Friday, 22 February 2013

ഒരു സമൂഹത്തിന്റെ കലാപങ്ങള്‍

വായനക്കാരെ വാര്‍ത്തകളിലൂടെ ഞെട്ടിക്കുക മാത്രമല്ല; ദിവസവും ഓരോ താരങ്ങളെ സൃഷ്ടിക്കുക എന്ന ദൗത്യവും മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. ആകാശവാണിയും നാലഞ്ച് പ്രാദേശിക ഭാഷാ പത്രങ്ങളും ഉണ്ടായിരുന്ന പഴയ കാലത്ത് (തീരെ പഴയതല്ല) ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നിരവധി താരങ്ങള്‍ ഉണ്ട്. സിനിമ പ്രവര്‍ത്തകര്‍ , കലാകാരന്മാര്‍ , രാഷ്ട്രീയക്കാര്‍ ,തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള പ്രശസ്തര്‍ ശബ്ദത്തിലൂടെയും വര്‍ത്തമാന പത്രങ്ങളിലെ ചിത്രങ്ങളിലൂടെയും ജനങ്ങള്‍ക്ക്‌ സുപരിചിതരായി.

യേശുദാസിനെയും ജയചന്ദ്രനെയും ജാനകി അമ്മയെയും നേരില്‍ കാണാത്ത എത്രയോ മലയാളികള്‍ ഇന്നുമുണ്ട്? ദൃശ്യ മാധ്യമങ്ങളുടെ കടന്നു വരവിലൂടെ ഇത്തരം പ്രതിഭകള്‍ മലയാളികള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാകുകയായിരുന്നു. ഭയത്തോടെയാണെങ്കിലും കുപ്രസിദ്ധരായിട്ടുള്ള ക്രിമിനലുകളും ജനങ്ങളില്‍ ഈ വിധം കയറിക്കൂടിയവരില്‍ പെടും. സുകുമാര കുറുപ്പും റിപ്പര്‍ ചന്ദ്രനും ഒക്കെ ഉദാഹരണങ്ങള്‍ .

ഹര്‍ത്താല്‍ ദിവസം ബൈക്കില്‍ ചുറ്റാനിറങ്ങിയ കുടുംബത്തെ മറ്റൊരു ബൈക്കില്‍ വന്ന ഹര്‍ത്താല്‍ അനുകൂലി ഇടിച്ചു വീഴ്ത്തി! കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ ഭാര്യയും ഭര്‍ത്താവും ആസ്പത്രിയില്‍ . സ്വകാര്യ മൊബൈല്‍ ടവര്‍ സെക്യൂരിറ്റി ജീവനക്കാരന്റെ മലദ്വാരത്തില്‍ രണ്ടു മുഖം മൂടി ധാരികള്‍ പ്ലാസ്റ്റിക്‌ കുപ്പി ഇടിച്ചു കയറ്റി! വാര്‍ത്തകള്‍ വീണ്ടും നമ്മെ ഞെട്ടിക്കുകയാണ്. ഒപ്പം ചില തരോദയങ്ങളും.

രജിത് കുമാര്‍ മൂല്യ ബോധന വിഷയം പഠിപ്പിച്ചതില്‍ സര്‍വത്ര തെറ്റ് കണ്ടെത്തിയ പെണ്‍കുട്ടിയും നടു റോഡില്‍ ആള്‍ക്കാരുടെയും കുടുംബത്തിന്റെയും സാന്നിധ്യത്തില്‍ കമന്റ് അടിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരായ രണ്ടു യുവാക്കന്മാര്‍ക്ക് മേല്‍ ആസുര താണ്ഡവമാടിയ പെണ്‍കുട്ടിയും നേരെ പോയത്‌ ദൃശ്യ മാധ്യമങ്ങളുടെ ന്യൂസ് റൂമിലേക്ക്!

ഈ പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തിയ തുടര്‍ പരിപാടിയില്‍ പങ്കെടുത്ത മറ്റൊരു പെണ്‍കുട്ടിയെക്കുറിച് അവതാരകന്‍ പറഞ്ഞത്‌ ആ പെണ്‍കുട്ടി ആരോടോ ഉള്ള ദേഷ്യം തീര്‍ക്കാന്‍ ക്വട്ടേഷന്‍ നല്‍കി പ്രശസ്തയാണെന്നു! ഇതില്‍ പങ്കെടുത്തു സംസാരിച്ച സ്ത്രീകളും സോഷ്യല്‍ മീഡിയയിലെ നൂറു കണക്കിന് ആളുകളും പിന്തുണ നല്‍കുന്നു എന്നത് കൊണ്ട് ഈ കാലാപങ്ങളെ നീതീകരിക്കാമോ?

