അസ്വാരസ്യങ്ങളും പൊട്ടിത്തെറികളും. ഒരു പ്രാദേശിക സംഘടന ജന്മമെടുക്കുന്നതും വാര്‍ഷികം ആഘോഷിക്കുന്നതും ഒക്കെ ഇവിടെ ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാണ്. ആദ്യ വാര്‍ഷികാഘോഷം പിന്നിടുന്ന വേളയില്‍ തന്നെ സംഘടനയില്‍ സമാന്തര പ്രവര്‍ത്തനം നടത്തി ഒരു വിഭാഗം വിട്ടു നില്‍ക്കുകയോ നിലവിലുള്ള ഭരണ സമിതിയെ ചോദ്യം ചെയ്യുകയോ വിമര്‍ശിക്കുകയോ ഒക്കെ ചെയ്യുന്നതും വാര്‍ത്തയാണ്. പിറ്റേന്ന് പുതിയ പേരില്‍ സംഘടനയുടെ പിറവിയും ഭാരവാഹികളുടെ ഫോട്ടോ പ്രദര്‍ശനവും വരെ ഇത് തുടരും.

വാര്‍ത്തകളില്‍ നിറയുന്ന എല്ലാ സംഘടനകളുടെയും പ്രവര്‍ത്തനം ഏറെക്കുറെ ഒരു പോലെയിരിക്കും! സമ്മറില്‍ ഒരു ബാര്‍ ബി ക്യു., ബസ്‌ പിടിച്ച് എങ്ങോട്ടെങ്കിലും ഫാമിലി ട്രിപ്പ്‌., ഓണാഘോഷം, ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം... സാംസ്‌കാരിക പരിപാടി എന്ന പേരില്‍ നടത്തപ്പെടുന്ന ഇത്തരം മാമാങ്കങ്ങളില്‍ യൂണിറ്റിലെ കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ്‌ ആണ് മുഖ്യ ഇനം. കഴിഞ്ഞ പത്തു വര്‍ഷമായി ഒരേ കുട്ടികള്‍ ഒരേ ഡാന്‍സ് തന്നെ കളിച്ചാലും ആരും ഗൗനിക്കില്ല.

കരാക്കെ ഗാനമേളയാണ് മറ്റൊരു ആകര്‍ഷണം. യു.കെ.യില്‍ അങ്ങോളമിങ്ങോളം ലേറ്റസ്റ്റ്‌ അടിപൊളി ഗാനങ്ങള്‍ ആലപിച്ച് മലയാളികളെ ഉന്മത്തരാക്കുന്ന ഏകാംഗ ട്രൂപ്പുകള്‍ അനവധിയാണ്. (ഏകാങ്ക നാടകം എന്ന പഴയ പ്രയോഗം വച്ച് ഏകാംഗ ഗാനമേള എന്ന് ഇതിനെ വിശേഷിപ്പിക്കാം)നാട്ടില്‍ പാട്ട് പാടി നടന്ന ചുരുക്കം ചിലര്‍ ഈ ഗണത്തില്‍ പെടും. ബാക്കി അധികവും ഗാനമേള കേട്ടിട്ട് കൂടി ഉണ്ടാകണം എന്നില്ല!

ഇതൊക്കെയാണെങ്കിലും വാര്‍ത്തകളില്‍ നിറയാത്ത, അല്ലെങ്കില്‍ പരാമര്‍ശിക്കപ്പെടുക പോലും ചെയ്യാത്ത ചുരുക്കം ചില സാംസ്‌കാരിക സംഘടനകള്‍ വൈവിധ്യമാര്‍ന്നതും ശാസ്ത്രീയവുമായ കലാപരിപാടികള്‍ അവതരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് കലയെയും സാഹിത്യത്തെയും ബഹുമാനിക്കാന്‍ ശ്രമിക്കുന്നത് ഒരു സമൂഹത്തിന്റെ ഗുരുത്വ ലക്ഷണമായി കാണണം.

ഇവിടെ മലയാളി സംഘടനകള്‍ക്കുള്ളിലെ പൊട്ടിത്തെറികള്‍ വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ അതിന്റെ കാരണങ്ങള്‍ അന്വേഷിക്കാറുണ്ടോ എന്ന കാര്യം സംശയമാണ്. ഒറ്റ വാക്കില്‍ മലയാളിയുടെ ഈഗോ എന്ന് ഇതിനെ വിശേഷിപ്പിക്കാറാണ് പതിവ്. കൂടുതല്‍ മനസ്സിലാക്കിയാല്‍ മലയാളിയുടെ ആശയ വിനിമയത്തിലെ അപാകതയാണ് പല പ്രശ്നങ്ങള്‍ക്കും കാരണം എന്ന് വ്യക്തമാകും. സംഘടന വലുതായാലും ചെറുതായാലും കമ്മറ്റികള്‍ പലപ്പോഴും നിയമ സഭ കൂടുന്നത് പോലെയാണ്. കാക്കക്കൂട്ടില്‍ കല്ലെറിയുന്ന അവസ്ഥ! ഒരു വിഷയം അവതരിപ്പിച്ചാല്‍ ഗുണപരമായതും പ്രതിപക്ഷ ബഹുമാനവും സഹിഷ്ണുതയും പുലര്‍ത്തുന്ന ചര്‍ച്ചയല്ല എവിടെയും സംഭവിക്കാറുള്ളത്.

ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളില്‍ ചിലതാണ് അടുത്ത ദിവസം യു.കെ.യിലെ ഏറ്റവും വലിയ സാമുദായിക കൂട്ടായ്മയില്‍ ഉണ്ടായി എന്ന് പറയപ്പെടുന്ന ഉന്തും തള്ളും മുതല്‍ ഏറ്റവും വലിയ മലയാളി സംഘടനയില്‍ സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതലക്കാരനെ ഒഴിവാക്കിയതു വരെയുള്ള സംഭവ വികാസങ്ങള്‍ . ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ എതെല്ലാമെന്നു വ്യക്തമാക്കുന്നതില്‍ പറ്റുന്ന പാളിച്ചകള്‍ ഒരിടത്ത് വിനയാകുമ്പോള്‍ മറുവശത്ത്‌ കെടുകാര്യസ്ഥതയും പ്രവര്‍ത്തനങ്ങളിലെ വൈകല്യങ്ങളും ചോദ്യം ചെയ്തത് ജനാധിപത്യ രീതിയില്‍ ഒരു പൌരന്‍റെ അവകാശമായി അംഗീകരിക്കാന്‍ കഴിയാത്ത നേതൃത്വത്തിന്റെ ധാര്‍ഷ്ട്യവും അമ്പരപ്പും ആണ് മുഴച്ചു നില്‍ക്കുന്നത്‌.,.

സംഘടനയില്‍ അംഗങ്ങള്‍ ആയിട്ടുള്ളവരും നേതൃത്വം അലങ്കരിക്കുന്നവരും കൂടുതല്‍ അച്ചടക്കം ശീലിക്കേണ്ടിയിരിക്കുന്നു എന്നാണ് ഈ സംഭവ വികാസങ്ങള്‍ എല്ലാം തന്നെ സൂചിപ്പിക്കുന്നത്.

Tuesday, 2 July 2013

വിശ്വാസവും പൗരോഹിത്യവും ആധുനിക വീക്ഷണത്തില്‍

പൗരോഹിത്യവും അതുമായി ബന്ധപ്പെട്ട അനുഷ്ടാനങ്ങളും ഓരോ കാലത്തും പല വിധത്തിലാണ്. പഴയ നിയമത്തില്‍ പറയുന്ന ബലിയര്‍പ്പണം പക്ഷി മൃഗാദികളെ കൊന്ന് മാംസവും നെയ്യും ദഹിപ്പിക്കുന്ന രീതിയിലാണ്‌.,.കൂടിവരുന്ന ജന സമൂഹത്തിന്റെ എണ്ണത്തിനൊത്ത വിധം പക്ഷി മൃഗാദികളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കും. പുരോഹിതന്റെ വേഷവിധാനങ്ങള്‍ ഇന്നത്തെ പോലെ തന്നെ ഏറെ സങ്കീര്‍ണ്ണമായിരുന്നു താനും. വൈദിക വേഷമണിഞ്ഞ ഇറച്ചിക്കടക്കാരന്റെ റോളില്‍ അന്നത്തെ പുരോഹിതരെ സങ്കല്‍പിക്കുന്നതില്‍ തെറ്റുണ്ടാവാന്‍ ഇടയില്ല.

