Friday, 30 November 2012

കലാ മേളകളും അംഗീകാരങ്ങളും

ഗാനഗന്ധര്‍വന്‍ യേശുദാസും ഭാവഗായകന്‍ ജയചന്ദ്രനും അവരുടെ സ്കൂള്‍ വിദ്യാഭ്യാസ കാലത്ത്‌ നടന്ന യുവജനോല്‍സവ വേദിയില്‍ വെവ്വേറെ മല്‍സരങ്ങളില്‍ ഏര്‍പ്പെട്ടു. വായ്പട്ടില്‍ യേശുദാസും മൃദംഗത്തില്‍ ജയചന്ദ്രനും. രണ്ടു പേരും പങ്കെടുത്ത ഇനങ്ങളില്‍ ഒന്നാം സമ്മാനവും നേടി. കാലമേറെ കഴിഞ്ഞപ്പോള്‍ ഇരുവരും കേരള ജനത നെഞ്ചേറ്റി ലാളിക്കുന്ന അനുഗൃഹീത ഗായകരായി മാറുകയും ചെയ്തു.

"ചിരിയോ ചിരി" എന്ന ബാലചന്ദ്രമേനോന്‍ സിനിമയ്ക്ക് വേണ്ടി ഇരുവരും ചേര്‍ന്ന് "സമയരഥങ്ങളില്‍ " എന്ന ഗാനം ആലപിച്ചു. ഞങ്ങളുടെ ഒക്കെ കൗമാര കാലത്ത്‌ ഏറെ ഹിറ്റായി മാറിയ നഖക്ഷതങ്ങള്‍ എന്ന സിനിമയില്‍ രണ്ടു പേരും ഗാനങ്ങള്‍ പങ്കിട്ടു. റേഡിയോയില്‍ ഉച്ചയ്ക്ക് "ആരെയും ഭാവ ഗായകനാക്കും" എന്ന ഗാനം യേശുദാസ്‌ പാടിയത്‌ പ്രക്ഷേപണം ചെയ്തെങ്കില്‍ വൈകിട്ട് "കേവലം മര്‍ത്യ ഭാഷ കേള്‍ക്കാത്ത" എന്ന ജയചന്ദ്രന്‍ ഗാനം ആയിരിക്കും പ്രക്ഷേപണം ചെയ്യുക.

വാര്‍ധക്യത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിട്ടും രണ്ടു പേരും കിട്ടുന്ന അവസരങ്ങളില്‍ ഭംഗിയായി തന്നെ ദൈവം നല്‍കിയ തങ്ങളുടെ കഴിവ്‌ പ്രകടിപ്പിക്കുന്നതില്‍ താല്പര്യം പ്രകടിപ്പിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

യേശുദാസും ജയചന്ദ്രനും ഒക്കെ പാടി തുടങ്ങിയ പഴയ കാലത്തില്‍ നിന്നും നാം ഏറെ മുന്നോട്ടു പോയി. ഇന്നിപ്പോള്‍ പാട്ടില്‍ അഭിരുചിയും ഒരു വിധം കൊള്ളാവുന്ന ശബ്ദവും ഉള്ളവര്‍ക്ക്‌ ഫുള്‍ ഓര്‍ക്കസ്ട്രയുടെ ട്രാക്ക്‌ ഉപയോഗിച്ച് വീട്ടില്‍ ഇരുന്നു ഏതു കട്ടിയായ പാട്ടും തുടര്‍ച്ചയായി സാധകം ചെയ്യാവുന്ന സാഹചര്യമുണ്ട്. റിയാലിറ്റി ഷോകളിലെ പ്രകടനങ്ങളില്‍ അത് നന്നായി അനുഭവപ്പെടുന്നുമുണ്ട്.