സൂര്യനെല്ലി പെണ്‍കുട്ടിയുടെ നീതിക്ക്‌ വേണ്ടി മുറവിളി കൂട്ടുന്നവര്‍ ആ സംഭവവും കേസുമായി ബന്ധപ്പെട്ട അവര്‍ക്ക്‌ സമ്മതമല്ലാത്ത ഏതൊരു വാദത്തെയും പ്രസ്താവനകളെയും ക്രൂരമായി ആക്രമിക്കുകയോ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയോ ആണ് പലപ്പോഴും. ബ്രിട്ടീഷ്‌ കോളനി വാഴ്ചയില്‍ നിന്ന് മോചനം ആവശ്യപ്പെട്ട് നടന്ന സമരങ്ങളിലും പോരാട്ടങ്ങളിലും നമ്മുടെ കൊച്ചു കേരളത്തില്‍ നിരവധി പേര്‍ക്ക് പങ്കുണ്ട്.

ജനാധിപത്യ ഭരണ ക്രമം നിലവില്‍ വന്നതിനു ശേഷവും അസമത്വങ്ങള്‍ക്ക് എതിരായും സാമൂഹ്യ നീതിക്കായും സമരങ്ങള്‍ , കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യവസ്ഥിതികള്‍ തകിടം മറിഞ്ഞിട്ടുമുണ്ട്. എന്നാല്‍ വിപ്ലവം കലാപങ്ങളിലൂടെയും രക്തം ചിന്തുന്നതിലൂടെയും മാത്രമെന്ന ധാരണ പാടെ മാഞ്ഞു പോകുന്നതാണ് പിന്നീടുള്ള സംഭവ വികാസങ്ങള്‍ തെളിയിച്ചിട്ടുള്ളത്. കേരളത്തിലെ നക്സല്‍ പ്രസ്ഥാനം ഉദാഹരണം.

സ്ത്രീ ശാക്തീകരണത്തിന്റെ മറവില്‍ സ്ത്രീകള്‍ നടത്തുന്ന അക്രമവും പ്രതിക്ഷേധവും അടിച്ചമര്‍ത്താനാവാതെ വരുമ്പോള്‍ വേരറ്റിട്ടില്ലാത്ത വിപ്ലവ പാര്‍ട്ടികള്‍ ഭരണ കൂടങ്ങളുടെ ദൗര്‍ബല്യമായി അതിനെ കാണുകയും തങ്ങള്‍ക്ക് ഇണങ്ങുന്ന വിധത്തില്‍ സമൂഹത്തിന്റെ ഇത്തരം അക്രമ വാസനകളെ പ്രയോജനപ്പെടുത്തുകയും ചെയ്തു എന്ന് വരാം.

കലഹം പലവിധം ഉലകില്‍ എന്നാണല്ലോ? അന്ന് മണ്ണിനും ആഹാരത്തിനും വേണ്ടി ആയിരുന്നെങ്കില്‍ ഇന്ന് പെണ്ണിന് വേണ്ടി!



Friday, 15 February 2013

പഴങ്കഥയാകുന്ന പൂവാല ശല്യം

സ്ത്രീകള്‍ക്കെതിരെ യുള്ള അതിക്രമങ്ങള്‍ പുതിയ രൂപവും ഭാവവും തേടുമ്പോള്‍ പ്രതിരോധങ്ങളുടെ രീതികളും മാറുകയാണ്. പൂവാല ശല്യം എന്ന് തുടങ്ങി? ആരു തുടങ്ങി എന്നതിന് ചരിത്രപരമായ രേഖകള്‍ ഉണ്ടാകാന്‍ വഴിയില്ല. എല്ലാക്കാലവും ഇത് തുടര്‍ന്നിരുന്നതായി കാണാം. നാട്ടിന്‍പുറങ്ങളിലെ കവലകള്‍ കേന്ദ്രീകരിച്ചും നഗരങ്ങളില്‍ ബസ്‌ സ്റ്റാന്‍ന്റുകള്‍ , വഴിവക്കുകള്‍ ഒക്കെ കേന്ദ്രീകരിച്ചും ഇത് പറയത്തക്ക ഹാനികരമാകാത്ത വിധത്തില്‍ തുടര്‍ന്ന് പോന്നു.