അനുഷ്ടാനങ്ങളിലെ കര്‍ക്കശഭാവവും തികഞ്ഞ യാഥാസ്ഥിതികത്വവും സ്വാഭീഷ്ടകാഴ്ചകളോടുള്ള അമിതാസക്തിയും ഒക്കെയാവാം ഇവരെക്കുറിച്ച് വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്ന നാണം കെട്ട നാമകരണത്തിന് യേശുവിനെ പ്രേരിപ്പിച്ചത്‌..,. ദൈവഹിതം എന്തെന്നറിയാന്‍ ശ്രമിക്കാതെ, ദൈവം തങ്ങള്‍ക്കു നല്‍കിയ അനേക നന്മകള്‍ കാണാന്‍ കഴിയാതെ പോയ ദൈവജനം അഹരോന്‍ എന്ന മഹാപുരോഹിതനോട് തങ്ങള്‍ക്ക് ആരാധിക്കാന്‍ ഒരു കാളക്കുട്ടിയെ വേണമെന്ന് ആവലാതിപ്പെടുന്നു.

വിശ്വാസി സമൂഹത്തിന്റെ ഇംഗിതത്തിനു വഴങ്ങി അവരില്‍ നിന്ന് സംഭരിച്ച ലോഹങ്ങള്‍ ഉപയോഗിച്ച് അഹരോന്‍ കാളക്കുട്ടിയുടെ സ്വര്‍ണ്ണ വിഗ്രഹം നിര്‍മ്മിച്ച്‌ അവരെ തൃപ്തരാക്കി. അഹരോന്‍ എന്ന മഹാപുരോഹിതന്‍ വിശ്വാസികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സ്വയം തരം താഴുന്ന കാഴ്ചയാണത്. ഫലമോ? നാല്‍പതു ദിവസം മലമുകളില്‍ ഉപവസിച്ച് ദൈവതേജസ്സ് അനുഭവിച്ച് ദൈവ പ്രമാണം കല്ലില്‍ എഴുതി വാങ്ങി മലയിറങ്ങിയ മോശയ്ക്ക് ദൈവ പ്രമാണം എറിഞ്ഞുടയ്ക്കേണ്ടി വന്നു.

മരുഭൂമിയിലെ യാത്രയില്‍ കാളയെ ബലിയര്‍പ്പിക്കുക പ്രായോഗികമായിരുന്നില്ല. അതിനു മാനുഷികമായ ആലോചനയില്‍ കണ്ടെത്തിയ മാര്‍ഗ്ഗമാകാം കാളക്കുട്ടിയുടെ സ്വര്‍ണ്ണ വിഗ്രഹം. പക്ഷി മൃഗാദികള്‍ക്ക് പകരമായി ദൈവപുത്രന്‍ സ്വന്തം ശരീരം കാല്‍വരിയില്‍ യാഗമായി നല്‍കിയതിലൂടെ പഴയ നിയമം ഏറെക്കുറെ അസാധുവായി. പക്ഷി മൃഗാദികളുടെ ഇറച്ചിക്ക് പകരം തിരു വോസ്തിയും വീഞ്ഞും ഉള്‍പ്പെടുത്തി പുതിയ അനുഷ്ടാനങ്ങള്‍ നിലവില്‍ വന്നു.

ക്രിസ്തുവിന്റെ ശരീരവും രക്തവും ആണ് എല്ലാ ക്രിസ്തീയ സഭകളുടെയും ദിവ്യ ബലിയുടെ കാതല്‍ . എന്നാല്‍ അനുഷ്ടാനങ്ങളില്‍ ദുര്‍ഗ്രാഹ്യത കുത്തി നിറച്ച് വചനങ്ങളില്‍ നിന്നും കല്‍പനകളില്‍ നിന്നും ഏറെ അകന്ന്‍ ദീര്‍ഘ സമയം അടിച്ചേല്പിക്കുന്ന അനുഷ്ടാനാഭാസമായി ഇതില്‍ പലതും മാറിയിരിക്കുന്നു എന്നതാണ് വസ്തുത. സഭകളുടെ അപ്രമാദിത്വവും വിശ്വാസികളുടെ അനുസരണ ശീലവും കാരണമായി ചോദ്യം ചെയ്യപ്പെടാത്ത ദിനചര്യയായി ക്രിസ്തീയ അനുഷ്ടാനങ്ങള്‍ അഭംഗുരം തുടരുന്നു.

ഏക ദൈവത്തിലും പത്തു കല്പനയിലും ക്രിസ്തുവിലും വിശ്വസിക്കുന്ന കോടിക്കണക്കിനു ക്രൈസ്തവര്‍ പല സഭകളിലായി പിന്തുടരുന്ന അനുഷ്ടനങ്ങളിലേയ്ക്ക് കണ്ണോടിച്ചാല്‍ മനസ്സിലാകും ഇതിലെ പൊള്ളത്തരം. പൗരോഹിത്യത്തിലെ തെരഞ്ഞെടുപ്പാണ് മറ്റൊന്ന്. ക്രിസ്തു, പത്രോസ് മുതല്‍ ഒറ്റിക്കൊടുത്ത യൂദാസ്‌ വരെ ഉള്ളവരെ തെരഞ്ഞെടുത്തത്‌ പ്രത്യേക അജണ്ടയോ മാനദണ്ഡമോ ഉപയോഗിച്ച് ആയിരുന്നില്ല. അവരാരും അതിനു വേണ്ടി പ്രത്യേകം ഒരുങ്ങിയിരുന്നുമില്ല.

പല സഭകളും മേലധികാരിയുടെ കൈവയ്പിലൂടെ പരിശുദ്ധാത്മാവിനെ പകര്‍ന്നാണ്‌ ഒരുവനെ പുരോഹിതനായി അഭിഷേകം ചെയ്യുന്നത്. പുരോഹിതര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമാക്കിയിട്ടുള്ള സഭകള്‍ സ്ത്രീകളോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ച് പൗരോഹിത്യം ത്യജിക്കാന്‍ തയ്യാറായവരെ നിര്‍ദാക്ഷിണ്യം കയ്യൊഴിയുന്നു. ഇവരില്‍ പലര്‍ക്കും ശോഭനമായ ജീവിതം കൈയെത്താ ദൂരെയാവും. എന്നിരുന്നാലും ആരും തകര്‍ന്നു പോയതായി കേള്‍ക്കാനിടയില്ല.

കേവലം അനുഷ്ടാനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പുരോഹിതന് വെല്ലുവിളികള്‍ നന്നേ കുറവായിരിക്കും. എന്നാല്‍ സാമൂഹ നന്മയെ കരുതി തന്നാല്‍ ആകുന്നത് ചെയ്യുന്ന വിപ്ലവകാരികള്‍ ആയിട്ടുള്ള പുരോഹിതരെ കാത്തിരിക്കുന്നത് പലപ്പോഴും മുള്‍ക്കിരീടവും കയ്പ് നീരുമാവും. പഴയ നിയമ കാലത്തില്‍ നിന്നും വിശ്വാസികള്‍ ഭൗതികമായി വളരെയേറെ മുന്നേറിയെങ്കിലും ആത്മീയമായി അതേ നിലവാരത്തില്‍ തന്നെയാണ് ഇന്നും എന്ന് ന്യായമായും സംശയിക്കാം. ഒരു സഭക്കാരന്‍ വേറൊരു സഭാക്കാരന്റെ ആരാധനയില്‍ പങ്കെടുക്കാന്‍ തയ്യാറല്ല. എല്ലാ സഭയിലുള്ളവര്‍ക്കും വേണ്ടത് ക്രിസ്തുവോ ദൈവ കല്പനയോ അല്ല; തങ്ങള്‍ ശീലിച്ച അനുഷ്ടാനങ്ങള്‍ എന്ന സ്വര്‍ണ്ണ വിഗ്രഹമാണ്.