കാലം മാറുന്നതനുസരിച്ച് സംഗീതത്തിന്റെ ആസ്വാദനത്തിലും വലിയ വ്യത്യാസങ്ങള്‍ വന്നു. മലയാള സിനിമ ഗാനങ്ങള്‍ കര്‍ണാടിക്ക്‌ സംഗീതത്തില്‍ അടിസ്ഥാനപ്പെടുത്തിയാണ് പ്രധാനമായും ചിട്ടപ്പെടുത്തിയിരുന്നത്. അപൂര്‍വം ചില സംഗീത സംവിധായകര്‍ ഹിന്ദുസ്ഥാനി സംഗീതത്തെ അടിസ്ഥാനപ്പെടുത്തിയും പാടുകള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇന്ന് പാശ്ചാത്യ സംഗീതവും മാറ്റ് ലോക സംഗീതങ്ങളും കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന പുതിയ തലമുറ ഉദയം ചെയ്തതിലൂടെ മലയാളത്തിനു അന്യമായ സംഗീതങ്ങളും നമുക്ക് പരിചിതമായി.

പരമ്പരാഗത രീതിയില്‍ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചവര്‍ ഇതിനെ എതിര്‍ക്കുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്യുക സ്വാഭാവികം. എന്ന് കരുതി അതിന്റെ തള്ളിക്കയറ്റത്തിനു തടയിടാന്‍ ആര്‍ക്കും കഴിയുകയില്ല. പഴയകാല സിനിമാഗാനങ്ങള്‍ പലതും ഇന്നും പുതിയ തലമുറയും നെഞ്ചേറ്റി ലാളിക്കുന്നു എന്നത് ആ ഗാനങ്ങളുടെ രചനാ സൌകുമാര്യവും സംഗീതത്തിന്റെ മാന്ത്രികതയും തന്നെയാണ് വെളിവാക്കുന്നത്.

നൃത്തമോ, പാട്ടോ, സിനിമയോ ഏതുമാകട്ടെ, പഴയ കാലങ്ങളില്‍ അതിനു വേണ്ടി അഹോരാത്രം കഷ്ടപ്പെട്ടിട്ടും പലര്‍ക്കും ഒന്നുമാകാന്‍ സാധിക്കാതെ പോയെങ്കില്‍ ഇന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് സെലിബ്രിറ്റി ആകാനുള്ള നെട്ടോട്ടമാണ്. നാട്ടിലെ വിവിധ ചാനലുകള്‍ സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോകളില്‍ പ്രകടമാകുന്നത് ഈയൊരു മല്‍സര പ്രവണതയാണ്.

ഇതിന്റെ ബഹിര്‍സ്ഫുരണങ്ങളാണോ ഇവിടെ നടക്കുന്ന കലാമേളകളിലും സംഭവിക്കുന്നത്. കഴിഞ്ഞ ആഴ്ച യുക്മയുടെ ആഭിമുഖ്യത്തില്‍ വളരെ നല്ല രീതിയില്‍ യു.കെ.യിലുള്ള കുട്ടികള്‍ക്കായി മല്‍സരങ്ങള്‍ സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കിട്ടിയ പലരുടെയും ഫോട്ടോയും വാര്‍ത്തയും തലങ്ങും വിലങ്ങും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഫേസ്ബുക്കിലും സജീവമായിരുന്നു. നല്ല കാര്യം തന്നെ; എന്നാല്‍ കലയെന്നാല്‍ ഇത്തരം മത്സരവും സമ്മാനം നേടലും മാത്രമാണോ?

നൃത്തരൂപമെടുത്താല്‍ മാര്‍ക്കിടുന്ന വൈജ്ഞാനികരെ മാറ്റി നിറുത്തിയാല്‍ കാണികളില്‍ എത്ര പേര്‍ക്ക് ക്ലാസിക്കല്‍ ഡാന്‍സ്‌ ആസ്വദിക്കാന്‍ ഇവിടെ കഴിയുന്നുണ്ട്? പങ്കെടുക്കുന്ന കാണികളെ ഒന്നടങ്കം ആസ്വദിപ്പിക്കാന്‍ കഴിയുമ്പോള്‍ മാത്രമല്ലെ ഏതൊരു കലയും അതിന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നുള്ളൂ?