കൗമാരപ്രായക്കാരും കൌമാരം പിന്നിട്ടവരും ഇത്തരം നിര്‍ദ്ദോഷ പ്രവര്‍ത്തനങ്ങളിലൂടെ ഒരു തരം രതിസുഖം നുണയുകയായിരുന്നു. നാട്ടുകാരോ പോലീസോ ഇടയ്ക്ക് വിരട്ടി ഓടിച്ചാല്‍ ഓടുന്ന കൂട്ടരയിരുന്നു ഇവരില്‍ ഏറെയും. ഇതിനു ഇരകളാകേണ്ടി വന്ന പെണ്‍കുട്ടികള്‍ക്ക് പറയത്തക്ക പരാതികളോ പരിഭാവങ്ങളോ ഉണ്ടായിരുന്നവര്‍ വിരളമായിരുന്നു താനും. മറ്റൊരര്‍ത്ഥത്തില്‍ പെണ്‍കുട്ടികളും ഈ കമന്റുകള്‍ ഇഷ്ടപ്പെട്ടിരുന്നു എന്ന് വേണം കരുതാന്‍.

കുട്ടിത്തം വിട്ടു മാറുന്ന പ്രായത്തില്‍ ശാരീരികവും മാനസികവുമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി സംഭവിക്കുന്ന വൈകാരിക വ്യതിയാനങ്ങള്‍ക്ക് പോം വഴികളായിട്ടാണ് സമൂഹം ഇതിനെ കണ്ടിരുന്നത്. ഈ സമൂഹമാകട്ടെ, ഒരുപാടു അടിച്ചമര്‍ത്തലുകളും വിലക്കുകളും ദാരിദ്ര്യവും വിട്ടൊഴിയാത്ത ഒരു സമൂഹവും! തുഛവരുമാനക്കാരായ മാതാപിതാക്കളുടെ ആശ്രിതരായി കഴിഞ്ഞിരുന്ന യുവജനങ്ങള്‍ക്ക്‌ പ്രണയിക്കാനോ വിവാഹബന്ധത്തിലൂടെ പ്രണയം സഫല്യത്തിലെത്തിക്കാനോ തക്ക സാമ്പത്തിക സുരക്ഷിതത്വം ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ക്ക്‌ പ്രണയമെന്നാല്‍ ഏറെ നിഷിദ്ധവും!

സമൂഹത്തിനു സംഭവിച്ച മാറ്റങ്ങള്‍ സ്വാഭാവികമായും ഇത്തരം നിര്‍ദോഷ പ്രവര്‍ത്തനങ്ങളെയും ദോഷകരമാക്കി തീര്‍ക്കുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടു തുടങ്ങിയത്. പ്രണയം ഒരവിഭാജ്യ ഘടകമായാതോടെ ആത്മാര്‍ത്ഥതയില്ലാത്ത പ്രണയങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. ഒരുവനെ/ഒരുവളെ പ്രണയിക്കുകയും മറ്റൊരുവനെ/ഒരുവളെ വിവാഹം കഴിക്കുകയും ചെയ്യുന്നത് സമൂഹത്തിന് ഒരു ശീലമായി.

അനിയന്ത്രിതമായ പണക്കൊഴുപ്പില്‍ തെന്നി തെറിച്ച സമൂഹം മറ്റേതൊരു വസ്തുവും പോലെ സ്ത്രീയെയും ഉപയോഗിക്കുക എന്ന കാഴ്ചപ്പാടിലേക്ക്‌ സ്വയം എത്തിച്ചേരുകയായിരുന്നു. ഇതിന്റെ ഫലമായി തഴച്ചു വളര്‍ന്ന ഒരു വിഭാഗമാണ് ലൈംഗിക തൊഴിലാളികളും അവരുടെ ഏജന്‍റുമാരും. ഇവര്‍ ഇതിനു വേണ്ടി ഇറങ്ങി തിരിച്ചവരായിരുന്നെങ്കില്‍ അങ്ങനെ അല്ലാത്തവരെയും എങ്ങനെ കുടുക്കാമെന്ന ചിന്തയുമായി കൌശലത്തോടെ കാത്തിരുന്നവര്‍ സമൂഹത്തിന്റെ നാനാ തുറയിലുള്ളവരാണ്!