ഇവിടെ ഒരു വിശ്വാസിക്ക് കരണീയമായിട്ടുള്ളത് സ്വന്തം അഭിരുചിയും തീരുമാനങ്ങളും ആണ്. പത്തു കല്പനകള്‍ പാലിക്കുക എന്നത് മനുഷ്യ ജന്മത്തില്‍ അസാധ്യമാണ്. ജീവിത സാഹചര്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇതില്‍ ഏതെങ്കിലും കല്പന ലംഘിക്കേണ്ടി വന്നവര്‍ക്ക് ദൈവതിരുമുമ്പില്‍ കുറ്റം ഏറ്റു പറഞ്ഞ് പ്രായശ്ചിത്തം യാചിക്കാന്‍ ദൈവം അനുവദിക്കുന്നുണ്ട്. അതിനുള്ള വഴി എന്നതോ ക്രിസ്തുവും. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ഇതിനു വേറൊരു മധ്യസ്ഥന്റെ സഹായം തേടേണ്ടതില്ല. അല്ലാത്തവര്‍ ക്രിസ്തുവിനെ ശരിക്കും അറിഞ്ഞിട്ടില്ല എന്ന് വേണം കരുതാന്‍.,.





Wednesday, 26 June 2013

ശരികളുടെ അപ്പസ്തോലന്മാര്‍ക്ക് ...

ശരികളും തെറ്റുകളും നിറഞ്ഞതാണ് മനുഷ്യ ജീവിതം. ശരികള്‍ ചെയ്യുമ്പോള്‍ സമൂഹത്തില്‍ നിന്ന് കാര്യമായ പരിഗണനയോ അംഗീകാരമോ പലപ്പോഴും ലഭിച്ചെന്നു വരില്ല. എന്നാല്‍ തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അതല്ല അനുഭവം. സ്വന്തം വീട്ടുകാരും നാട്ടുകാരും എന്ന് വേണ്ട സമൂഹമാകെ തെറ്റ് ചെയ്തവനെതിരെ മുറവിളി ഉയര്‍ത്തും. മാധ്യമങ്ങള്‍ നിതാന്ത ജാഗ്രതയോടെ കാത്തിരിക്കുന്നതും ആര് എന്ത് തെറ്റ് എവിടെ എങ്ങനെ ആരുമായി ചെയ്തു എന്നറിയാന്‍ വേണ്ടി മാത്രമാണെന്ന് തോന്നുന്നു.

ഗണേഷ്‌ കുമാര്‍ എന്ന മന്ത്രി കേരളം കണ്ട എക്കാലത്തെയും രാഷ്ട്രീയക്കാരെ നിഷ്പ്രഭമാക്കാന്‍ പോന്ന പ്രകടനം കാഴ്ച വച്ച ഒരു കലാകാരനാണ്. അദ്ദേഹത്തിന്റെ കുടുംബ ബന്ധത്തിലെ താളപ്പിഴയും പരസ്ത്രീ ബന്ധവും വഴിവിട്ട് വ്യഭിചരിച്ച് ആഘോഷിച്ച മാധ്യമങ്ങള്‍ അദ്ദേഹം മന്ത്രി എന്ന നിലയില്‍ ചെയ്ത അനേക നന്മകള്‍ കുഴിച്ചു മൂടുകയാണ് ചെയ്തത്. സീനിയറായ മറ്റൊരു മുന്‍ മന്ത്രി ചെയ്തു എന്ന് കരുതുന്ന തെറ്റിന്റെ ദൃശ്യാവിഷ്കാരം ഘോഷയാത്രയായി പ്രക്ഷേപണം ചെയ്ത മാധ്യമങ്ങള്‍ മലയാളികള്‍ക്ക്‌ ആസ്വാദനത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ കാട്ടികൊടുത്തു.

എഴുപതു വയസ്സ് വരെ ജീവിക്കുന്ന ഏതൊരു വ്യക്തിയുടെയും ഓരോ ദിവസത്തെയും ജീവിത ക്രമം ഒളി ക്യാമറയിലോ അല്ലാതെയോ റെക്കോര്‍ഡ്‌ ചെയ്താല്‍ ഈ തെറ്റുകളെ വിമര്‍ശിക്കുന്നവരില്‍ എത്ര പേര്‍ക്ക് ശരികളുടെ അപ്പസ്തോലന്മാര്‍ ആയി ഞെളിയാന്‍ കഴിയും? ആര്‍ക്കും കഴിയില്ല എന്നാണ് ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ വേശ്യയെ കല്ലെറിയാന്‍ വന്നവര്‍ എറിയാതെ പോയതിലൂടെ രണ്ടായിരം വര്‍ഷം മുമ്പ്‌ തെളിയിച്ചത്.

കത്തോലിക്കാ സഭയുടെ ദുര്‍ന്നടപ്പുകളെ വിമര്‍ശിക്കുകയും ശുദ്ധീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് പുതിയ പോപ്പ്‌ ഫ്രാന്‍സിസിനെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറയ്ക്കുന്നത്. ആത്മീയ മേഖലയാണെങ്കിലും അധികാരത്തിന്റെയും ഉപജാപക ശുശ്രൂഷയുടെയും വിഹാര കേന്ദ്രമായ വത്തിക്കാന്റെ ഇടനാഴികളില്‍ ഒളി ക്യാമറകള്‍ സജ്ജീകരിച്ചാല്‍ ലോകത്തെ ഞെട്ടിക്കാന്‍ പോന്ന വാര്‍ത്തകള്‍ക്ക്‌ പഞ്ഞമുണ്ടാകാന്‍ ഇടയില്ല.

മാര്‍പാപ്പയുടെ പ്രവര്‍ത്തികളെ പര്‍വ്വതീകരിച്ച് ചിത്രീകരിക്കുന്ന മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ പാപ്പായുടെ ശുദ്ധീകരണ പ്രക്രിയയെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. അധികാര ശ്രേണിയിലെ മൂട് താങ്ങികള്‍ നൂറ്റാണ്ടുകളായി തുടര്‍ന്ന് വന്ന കീഴ്വഴക്കങ്ങളെയാണ് ഫ്രാന്‍സിസ്‌ പാപ്പ പരസ്യമായി വെല്ലുവിളിക്കുന്നത്. പാപ്പായുടെ വിശുദ്ധീകരണം ലക്ഷ്യമാക്കിയുള്ള വാര്‍ത്താ സൃഷ്ടികളിലൂടെ മാധ്യമങ്ങള്‍ പാപ്പാ നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളികളെ സമര്‍ത്ഥമായി കുഴിച്ചു മൂടാന്‍ തന്നെയാണ് ശ്രമിക്കുന്നത്‌ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Friday, 19 April 2013

അശ്വമേധവും യു.കെ. മലയാളികളും

മലയാളികള്‍ ഒറ്റയ്ക്കും പെട്ടയ്ക്കും യു.കെ.യില്‍ കുടിയേറുന്നതിന്റെ ചരിത്രം ആരംഭിക്കുന്നത് ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ച ആയിരത്തി തൊള്ളായിരത്തി നാല്പത്തിയേഴു മുതലാണ്.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും അന്ന് യു.കെ.യിലേക്ക്‌ കുടിയേറിയവരെ അപേക്ഷിച്ച് മലയാളികളുടെ എണ്ണം തീരെ കുറവാണ്. എണ്ണത്തില്‍ കുറവായിരുന്നെങ്കിലും ആദ്യകാല കുടിയേറ്റക്കാരില്‍ മലയാള ഭാഷയെയും സംസ്കാരത്തെയും നെഞ്ചേറ്റി ലാളിക്കുന്നവരുടെ എണ്ണം തീരെ ചെറുതല്ലായിരുന്നു. തങ്ങളില്‍ അന്തര്‍ലീനമായിരുന്ന കഴിവുകള്‍ ഉപയോഗിച്ച് ഇവിടെയുള്ള നാമമാത്രമായ മലയാളികള്‍ക്ക് ഉപകാരപ്പെടുന്ന വിധം നൈസര്‍ഗ്ഗികമായ തങ്ങളുടെ കഴിവുകള്‍ ഉപയോഗിക്കുന്നതില്‍ ഇവരില്‍ പലരും ഉല്‍സുകരുമായിരുന്നു .