ആ മനിലയില്‍ നോക്കിയാല്‍ കലയുടെ പേരില്‍ ഇറങ്ങി തിരിച്ച കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും എങ്ങനെയും സമ്മാനം നേടുക എന്നതില്‍ കവിഞ്ഞു സാമൂഹ്യമായ ഒരു ബാധ്യത കൂടി ഇല്ലേ? ചുരുക്കം ചില കുട്ടികള്‍ സമ്മാനം നേടി അഭിനന്ദനങ്ങളാല്‍ വീര്‍പ്പുമുട്ടുകയും ഡസന്‍ കണക്കിന് പങ്കെടുത്തവര്‍ മൂന്നാം സ്ഥാനം പോലും നേടാതെ നിരാശരാകുകയും കാണികള്‍ പലര്‍ക്കും കലയുടെ ആസ്വാദനം സംബന്ധിച്ച് ബോധ്യം ഇല്ലാതെ വരികയും ചെയ്യുക എന്നതാണ് നാമിവിടെ നേരിടുന്ന ദുര്യോഗം.

യുക്മയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുമ്പോള്‍ തന്നെ മലയാളികളുടെ സംഘടന എന്ന നിലയില്‍ കലയെയും സാഹിത്യത്തെയും ഭാഷയെയും സാമാന്യ വല്ക്കരിക്കുന്നതിലും ജനഹൃദയങ്ങളില്‍ ഉറപ്പിക്കുന്നതിലും ചെറുതല്ലാത്ത പങ്ക് വഹിക്കാനുണ്ടെന്ന് തന്നെ വേണം കരുതാന്‍. അതിലൂടെ കുട്ടികളിലും മുതിര്‍ന്നവരിലും നമ്മുടെ പുരാണെതിഹാസങ്ങളും പൈതൃകവും ചരിത്രവും മൂല്യബോധവും പകരാന്‍ കഴിയും. അങ്ങനെയാണ് നമ്മുടെ തനതായ സംസ്കാരം സംരക്ഷിക്കപ്പെടുന്നത്. കേവലം വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു മേള എന്നതിലുപരി വിജയികളെയും പരജിതരെയും എല്ലാം ഉള്‍പ്പെടുത്തി വിശാല വീക്ഷണത്തോടെ ഒരു പറ്റം പേരുടെ യത്നം തുടര്‍ച്ചയായി ആവശ്യമുള്ള ഒരു മേഖലയായി ഇതിനെ മാറ്റേണ്ടിയിരിക്കുന്നു.


Wednesday, 21 November 2012

അമ്മ തന്‍ മൃതദേഹം

ആരെ പഴിക്കും ഞാന്‍ അമ്മയെയോ?
അമ്മതന്‍ വാല്‍സല്യം ഊറ്റിക്കുടിച്ചോരാ പൈതലെയോ?

ദീനങ്ങള്‍ ക്ഷാമങ്ങള്‍ ദോഷങ്ങള്‍ക്കൊക്കെയ്ക്കും
കാരണഭൂതയാം മൃത്യുദേഹം

മണ്ണിന്നടിയിലായിരുന്നെന്നാലും
വീട്ടുവളപ്പിലെ മണ്ണിലല്ലോ ?

പ്രശ്നം വിധിച്ചോരാ ജ്യോത്സ്യ പുരോഹിതന്‍
ഗണിച്ചോരാ ശാസ്ത്രമതേതോ ?

എന്നോ മരിച്ചു മണ്ണടിഞ്ഞോരമ്മയ്ക്കി
ന്നേകാം യാത്രാമൊഴി ഒന്നുകൂടി

പുഴയിലൂടൊഴുകട്ടെ അമ്മതന്‍ മൃതദേഹം
അതിലൂടെ അമരട്ടെ ദോഷമെല്ലാം....