ഈ വിഷയത്തില്‍ സമൂഹത്തിനു നല്‍കാവുന്ന ബോധാവല്‍ക്കരണത്തില്‍ പരമ്പരാഗത ബോധനങ്ങള്‍ക്കും മതഗ്രന്ധങ്ങള്‍ക്കും ഉള്ള സ്ഥാനത്തെ വിലകുറഞ്ഞതായി കാണുകയാണ് പുരോഗമന വാദികള്‍ ചിലര്‍ . സ്ത്രീയുടെ അടക്കത്തെപ്പറ്റിയും ഒതുക്കത്തെപ്പറ്റിയും ഒക്കെ പുരാണങ്ങള്‍ ഉദ്ദരിച്ച് പറയുന്നവരെ സ്ത്രീ വിരുദ്ധരായും സ്ത്രീയെ അടിച്ചമര്‍ത്തി പ്രാചീന ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു എന്ന് വിലപിക്കുന്നവര്‍ മാറാല പിടിച്ച മൂല്യ ബോധങ്ങളുടെ പുറം ചട്ടയിലേയ്ക്കാണ് കാര്‍ക്കിച്ചു തുപ്പുന്നത്.

Saturday, 9 February 2013

വീണ്ടും സൂര്യനെല്ലിക്ക് തീ പിടിക്കുമ്പോള്‍

സൂര്യനെല്ലി ദുരന്തം മറ്റു പല പീഡന കഥകളും പോലെ ഹാസ്യ വിഷയമാകുകയണോ കേരള സമൂഹത്തില്‍ ? പെണ്‍കുട്ടിയും മാതാപിതാക്കളും ഒരു വ്യാഴ വട്ടക്കാലത്തിലേറെയായി ഈ ദുരന്തഭാരം പേറി തളര്‍ന്നു കഴിഞ്ഞു. വിരലിലെണ്ണാവുന്ന സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും ഇവര്‍ക്ക്‌ ആശ്വാസവും സഹായവുമായി കൂടെ നില്‍ക്കുമ്പോഴും പൊതു സമൂഹവും ഭരണ- നീതി നിര്‍വഹണ സംവിധാനങ്ങളും സ്വീകരിക്കുന്ന നിലപാടുകള്‍ ഒട്ടും തെന്നെ അശാവഹമാകുന്നില്ല.

പ്രായപൂര്‍ത്തി ആകുന്നതിനു മുമ്പ്‌ ഒരു പെണ്‍കുട്ടിക്ക്‌ സംഭവിച്ച വീഴ്ച; അത് സൃഷ്ടിച്ച ആഘാതങ്ങള്‍ എത്രയോ വലുതാണ് ? എത്ര ജീവിതങ്ങളാണ് കരി നിഴലില്‍ കഴിഞ്ഞു കൂടുന്നത്? പെണ്‍കുട്ടിക്ക്‌ ജോലി നല്‍കിയതിലൂടെ സര്‍ക്കാര്‍ ഒരു പരിധി വരെ തങ്ങളുടെ ഭാഗത്തുനിന്നുള്ള കടമ നിറവേറ്റി. എന്നാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി ആ ജോലി നഷ്ടപ്പെട്ട അവസ്ഥയിലാണ് പെണ്‍കുട്ടി.

സാമ്പത്തിക തിരിമറി നടത്തിയെന്നതിന്റെ പേരില്‍ പെണ്‍കുട്ടിയെ സസ്പെന്‍റ് ചെയ്തത് വാര്‍ത്ത‍യായെങ്കിലും അതിന്റെ നിജ സ്ഥിതി അന്വേഷിക്കാനോ തുടര്‍ന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ചെയ്യാനോ മാധ്യമങ്ങള്‍ തയ്യാറായില്ല. യദൃചികമെങ്കിലും റിവ്യൂ ഹര്‍ജിയെ തുടര്‍ന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത്‌ ഈ ദുരന്തത്തെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നതിനും കേരള മനസ്സാക്ഷിയെ തൊട്ടുണര്‍ത്തുന്നതിനും കാരണമായി.