മണിമത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ഫാസില്‍ സിനിമയ്ക്ക് കഥയെഴുതിയ ഡോ. ഒമനാ ഗംഗാധരന്‍, വര്‍ഷങ്ങളായി യു.കെ. മലയാളികള്‍ക്ക് വേണ്ടി മാസം തോറും മലയാളത്തിലും ഇംഗ്ലീഷിലും കേരളാ ലിങ്ക് എന്ന പേരില്‍ പ്രസിദ്ധീകരണം നിര്‍വഹിക്കുന്ന ഫിലിപ്പ് ഇവര്‍ ചില ഉദാഹരങ്ങങ്ങള്‍ മാത്രം. യു.കെ.യില്‍ നമ്മള്‍ ഇന്ന് കാണുന്ന മലയാളി സാന്നിധ്യം സജീവമായതിന് ഒരു വ്യാഴ വട്ടക്കാലത്തിലേറെ പഴക്കമില്ല.

നേഴ്സിംഗ് മേഖലയിലെ തൊഴിലവസരങ്ങള്‍ ലക്ഷ്യമാക്കി കുടിയേറിയവര്‍ക്കൊപ്പം ആശ്രിതരായിട്ടെത്തിയവര്‍ തൊഴില്‍ പരമായും ധിഷണാപരമായും ചാതുര്‍വര്‍ണ്യത്തിലെ പോലെ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര ഗണത്തില്‍പെട്ടവരായിരുന്നു. വക്കീലന്മാര്‍ , അധ്യാപകര്‍ , സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ , സോഷ്യല്‍ വര്‍ക്കേഴ്സ്‌ എന്ന് വേണ്ട, ഒരു പണിയുമില്ലാതെ കൂട്ട് കൂടി കലിങ്കില്‍ ഇരുന്നു സായാഹ്നങ്ങളില്‍ സോറ പറഞ്ഞവര്‍ വരെ ഇതില്‍ പെടും.

കടന്നു വന്ന ഏവര്‍ക്കും ഇവിടുത്തെ ജീവിതം സമ്മാനിച്ചത്‌ ഒരു തരം ഷോക്കാണ്. തങ്ങള്‍ കണ്ടിട്ടോ അറിഞ്ഞിട്ടോ മനസ്സിലാക്കിയിട്ടോ ഇല്ലാത്ത തരത്തില്‍ ഉള്ള ആധുനിക അണുകുടുംബ വ്യവസ്ഥ! ശൂദ്ര ഗണത്തിനു മാത്രം വിധിക്കപ്പെട്ടത് എന്ന് നമ്മള്‍ കരുതിയിരുന്ന അണ്‍ സ്കില്‍ഡ് മേഖലയില്‍ ജോലിയും വേണ്ടി വന്നാല്‍ ഓവര്‍ ടൈമും ചെയ്യാന്‍ ബ്രാഹ്മണ , ക്ഷത്രിയ, വൈശ്യ ഗണങ്ങള്‍ മത്സരിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.

ഇതിന്റെ പാര്‍ശ്വ ഫലങ്ങള്‍ കേരളത്തിലും പ്രതിഫലിച്ചു. കേരളത്തിലെ ഭൂമി വില കഴിഞ്ഞ പത്തു വര്ഷം കൊണ്ട് പത്തിരട്ടിയിലധികമായി. വീട് വയ്ക്കുന്നതും അതുപോലെ തന്നെ. മലയാളികള്‍ തമ്മില്‍ ഉണ്ടായിരുന്ന ആത്മാര്‍ത്ഥമായ സ്നേഹബന്ധങ്ങള്‍ ഔപചാരികമായ സ്നേഹബന്ധങ്ങള്‍ക്ക് വഴി മാറി കൊടുത്തു. എല്ലാവരും കൂടുതല്‍ പണം നേടുന്നതില്‍ ശ്രദ്ധാലുക്കളായി.

അപരിചിതനായ മലയാളിയുടെ മുമ്പില്‍ നമ്മള്‍ കൂടുതല്‍ ഗര്‍വ്വ് പുലര്‍ത്തി. നേഴ്സും കെയററും തമ്മിലുള്ള അന്തരം ബന്ധങ്ങള്‍ തുടരുന്നതിലും ചില അളവുകോലുകളായി. നേഴ്സിങ്ങില്‍ തന്നെ എന്‍.എച്ച്.എസും നേഴ്സിംഗ് ഹോമും എന്ന് വേര്‍തിരിച്ച് പ്രത്യേക സൗഹൃദങ്ങള്‍ക്ക് രൂപം നല്‍കി. പി.ആര്‍ . കിട്ടിയവര്‍ കിട്ടാത്തവര്‍ , സിറ്റിസണ്‍ ഷിപ്പ് എടുത്തവര്‍ എടുക്കാത്തവര്‍ , മുന്തിയ ഇനം കാറുള്ളവര്‍ ഇല്ലാത്തവര്‍ ... അങ്ങനെ നമ്മള്‍ നമ്മളെ തന്നെ ചതുര്‍വര്‍ണ്യത്തിനതീതമായി അനേകം ഗണങ്ങളായി വേര്‍തിരിച്ചു.

മലയാളികളുടെ പേരില്‍ രൂപം കൊണ്ട സംഘടനകള്‍ ആയിരുന്നു ആകെയുള്ള ആശ്വാസം. അതും പല സ്ഥലങ്ങളിലും കേരളാ കോണ്ഗ്രസ് പോലെ പിളരുകയും വളരുകയും ചെയ്തു കൊണ്ടിരുന്നു. കേരളീയ കലാരൂപങ്ങള്‍ എന്ന നിലയില്‍ ആകെ പച്ച പിടിച്ചത്‌ ഗാനമേളകള്‍ മാത്രം! അതും ആധുനിക സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തോടെ പലപ്പോഴും ഒറ്റയാള്‍ പട്ടാളം കണക്കെയാണ് താനും. ഗാന രംഗത്ത്‌ അനുഭവ പാരമ്പര്യമുള്ള ഗായകരുടെ എണ്ണം അവിടെയും പരിമിതം.

നൈറ്റ് ഡ്യൂട്ടിയുടെ ആലസ്യവും ദൈനം ദിന ജീവിതം നല്‍കുന്ന പിരിമുറുക്കവുമായി ഇത്തരം ആഘോഷങ്ങളില്‍ പങ്കു കൊണ്ടവര്‍ കഴിച്ച പെഗ്ഗിന്റെ വീര്യത്തിനനുസരിച് നൃത്തചുവടുകള്‍ വച്ചു തൃപ്തരായി. സോഷ്യല്‍ നെറ്റ് വര്‍ക്കുകളായ ഓര്‍ക്കുട്ടും ഫേസ്‌ ബുക്കും നമ്മുടെ ജീവിത ഗതിയെ തന്നെ സാരമായി ബാധിച്ചു. വ്യത്യസ്തമായ പേജുകളിലൂടെ ലോകത്ത് സംഭവിക്കുന്ന ദൈനം ദിന ചലനങ്ങളെ നോക്കി കാണുവാന്‍ നമുക്ക്‌ അവസരമായി.

യു.കെ.മലയാളികളെ സാരമായി ബാധിച്ചിരുന്ന മാനസിക വൈകല്യത്തിനുള്ള പ്രഥമ ചികിത്സ നല്‍കിയതില്‍ ഫേസ്‌ ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിന് വലിയ പങ്കുണ്ട്. കള്ളുഷാപ്പിലിരുന്നും ലോഡ്ജ് മുറിയിലിരുന്നും യാതൊരു സാങ്കേതിക വിദ്യയുടെ പിന്‍ബലവുമില്ലാതെ മധുരമായ ശബ്ദത്തില്‍ അനശ്വര ഗാനങ്ങള്‍ ആലപിക്കുന്ന ഗായകര്‍ മുതല്‍ സ്വന്തം ചെലവില്‍ ഷോര്‍ട്ട് ഫിലിം തയ്യാറാക്കുന്ന ചെറിയ സൗഹൃദ കൂട്ടായ്മകള്‍ വരെ നമുക്കിന്ന് വൈകാരിക അടുപ്പം തോന്നുന്ന വേണ്ടപ്പെട്ടവരെ പോലെയാണ്.