Saturday, 3 November 2012

വരും തലമുറയുടെ മാറുന്ന ശീലങ്ങള്‍

പെണ്‍കുട്ടികള്‍ പ്രായമായി വരുന്നതോടെ മാതാപിതാക്കളുടെ ആധിയും കൂടി വരുന്ന ഒരു പാരമ്പര്യമാണ് നമുക്കുണ്ടായിരുന്നത്. ഒരു ഇണയെ അന്വേഷിച്ചു കണ്ടെത്തി വിവാഹം കഴിപ്പിക്കുക എന്നത് ചെലവേറെയുള്ള ഏര്‍പ്പടായിരുന്നു. അന്നന്നത്തെ അന്നത്തിന് നന്നേ ബദ്ധപ്പെട്ടിരുന്ന ഒരു കുടുമ്പത്തിനു അനായാസം താങ്ങാവുന്ന ഒന്നായിരുന്നില്ല ഇത്.

ഉള്ള പുരയിടം വിറ്റോ, ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവനും ചെലവ് ചെയ്തോ കെട്ടിച്ചയച്ചാല്‍തന്നെ കൊണ്ടുവന്നത് കുറഞ്ഞു പോയി എന്നതിന്റെ പേരില്‍ ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിക്കുകയും വീട്ടിലേക്ക്‌ തന്നെ തിരിച്ചു പോരേണ്ട ഗതികേടില്‍ എത്തിപ്പെടുകയും ചെയ്ത പെണ്‍കുട്ടികള്‍ അനവധിയുണ്ട്.

കാലം മാറിയതോടെ പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടുകയും കുടുമ്പത്തിനു തന്നെ താങ്ങും തണലും നല്‍കാന്‍ തക്ക കെല്പും നേടി. വൈവാഹിക ജീവിതം സംബന്ധിച് വ്യക്തമായ കാഴ്ചപ്പാടുകളോടെ തങ്ങള്‍ക്കു ചേരുന്ന ഇണയെ കണ്ടെത്തി വിവാഹം കഴിക്കുന്നതില്‍ ബദ്ധശ്രദ്ധരാകുകയും ചെയ്തു.

കേരളത്തിന്‌ വെളിയിലും ഇന്ത്യക്ക് പുറത്തും ജോലി തേടി പോയ മലയാളികള്‍ വിരലിലെണ്ണാവുന്നവര്‍ ഒഴികെ ബാക്കിയെല്ലാവരും തങ്ങളുടെ ജാതിയിലും സഭാ-സമുദായങ്ങളിലും ഉള്‍പ്പെട്ട മലയാളികളെ തന്നെയാണ് ജീവിതപങ്കാളികളായി സ്വീകരിച്ചിരുന്നത് .

എത്രയൊക്കെ പുരോഗമന വാദം കൊട്ടി ഘോഷിക്കുന്നവര്‍ക്കും ഇതിനൊരു അപവാദമാകാന്‍ കഴിഞ്ഞില്ലെന്നത് പച്ച പരമാര്‍ത്ഥം! കേരളത്തില്‍ എന്നതുപോലെ കേരളത്തിന്‌ പുറത്തും മലയാളി അഡ്രസ്‌ ചെയ്യപ്പെടുന്നത് ഒരു പരിധി വരെ ജാതിയുടെയും മതത്തിന്റെയും സഭയുടെയും സമുദായത്തിന്റെയും ലേബലുകളില്‍ തന്നെയാണ്. ഇതിന്റെ ജീവിക്കുന്ന തെളിവുകളാണ് വിദേശരാജ്യങ്ങളില്‍ മലയാളി സംഘടനകള്‍ക്ക്‌ സമാന്തരമായി പ്രവര്‍ത്തിക്കുന്ന വിവധ ജാതി - മത - സാമുദായിക കൂട്ടായ്മകള്‍ .