ഈ പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കണം എന്നാഗ്രഹിക്കുന്നവരുടെ എണ്ണം കുറവല്ല. എന്നാല്‍ പെണ്‍കുട്ടി കേവലം ഒരു ബസ്‌ കിളിയുടെ വാക്ക് കേട്ട് ഇറങ്ങി തിരിച്ചതും ഒരു മാസത്തിലധികം പലര്‍ക്ക് വേണ്ടി വഴങ്ങേണ്ടി വന്നതും സ്വഭാവ ദൂഷ്യമായി ചിത്രീകരിക്കുന്നവരുമുണ്ട്! പ്രായപൂര്‍ത്തിയാകാത്ത , വേണ്ടത്ര വിവേകമില്ലാത്ത ഒരു പെണ്‍കുഞ്ഞിന്റെ ആനുകൂല്യം ഇക്കാര്യത്തില്‍ അവള്‍ അര്‍ഹിക്കുന്നു.

ഇതിലെ രാഷ്ട്രീയമാണ് മറ്റൊന്ന്. പെണ്‍കുട്ടിയുമായി ആരൊക്കെ വേഴ്ചയില്‍ ഏര്‍പ്പെട്ടു എന്നത് സംബന്ധിച്ച അന്വേഷണത്തില്‍ നിരവധി പ്രതികള്‍ പിടിയിലാകുകയും ഏറെ വാദങ്ങള്‍ക്ക് ശേഷം കോടതി പലരെയും വെറുതെ വിടുകയും ചെയ്തു. പി.ജെ. കുര്യനെതിരെ വീണ്ടും അന്വേഷണ മുറവിളി ഉയര്‍ത്തുന്ന ഇടതു പക്ഷ രാഷ്ട്രീയം ഉന്നം വയ്ക്കുന്നത് പെണ്‍കുട്ടിയുടെ ദുരന്തവും അവളോടുള്ള സഹതാപവുമല്ല; മറിച്ച്, തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയ തന്ത്രം മാത്രമാണ്.

ഇത് മനസ്സിലാക്കാന്‍ തക്ക വിവേകം കേരള സമൂഹത്തിന് ഉണ്ടായേ തീരൂ. കുര്യന്‍ പീഡിപ്പിച്ചോ ഇല്ലയോ എന്നത് അദ്ദേഹം കോടതിയില്‍ തെളിയിക്കട്ടെ. കുര്യന്‍ കേസില്‍ നിന്നൊഴിവായാലും പെണ്‍കുട്ടിക്ക്‌ സംഭവിച്ച ദുരന്തം ദുരന്തമല്ലാതാകില്ല. ഈയവസ്ഥയില്‍ നമമാത്രമായ സംഘടനകളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പിന്തുണയ്ക്കുക എന്നതാണ് ഓരോ മലയാളിക്കും കരണീയമായിട്ടുള്ളത്. നീതി തേടിയുള്ള യാത്രയില്‍ കാലിടറാതിരിക്കാന്‍ താങ്ങും തണലും നല്‍കി ആ കുടുംബത്തെ സഹായിക്കാന്‍ ഓരോ മലയാളിക്കും ബാധ്യതയുണ്ട്.

ആ കുട്ടിക്ക്‌ ഈ ദുരന്തം സമ്മാനിച്ചത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹമാണ്‌..., അതില്‍ പ്രായപൂര്‍ത്തിയാകാത്തവരുണ്ടാകാം പ്രായമേറിയവര്‍ ഉണ്ടാകാം. പ്രതിസന്ധിയിലായതാകട്ടെ, പെണ്‍കുട്ടിയും അവളുടെ മാതാപിതാക്കളും മാത്രം! പരസ്ത്രീ ഗമനവും പരപുരുഷ ബന്ധവും ദിനചര്യയെന്നോണം കൊണ്ടാടുന്ന ഒരു സമൂഹത്തില്‍ കേവലം ഒരു മാസക്കാലം പലര്‍ ചേര്‍ന്നൊരുക്കിയ കെണിയില്‍ അകപ്പെട്ട പെണ്‍കുട്ടി മാത്രം ജീവിതം ഹോമിക്കണമെന്ന വാശി നമ്മള്‍ വെടിഞ്ഞേ മതിയാകൂ.