കലാരൂപങ്ങളുടെ ഉത്തരവാദിത്തം ചിരിപ്പിക്കലാണെന്ന് തെറ്റിദ്ധരിച്ചവര്‍ തങ്ങള്‍ക്കു ലഭിച്ച അവസരങ്ങളില്‍ കാട്ടികൂട്ടിയതെല്ലാം മിമിക്രിയുടെ ലജ്ജിപ്പിക്കുന്ന ആവര്‍ത്തനങ്ങള്‍ ആയിരുന്നു. ആ സാഹചര്യങ്ങള്‍ക്ക് ഒരു മാറ്റത്തിനുള്ള സമയമായെന്ന സൂചനയാണ് ഷെഫീല്‍ഡിലെ ഒരു പറ്റം മലയാളികള്‍ ചേര്‍ന്നൊരുക്കിയ അശ്വമേധം എന്ന സാമൂഹ്യ നാടകം നല്‍കുന്നത്. തൊള്ളായിരത്തി അറുപത്തിരണ്ടില്‍ തോപ്പില്‍ ഭാസി രചനയും സംവിധാനവും നിര്‍വഹിച്ച് കെ.പി.എ.സി. നൂറു കണക്കിന് സ്റെജില്‍ അവതരിപ്പിച്ച ഈ നാടകം കഥാ തന്തു ചോര്‍ന്നു പോകാതെ ഒരു മണിക്കൂറായി ചുരുക്കി അവതരിപ്പിച്ചിരിക്കുന്നു.

ആധുനിക സാങ്കേതിക വിദ്യയുടെ ഔദാര്യമില്ലാതെ സ്റെജില്‍ സജ്ജീകരിച്ചിട്ടുള്ള നാലു മൈക്രോ ഫോണിലൂടെ ഡയലോഗുകള്‍ കാണാതെ പഠിച്ച് അവതരിപ്പിച്ച് അഭിനയിക്കുന്നു എന്നത് യു.കെ.യുടെ സാമൂഹ്യ അന്തരീക്ഷത്തില്‍ ചെറുതായി കാണാന്‍ കഴിയില്ല. മാധ്യമങ്ങളിലൂടെ ഇവര്‍ക്ക്‌ കിട്ടിയ പ്രോത്സാഹനവും അംഗീകാരവും ഇതിനു തെളിവാണ്. മലയാള ഭാഷയെയും സംസ്കാരത്തെയും സ്നേഹിക്കുകയും ആദരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഭാവിയിലേയ്ക്കു വഴി നയിക്കുന്ന നാഴിക കല്ലായി ഈ ഉദ്യമത്തെ കാണാം.




Friday, 22 February 2013

ഒരു സമൂഹത്തിന്റെ കലാപങ്ങള്‍

വായനക്കാരെ വാര്‍ത്തകളിലൂടെ ഞെട്ടിക്കുക മാത്രമല്ല; ദിവസവും ഓരോ താരങ്ങളെ സൃഷ്ടിക്കുക എന്ന ദൗത്യവും മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. ആകാശവാണിയും നാലഞ്ച് പ്രാദേശിക ഭാഷാ പത്രങ്ങളും ഉണ്ടായിരുന്ന പഴയ കാലത്ത് (തീരെ പഴയതല്ല) ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നിരവധി താരങ്ങള്‍ ഉണ്ട്. സിനിമ പ്രവര്‍ത്തകര്‍ , കലാകാരന്മാര്‍ , രാഷ്ട്രീയക്കാര്‍ ,തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള പ്രശസ്തര്‍ ശബ്ദത്തിലൂടെയും വര്‍ത്തമാന പത്രങ്ങളിലെ ചിത്രങ്ങളിലൂടെയും ജനങ്ങള്‍ക്ക്‌ സുപരിചിതരായി.

യേശുദാസിനെയും ജയചന്ദ്രനെയും ജാനകി അമ്മയെയും നേരില്‍ കാണാത്ത എത്രയോ മലയാളികള്‍ ഇന്നുമുണ്ട്? ദൃശ്യ മാധ്യമങ്ങളുടെ കടന്നു വരവിലൂടെ ഇത്തരം പ്രതിഭകള്‍ മലയാളികള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാകുകയായിരുന്നു. ഭയത്തോടെയാണെങ്കിലും കുപ്രസിദ്ധരായിട്ടുള്ള ക്രിമിനലുകളും ജനങ്ങളില്‍ ഈ വിധം കയറിക്കൂടിയവരില്‍ പെടും. സുകുമാര കുറുപ്പും റിപ്പര്‍ ചന്ദ്രനും ഒക്കെ ഉദാഹരണങ്ങള്‍ .

ഹര്‍ത്താല്‍ ദിവസം ബൈക്കില്‍ ചുറ്റാനിറങ്ങിയ കുടുംബത്തെ മറ്റൊരു ബൈക്കില്‍ വന്ന ഹര്‍ത്താല്‍ അനുകൂലി ഇടിച്ചു വീഴ്ത്തി! കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ ഭാര്യയും ഭര്‍ത്താവും ആസ്പത്രിയില്‍ . സ്വകാര്യ മൊബൈല്‍ ടവര്‍ സെക്യൂരിറ്റി ജീവനക്കാരന്റെ മലദ്വാരത്തില്‍ രണ്ടു മുഖം മൂടി ധാരികള്‍ പ്ലാസ്റ്റിക്‌ കുപ്പി ഇടിച്ചു കയറ്റി! വാര്‍ത്തകള്‍ വീണ്ടും നമ്മെ ഞെട്ടിക്കുകയാണ്. ഒപ്പം ചില തരോദയങ്ങളും.

രജിത് കുമാര്‍ മൂല്യ ബോധന വിഷയം പഠിപ്പിച്ചതില്‍ സര്‍വത്ര തെറ്റ് കണ്ടെത്തിയ പെണ്‍കുട്ടിയും നടു റോഡില്‍ ആള്‍ക്കാരുടെയും കുടുംബത്തിന്റെയും സാന്നിധ്യത്തില്‍ കമന്റ് അടിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരായ രണ്ടു യുവാക്കന്മാര്‍ക്ക് മേല്‍ ആസുര താണ്ഡവമാടിയ പെണ്‍കുട്ടിയും നേരെ പോയത്‌ ദൃശ്യ മാധ്യമങ്ങളുടെ ന്യൂസ് റൂമിലേക്ക്!

ഈ പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തിയ തുടര്‍ പരിപാടിയില്‍ പങ്കെടുത്ത മറ്റൊരു പെണ്‍കുട്ടിയെക്കുറിച് അവതാരകന്‍ പറഞ്ഞത്‌ ആ പെണ്‍കുട്ടി ആരോടോ ഉള്ള ദേഷ്യം തീര്‍ക്കാന്‍ ക്വട്ടേഷന്‍ നല്‍കി പ്രശസ്തയാണെന്നു! ഇതില്‍ പങ്കെടുത്തു സംസാരിച്ച സ്ത്രീകളും സോഷ്യല്‍ മീഡിയയിലെ നൂറു കണക്കിന് ആളുകളും പിന്തുണ നല്‍കുന്നു എന്നത് കൊണ്ട് ഈ കാലാപങ്ങളെ നീതീകരിക്കാമോ?

സൂര്യനെല്ലി പെണ്‍കുട്ടിയുടെ നീതിക്ക്‌ വേണ്ടി മുറവിളി കൂട്ടുന്നവര്‍ ആ സംഭവവും കേസുമായി ബന്ധപ്പെട്ട അവര്‍ക്ക്‌ സമ്മതമല്ലാത്ത ഏതൊരു വാദത്തെയും പ്രസ്താവനകളെയും ക്രൂരമായി ആക്രമിക്കുകയോ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയോ ആണ് പലപ്പോഴും. ബ്രിട്ടീഷ്‌ കോളനി വാഴ്ചയില്‍ നിന്ന് മോചനം ആവശ്യപ്പെട്ട് നടന്ന സമരങ്ങളിലും പോരാട്ടങ്ങളിലും നമ്മുടെ കൊച്ചു കേരളത്തില്‍ നിരവധി പേര്‍ക്ക് പങ്കുണ്ട്.