ഈ സമ്പ്രദായം ശരിയോ തെറ്റോ എന്ന് സ്ഥാപിക്കുക അല്ല ഇവിടെ; മറിച്ച്, വരും തലമുറ മലയാളിയുടെ സാമ്പ്രദായിക സംവിധാനങ്ങളെയും ആചാരാനുഷ്ടാനങ്ങളെയും എങ്ങനെ നോക്കി കാണുന്നു എന്ന ഒരു അന്വേഷണം മാത്രം.

പത്തു പന്ത്രണ്ടു വര്‍ഷം മുമ്പ്‌ യു.കെ.യില്‍ എത്തിയ മലയാളി കുടുംബങ്ങളില്‍ ഇന്ന് വിവാഹ പ്രായമായ കുട്ടികള്‍ ഏറെയാണുള്ളത്. മേല്‍സൂചിപ്പിച്ച സാമ്പ്രദായിക സംവിധാനങ്ങളും ആചാരാനുഷ്ടാനങ്ങളും പിന്തുടരുന്ന ഇവരുടെ മാതാപിതാക്കള്‍ പുരോഗമന വാദികള്‍ ആണെങ്കില്‍ കൂടി ആഗ്രഹിക്കുന്നത് മക്കള്‍ സാമ്പ്രദായികമായി തന്നെ ഒരു ജീവിതപങ്കാളിയെ കണ്ടെത്തണമെന്ന് തന്നെയാണ്.

ഇതില്‍ വിജയിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു എന്നാണോ സമകാലീന സംഭവങ്ങള്‍ തെളിയിക്കുന്നത്? ചില കുട്ടികള്‍ ജാതി-മത-സാമുദായിക-സഭാ സമ്പ്രദായങ്ങള്‍ പാടേ ഉപേക്ഷിക്കുന്നു എന്ന് മാത്രമല്ല; ഭാഷാ- ദേശ വ്യത്യാസം പോലും മുഖവിലയ്ക്കെടുത്ത് കാണുന്നില്ല.

സാംസ്കാരികമായി ആധുനിക സമൂഹം എന്ന് കരുതുന്ന ഇംഗ്ലീഷുകാര്‍ക്ക് ഇടയില്‍ ജീവിച്ചതും പഠിച്ചതും ഇതിനു കാരണമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെ നിരാകരിക്കാന്‍ തക്ക വസ്തുതകള്‍ കൈവശം ഇല്ലാത്തതിനാലും ഈ വിഷയം സംബന്ധിച്ച് വേണ്ടത്ര പഠനങ്ങള്‍ നടത്തിയിട്ടില്ലാത്തതിനാല്ലും അതിനു മുതിരുന്നില്ല.

എന്നാല്‍ അറിവില്‍ പെട്ടിടത്തോളം അടുത്ത കാലത്ത്‌ നടന്ന സംഭവങ്ങളില്‍ മലയാളികള്‍ അല്ല എന്ന ഒരു സമാനത മാത്രമാണുള്ളത്. മലയാളി ആണെങ്കില്‍ തന്നെ തന്റെ ജാതിയിലോ മതത്തിലോ പെടാത്ത ഒരാള്‍ ; അതല്ല,തന്റെ തന്നെ ജാതി-മതത്തില്‍ ഉള്ളയാളാണെങ്കില്‍ അത് മലയാളി ആയിരിക്കില്ല. ഏറ്റവും പുതുതായി മലയാളിയുമല്ല സ്വന്തം ജാതി-മതത്തില്‍ പെട്ട ആളുമല്ലാത്ത സംഭവങ്ങളും വന്നു കഴിഞ്ഞു.