ജനാധിപത്യ ഭരണ ക്രമം നിലവില്‍ വന്നതിനു ശേഷവും അസമത്വങ്ങള്‍ക്ക് എതിരായും സാമൂഹ്യ നീതിക്കായും സമരങ്ങള്‍ , കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യവസ്ഥിതികള്‍ തകിടം മറിഞ്ഞിട്ടുമുണ്ട്. എന്നാല്‍ വിപ്ലവം കലാപങ്ങളിലൂടെയും രക്തം ചിന്തുന്നതിലൂടെയും മാത്രമെന്ന ധാരണ പാടെ മാഞ്ഞു പോകുന്നതാണ് പിന്നീടുള്ള സംഭവ വികാസങ്ങള്‍ തെളിയിച്ചിട്ടുള്ളത്. കേരളത്തിലെ നക്സല്‍ പ്രസ്ഥാനം ഉദാഹരണം.

സ്ത്രീ ശാക്തീകരണത്തിന്റെ മറവില്‍ സ്ത്രീകള്‍ നടത്തുന്ന അക്രമവും പ്രതിക്ഷേധവും അടിച്ചമര്‍ത്താനാവാതെ വരുമ്പോള്‍ വേരറ്റിട്ടില്ലാത്ത വിപ്ലവ പാര്‍ട്ടികള്‍ ഭരണ കൂടങ്ങളുടെ ദൗര്‍ബല്യമായി അതിനെ കാണുകയും തങ്ങള്‍ക്ക് ഇണങ്ങുന്ന വിധത്തില്‍ സമൂഹത്തിന്റെ ഇത്തരം അക്രമ വാസനകളെ പ്രയോജനപ്പെടുത്തുകയും ചെയ്തു എന്ന് വരാം.

കലഹം പലവിധം ഉലകില്‍ എന്നാണല്ലോ? അന്ന് മണ്ണിനും ആഹാരത്തിനും വേണ്ടി ആയിരുന്നെങ്കില്‍ ഇന്ന് പെണ്ണിന് വേണ്ടി!



Friday, 15 February 2013

പഴങ്കഥയാകുന്ന പൂവാല ശല്യം

സ്ത്രീകള്‍ക്കെതിരെ യുള്ള അതിക്രമങ്ങള്‍ പുതിയ രൂപവും ഭാവവും തേടുമ്പോള്‍ പ്രതിരോധങ്ങളുടെ രീതികളും മാറുകയാണ്. പൂവാല ശല്യം എന്ന് തുടങ്ങി? ആരു തുടങ്ങി എന്നതിന് ചരിത്രപരമായ രേഖകള്‍ ഉണ്ടാകാന്‍ വഴിയില്ല. എല്ലാക്കാലവും ഇത് തുടര്‍ന്നിരുന്നതായി കാണാം. നാട്ടിന്‍പുറങ്ങളിലെ കവലകള്‍ കേന്ദ്രീകരിച്ചും നഗരങ്ങളില്‍ ബസ്‌ സ്റ്റാന്‍ന്റുകള്‍ , വഴിവക്കുകള്‍ ഒക്കെ കേന്ദ്രീകരിച്ചും ഇത് പറയത്തക്ക ഹാനികരമാകാത്ത വിധത്തില്‍ തുടര്‍ന്ന് പോന്നു.

കൗമാരപ്രായക്കാരും കൌമാരം പിന്നിട്ടവരും ഇത്തരം നിര്‍ദ്ദോഷ പ്രവര്‍ത്തനങ്ങളിലൂടെ ഒരു തരം രതിസുഖം നുണയുകയായിരുന്നു. നാട്ടുകാരോ പോലീസോ ഇടയ്ക്ക് വിരട്ടി ഓടിച്ചാല്‍ ഓടുന്ന കൂട്ടരയിരുന്നു ഇവരില്‍ ഏറെയും. ഇതിനു ഇരകളാകേണ്ടി വന്ന പെണ്‍കുട്ടികള്‍ക്ക് പറയത്തക്ക പരാതികളോ പരിഭാവങ്ങളോ ഉണ്ടായിരുന്നവര്‍ വിരളമായിരുന്നു താനും. മറ്റൊരര്‍ത്ഥത്തില്‍ പെണ്‍കുട്ടികളും ഈ കമന്റുകള്‍ ഇഷ്ടപ്പെട്ടിരുന്നു എന്ന് വേണം കരുതാന്‍.

കുട്ടിത്തം വിട്ടു മാറുന്ന പ്രായത്തില്‍ ശാരീരികവും മാനസികവുമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി സംഭവിക്കുന്ന വൈകാരിക വ്യതിയാനങ്ങള്‍ക്ക് പോം വഴികളായിട്ടാണ് സമൂഹം ഇതിനെ കണ്ടിരുന്നത്. ഈ സമൂഹമാകട്ടെ, ഒരുപാടു അടിച്ചമര്‍ത്തലുകളും വിലക്കുകളും ദാരിദ്ര്യവും വിട്ടൊഴിയാത്ത ഒരു സമൂഹവും! തുഛവരുമാനക്കാരായ മാതാപിതാക്കളുടെ ആശ്രിതരായി കഴിഞ്ഞിരുന്ന യുവജനങ്ങള്‍ക്ക്‌ പ്രണയിക്കാനോ വിവാഹബന്ധത്തിലൂടെ പ്രണയം സഫല്യത്തിലെത്തിക്കാനോ തക്ക സാമ്പത്തിക സുരക്ഷിതത്വം ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ക്ക്‌ പ്രണയമെന്നാല്‍ ഏറെ നിഷിദ്ധവും!

സമൂഹത്തിനു സംഭവിച്ച മാറ്റങ്ങള്‍ സ്വാഭാവികമായും ഇത്തരം നിര്‍ദോഷ പ്രവര്‍ത്തനങ്ങളെയും ദോഷകരമാക്കി തീര്‍ക്കുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടു തുടങ്ങിയത്. പ്രണയം ഒരവിഭാജ്യ ഘടകമായാതോടെ ആത്മാര്‍ത്ഥതയില്ലാത്ത പ്രണയങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. ഒരുവനെ/ഒരുവളെ പ്രണയിക്കുകയും മറ്റൊരുവനെ/ഒരുവളെ വിവാഹം കഴിക്കുകയും ചെയ്യുന്നത് സമൂഹത്തിന് ഒരു ശീലമായി.

അനിയന്ത്രിതമായ പണക്കൊഴുപ്പില്‍ തെന്നി തെറിച്ച സമൂഹം മറ്റേതൊരു വസ്തുവും പോലെ സ്ത്രീയെയും ഉപയോഗിക്കുക എന്ന കാഴ്ചപ്പാടിലേക്ക്‌ സ്വയം എത്തിച്ചേരുകയായിരുന്നു. ഇതിന്റെ ഫലമായി തഴച്ചു വളര്‍ന്ന ഒരു വിഭാഗമാണ് ലൈംഗിക തൊഴിലാളികളും അവരുടെ ഏജന്‍റുമാരും. ഇവര്‍ ഇതിനു വേണ്ടി ഇറങ്ങി തിരിച്ചവരായിരുന്നെങ്കില്‍ അങ്ങനെ അല്ലാത്തവരെയും എങ്ങനെ കുടുക്കാമെന്ന ചിന്തയുമായി കൌശലത്തോടെ കാത്തിരുന്നവര്‍ സമൂഹത്തിന്റെ നാനാ തുറയിലുള്ളവരാണ്!

ഈ വിഷയത്തില്‍ സമൂഹത്തിനു നല്‍കാവുന്ന ബോധാവല്‍ക്കരണത്തില്‍ പരമ്പരാഗത ബോധനങ്ങള്‍ക്കും മതഗ്രന്ധങ്ങള്‍ക്കും ഉള്ള സ്ഥാനത്തെ വിലകുറഞ്ഞതായി കാണുകയാണ് പുരോഗമന വാദികള്‍ ചിലര്‍ . സ്ത്രീയുടെ അടക്കത്തെപ്പറ്റിയും ഒതുക്കത്തെപ്പറ്റിയും ഒക്കെ പുരാണങ്ങള്‍ ഉദ്ദരിച്ച് പറയുന്നവരെ സ്ത്രീ വിരുദ്ധരായും സ്ത്രീയെ അടിച്ചമര്‍ത്തി പ്രാചീന ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു എന്ന് വിലപിക്കുന്നവര്‍ മാറാല പിടിച്ച മൂല്യ ബോധങ്ങളുടെ പുറം ചട്ടയിലേയ്ക്കാണ് കാര്‍ക്കിച്ചു തുപ്പുന്നത്.

Saturday, 9 February 2013

വീണ്ടും സൂര്യനെല്ലിക്ക് തീ പിടിക്കുമ്പോള്‍

സൂര്യനെല്ലി ദുരന്തം മറ്റു പല പീഡന കഥകളും പോലെ ഹാസ്യ വിഷയമാകുകയണോ കേരള സമൂഹത്തില്‍ ? പെണ്‍കുട്ടിയും മാതാപിതാക്കളും ഒരു വ്യാഴ വട്ടക്കാലത്തിലേറെയായി ഈ ദുരന്തഭാരം പേറി തളര്‍ന്നു കഴിഞ്ഞു. വിരലിലെണ്ണാവുന്ന സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും ഇവര്‍ക്ക്‌ ആശ്വാസവും സഹായവുമായി കൂടെ നില്‍ക്കുമ്പോഴും പൊതു സമൂഹവും ഭരണ- നീതി നിര്‍വഹണ സംവിധാനങ്ങളും സ്വീകരിക്കുന്ന നിലപാടുകള്‍ ഒട്ടും തെന്നെ അശാവഹമാകുന്നില്ല.

പ്രായപൂര്‍ത്തി ആകുന്നതിനു മുമ്പ്‌ ഒരു പെണ്‍കുട്ടിക്ക്‌ സംഭവിച്ച വീഴ്ച; അത് സൃഷ്ടിച്ച ആഘാതങ്ങള്‍ എത്രയോ വലുതാണ് ? എത്ര ജീവിതങ്ങളാണ് കരി നിഴലില്‍ കഴിഞ്ഞു കൂടുന്നത്? പെണ്‍കുട്ടിക്ക്‌ ജോലി നല്‍കിയതിലൂടെ സര്‍ക്കാര്‍ ഒരു പരിധി വരെ തങ്ങളുടെ ഭാഗത്തുനിന്നുള്ള കടമ നിറവേറ്റി. എന്നാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി ആ ജോലി നഷ്ടപ്പെട്ട അവസ്ഥയിലാണ് പെണ്‍കുട്ടി.

സാമ്പത്തിക തിരിമറി നടത്തിയെന്നതിന്റെ പേരില്‍ പെണ്‍കുട്ടിയെ സസ്പെന്‍റ് ചെയ്തത് വാര്‍ത്ത‍യായെങ്കിലും അതിന്റെ നിജ സ്ഥിതി അന്വേഷിക്കാനോ തുടര്‍ന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ചെയ്യാനോ മാധ്യമങ്ങള്‍ തയ്യാറായില്ല. യദൃചികമെങ്കിലും റിവ്യൂ ഹര്‍ജിയെ തുടര്‍ന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത്‌ ഈ ദുരന്തത്തെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നതിനും കേരള മനസ്സാക്ഷിയെ തൊട്ടുണര്‍ത്തുന്നതിനും കാരണമായി.

ഈ പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കണം എന്നാഗ്രഹിക്കുന്നവരുടെ എണ്ണം കുറവല്ല. എന്നാല്‍ പെണ്‍കുട്ടി കേവലം ഒരു ബസ്‌ കിളിയുടെ വാക്ക് കേട്ട് ഇറങ്ങി തിരിച്ചതും ഒരു മാസത്തിലധികം പലര്‍ക്ക് വേണ്ടി വഴങ്ങേണ്ടി വന്നതും സ്വഭാവ ദൂഷ്യമായി ചിത്രീകരിക്കുന്നവരുമുണ്ട്! പ്രായപൂര്‍ത്തിയാകാത്ത , വേണ്ടത്ര വിവേകമില്ലാത്ത ഒരു പെണ്‍കുഞ്ഞിന്റെ ആനുകൂല്യം ഇക്കാര്യത്തില്‍ അവള്‍ അര്‍ഹിക്കുന്നു.

ഇതിലെ രാഷ്ട്രീയമാണ് മറ്റൊന്ന്. പെണ്‍കുട്ടിയുമായി ആരൊക്കെ വേഴ്ചയില്‍ ഏര്‍പ്പെട്ടു എന്നത് സംബന്ധിച്ച അന്വേഷണത്തില്‍ നിരവധി പ്രതികള്‍ പിടിയിലാകുകയും ഏറെ വാദങ്ങള്‍ക്ക് ശേഷം കോടതി പലരെയും വെറുതെ വിടുകയും ചെയ്തു. പി.ജെ. കുര്യനെതിരെ വീണ്ടും അന്വേഷണ മുറവിളി ഉയര്‍ത്തുന്ന ഇടതു പക്ഷ രാഷ്ട്രീയം ഉന്നം വയ്ക്കുന്നത് പെണ്‍കുട്ടിയുടെ ദുരന്തവും അവളോടുള്ള സഹതാപവുമല്ല; മറിച്ച്, തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയ തന്ത്രം മാത്രമാണ്.

ഇത് മനസ്സിലാക്കാന്‍ തക്ക വിവേകം കേരള സമൂഹത്തിന് ഉണ്ടായേ തീരൂ. കുര്യന്‍ പീഡിപ്പിച്ചോ ഇല്ലയോ എന്നത് അദ്ദേഹം കോടതിയില്‍ തെളിയിക്കട്ടെ. കുര്യന്‍ കേസില്‍ നിന്നൊഴിവായാലും പെണ്‍കുട്ടിക്ക്‌ സംഭവിച്ച ദുരന്തം ദുരന്തമല്ലാതാകില്ല. ഈയവസ്ഥയില്‍ നമമാത്രമായ സംഘടനകളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പിന്തുണയ്ക്കുക എന്നതാണ് ഓരോ മലയാളിക്കും കരണീയമായിട്ടുള്ളത്. നീതി തേടിയുള്ള യാത്രയില്‍ കാലിടറാതിരിക്കാന്‍ താങ്ങും തണലും നല്‍കി ആ കുടുംബത്തെ സഹായിക്കാന്‍ ഓരോ മലയാളിക്കും ബാധ്യതയുണ്ട്.

ആ കുട്ടിക്ക്‌ ഈ ദുരന്തം സമ്മാനിച്ചത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹമാണ്‌..., അതില്‍ പ്രായപൂര്‍ത്തിയാകാത്തവരുണ്ടാകാം പ്രായമേറിയവര്‍ ഉണ്ടാകാം. പ്രതിസന്ധിയിലായതാകട്ടെ, പെണ്‍കുട്ടിയും അവളുടെ മാതാപിതാക്കളും മാത്രം! പരസ്ത്രീ ഗമനവും പരപുരുഷ ബന്ധവും ദിനചര്യയെന്നോണം കൊണ്ടാടുന്ന ഒരു സമൂഹത്തില്‍ കേവലം ഒരു മാസക്കാലം പലര്‍ ചേര്‍ന്നൊരുക്കിയ കെണിയില്‍ അകപ്പെട്ട പെണ്‍കുട്ടി മാത്രം ജീവിതം ഹോമിക്കണമെന്ന വാശി നമ്മള്‍ വെടിഞ്ഞേ മതിയാകൂ.

Saturday, 12 January 2013

ക്രിസ്മസ് ട്രീ

പേരിനു ഞാനുമൊരു മരം
നാട്ടു നനയ്ക്കാതെ , വളമിടാതെ
പരിചരണമില്ലാതെ ഉണ്ടായ മരം

വര്‍ഷത്തിലൊന്നൊഴികെ
പതിനൊന്നു മാസവും
ആര്‍ക്കും വേണ്ടാത്ത മരം

ഡിസംബറിന്റെ കുളിരും
പകല്‍ വെളിച്ചവും നിലാവും
നുകര്‍ന്നിരുന്നീടുന്ന മരം

ആരവങ്ങള്‍ക്കെന്നും ഞാന്‍ സാക്ഷി
അലങ്കാരങ്ങളൊക്കെയും ചാര്‍ത്തി
കെട്ടുകാഴ്ചയൊരുക്കും മരം

കാലത്തിന്റെ അടയാളങ്ങള്‍
മനുഷ്യ മുഖങ്ങളില്‍ തീര്‍ക്കുന്ന
ജരാനരകളില്ലാത്ത മരം

സ്വയം ഒടിഞ്ഞു മടങ്ങി
തട്ടിന്‍പുറത്ത് ശ്വാസം മുട്ടി
ആരവങ്ങള്‍ക്കായി കാതോര്‍ക്കും മരം.