പക്ഷേ, വിദ്യാഭ്യാസവും ഉദ്യോഗവും ഉള്ള ഒരു ഇംഗ്ലീഷുകാരനെയോ ഇംഗ്ലീഷുകാരിയെയോ ബോയ്‌ ഫ്രണ്ടോ ഗേള്‍ ഫ്രണ്ടോ ആയി കിട്ടിയ മലയാളി കുട്ടികള്‍ ഇതുവരെ വാര്‍ത്തയായിട്ടില്ല. ഇതിനര്‍ത്ഥം ഈ പരിഷ്കൃത സമൂഹത്തിലും സാംസ്കാരിക വൈരുദ്ധ്യത്തിന് പ്രസക്തിയുണ്ടെന്നു തന്നെയാണ്. പഠിപ്പും ഉദ്യോഗവും ഉള്ള ഇംഗ്ലീഷുകാര്‍ വെള്ളക്കാരില്‍ പെട്ടവര്‍ക്ക്‌ തന്നെയാണ് പ്രാമുഖ്യം നല്‍കുന്നത്. അപവാദങ്ങള്‍ ഇല്ലെന്നല്ല; അത് ഏഷ്യന്സിന്റെ അത്ര ഇല്ലെന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്!

ഇവിടെ വിമര്‍ശനം ഏല്‍ക്കേണ്ടി വരുന്നത് ഇത്തരം കുട്ടികളുടെ മാതാപിതാക്കളേക്കാള്‍ ജാതി-മത സംഘടനകള്‍ക്കും മലയാളികളുടെ കാക്കത്തൊള്ളായിരം സാംസകാരിക സംഘടനകള്‍ക്കുമാണ്. വര്‍ഷങ്ങളായി പിന്തുടരുന്ന സാംസ്കാരിക പ്രവര്‍ത്തനങ്ങളും മതപരമായ അനുഷ്ടാനങ്ങളും കുട്ടികളില്‍ മടുപ്പ്‌ ഉളവാക്കുന്നുണ്ടോ എന്ന് ആരും ഒരന്വേഷണവും നടത്തി കാണുന്നില്ല.

ഒരേ ജാതിയിലും സമുദായത്തിലും പെട്ട മാതാപിതാക്കള്‍ നിത്യേന തമ്മില്‍ കലഹിക്കുന്നതും ചില കുട്ടികളെയെങ്കിലും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടാവാം. അധ്വാനവും അത്യധ്വാനവും ചെയ്ത് ആവശ്യത്തിലേറെ പണം സ്വരുക്കൂട്ടുമ്പോള്‍ നമ്മുടെ ഉള്ളില്‍ പണ്ട് നാമനുഭവിച്ചതും ച്ചുറ്റുവട്ടത്തുള്ളവര്‍ അനുഭവിച്ചതുമായ ദാരിദ്ര്യം ഒരു നിഴലായി പിന്തുടരുന്നുണ്ടാവും.

കുട്ടികള്‍ക്ക്‌ പക്ഷേ ദാരിദ്ര്യം സംബന്ധിച് കേട്ടറിവ് ഉണ്ടെങ്കിലും അത് അനുഭവിക്കുകയോ അനുഭവിക്കുന്നവരെ കാണുകയോ ചെയ്യുന്നില്ല എന്ന വ്യത്യാസം ഉണ്ട്.

മാറുന്ന സാഹചര്യങ്ങളില്‍ നിലവിലുള്ള സംവിധാനങ്ങള്‍ പുനക്രമീകരിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഇതൊക്കെയും വിരല്‍ ചൂണ്ടുന്നത്.


വാല്‍ക്കഷണം: ഗാന്ധിജി വിവാഹ ശേഷം ഇംഗ്ലണ്ടില്‍ എത്തിയത് നന്നായി; അല്ലെന്നു വരികില്‍ ഏതെങ്കിലും വെള്ളക്കാരിയെയോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും ദേശവാസിയെയോ വിവാഹം കഴിച്ച് ഇംഗ്ലണ്ടില്‍ തന്നെ കഴിഞ്ഞു കൂടിയിരുന്നെങ്കില്‍ അദ്ദേഹം സ്വയം വളര്‍ത്തിയെടുത്ത ദേശ സ്നേഹവും അതിലൂടെ നാം കൈവരിച്ച സ്വാതന്ത്ര്യവും വെറും മരീചിക മാത്രമാകുമായിരുന്നു ....