Wednesday, 9 January 2013

ചുള്ളിക്കാട് മുതല്‍ ചുള്ളിക്കാട് വരെ

മദ്യത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് ആധികാരികമായി പറയേണ്ടത്‌ മദ്യം അമിതമായി ഉപയോഗിച്ചിട്ടുള്ളവര്‍ തന്നെയാണ്. തികഞ്ഞ മദ്യപാനി ആയിരുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി മദ്യം ഉപയോഗിക്കുന്നില്ല.

അമിത മദ്യപാനം മൂലം തനിക്കും താനറിയുന്ന മറ്റ് പ്രതിഭകള്‍ക്കും നേരിട്ട നഷ്ടബോധങ്ങളുടെയും സാമ്പത്തിക ബാധ്യതകളുടെയും നാണക്കേടുകളുടെയും കഥകള്‍ വിളിച്ചു പറയാന്‍ ഈ കവിക്ക്‌ മടിയേതുമില്ല. ദേശാഭിമാനിയില്‍ തന്റെ മദ്യദിനങ്ങളെക്കുറിച്ചു എഴുതിയതിനു വന്‍ പ്രതികരണമാണത്രേ ഉണ്ടായത്‌..

തങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ മദ്യപനികളില്‍ നിന്ന് നേരിടുന്ന പ്രതിസന്ധികള്‍ കവിയുമായി പങ്കു വച്ചവര്‍ നിരവധിയാണ്. ചാരിത്ര്യ സംരക്ഷണത്തിനു ഭീഷണിയായി തീരുന്ന സ്വന്തം പിതാവ് മുതല്‍ സ്വന്തം മകന്റെ കാമാര്‍ത്തമായ ദൃഷ്ടി വലയത്തിനുള്ളില്‍ പെട്ട് നട്ടം തിരിയുന്ന അമ്മമാര്‍ വരെ ...എത്രയെത്ര പേര്‍ ...

മദ്യപാനം ഒരു സാമൂഹ്യ വിപത്തായി കണ്ട് അതിനു വേണ്ടതിലധികം ബോധവല്‍ക്കരണം വര്‍ഷങ്ങളായി തുടരുന്ന നമ്മുടെ കൊച്ചു കേരളത്തിന്റെ ഇന്നത്തെ സ്ഥിതി ഏറെ സഹതാപം അര്‍ഹിക്കുന്നു. മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടുന്നു.

പ്രായമേറിയവര്‍ , മധ്യവയസ്കര്‍ , യുവാക്കള്‍ എന്ന പഴയ മാമൂലുകള്‍ തെറ്റുന്നു. ഇന്നിപ്പോള്‍ നാടന്‍ കള്ളുഷാപ്പിലും ബാറുകളിലും ഉപഭോക്താക്കള്‍ അധികവും ടീനേജ് പ്രായക്കാരാണ്. മദ്യത്തിന്റെ ഈ അമിത ഉപഭോഗത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് മലയാളിയുടെ മണിപവര്‍ ആണ്.

സാമ്പത്തികമായി ഏറെ പുരോഗമിച്ച ഒരു ജനതയാണ് ആധുനിക മലയാളി. സ്കില്‍ഡ്, അണ്‍സ്കില്‍ഡ് മേഖലകളില്‍ എന്തെങ്കിലുമൊക്കെ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൂലി കിട്ടാന്‍ വൈകുന്നത് വരെ കാത്തു നില്‍ക്കേണ്ടതില്ല. അന്യരാജ്യങ്ങളില്‍ വിയര്‍പ്പൊഴുക്കി വിദേശ നാണയം നേടുന്നവര്‍ നാട്ടിലുള്ള മക്കള്‍ക്ക് പണത്തിനു പഞ്ഞമുണ്ടാകാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. തൊഴിലിടങ്ങള്‍ മദ്യവിമുക്തമയിരിക്കണം എന്ന പെരുമാറ്റ ചട്ടം ആരും പിന്തുടര്‍ന്ന് കാണുന്നുമില്ല.

പാടത്തും പറമ്പിലും പണിയുന്നവനും കമ്പനികളിലോ ഓഫീസുകളിലോ ജോലി ചെയ്യുന്നവനും പണ്ടൊക്കെ അല്പം മദ്യപിക്കണമെങ്കില്‍ ജോലി തീര്‍ന്നു കിട്ടണമായിരുന്നു. ഇന്ന് അതിന്റെ ആവശ്യമില്ല. മദ്യപിച്ചു കൊണ്ട് തന്നെ ഏതൊരു തൊഴിലിലും ഏര്‍പ്പെടാം.

പരസ്യമായി മദ്യം വിളമ്പുന്ന ആഘോഷ ചടങ്ങുകളാണ് മറ്റൊന്ന്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പരിപാടികളില്‍ മദ്യം കൂടി വിളമ്പുന്നത് സാര്‍വത്രികമാകുകയും ആഴ്ചയില്‍ മിക്ക ദിവസങ്ങളിലും ഇത്തരം ചടങ്ങുകളില്‍ സംബന്ധിക്കുകയും ചെയ്യേണ്ടി വരുന്നതിലൂടെ ചിലരെങ്കിലും മദ്യാസക്തിയില്‍ ആകൃഷ്ടരായി തീരുന്നു.

മറ്റേതൊരു ആഹാര സാധനവും പോലെ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ആസക്തി ജനിക്കുന്ന ഒന്നാണ് മദ്യവും. ഒരു വ്യത്യാസമുള്ളത്, ആഹാര സാധനങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മറ്റ് പദാര്‍ത്ഥങ്ങള്‍ ലഭ്യമാണ്. ഇറച്ചിക്ക് പകരം മീനോ മീനു പകരം മുട്ടയോ അങ്ങനെ പലതും. എന്നാല്‍ മദ്യത്തിന്റെ കാര്യത്തില്‍ പകരം മറ്റേതെങ്കിലും മദ്യം എന്നത് മാത്രമാണ് പോംവഴി.

അമിത മദ്യപാനം ശരീരത്തിലെ ആന്തരാവയവങ്ങള്‍ക്കും ഓര്‍മ്മ ശക്തിക്കും മറ്റു പല ശാരീരിക വൈകല്യങ്ങള്‍ക്കും ഇടയാക്കും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.എന്നാല്‍ ദിവസം ശരാശരി നൂറു മില്ലി മദ്യം എന്ന രീതിയില്‍ കഴിക്കുന്നതില്‍ ശാസ്ത്രം തെറ്റൊന്നും കാണുന്നുമില്ല.

അമിത മദ്യപാനികളും മദ്യ വിരുദ്ധരും കാണാതെ പോകുന്ന സത്യമാണിത്. ഒരു രോഗത്തിന് വൈദ്യ സഹായം തേടുന്ന രോഗി വൈദ്യന്‍ നിഷ്കര്‍ഷിക്കുന്ന മരുന്ന് ആയുര്‍വേദമോ ആലോപ്പതിയോ ഹോമിയോയോ എന്തായാലും പറയുന്ന അളവില്‍ മാത്രം സേവിക്കുന്നു. മദ്യത്തിന്റെ കാര്യത്തില്‍ ഇതേ ജാഗ്രത തന്നെ വേണം എന്ന് തന്നെയാണ് ആധുനിക വൈദ്യ ശാസ്ത്രം നമ്മെ ഓര്‍മ്മ പ്പെടുത്തുന്നത്.

അതിനു കഴിയുന്നില്ലെങ്കില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം എന്ന ബ്രഹ്മാസ്ത്ര പ്രയോഗം തന്നെ ശരണം. അത് സ്വയം മനസ്സിലാക്കി ഉള്‍ക്കൊണ്ട് ചെയ്യുക. അല്ലാതെ ആരുടെയും നിര്‍ബന്ധം കൊണ്ടാകരുത്. അതാണ് കഴിഞ്ഞ പതിനഞ്ചു കൊല്ലമായി ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന മലയാളികളുടെ പ്രിയ കവി സാക്ഷാത്ക്കരിച്ചത്.