Thursday, 27 October 2016

കര്‍ഷകര്‍ മുതല്‍ തീവ്രവാദി വരെ

നീതി നിഷേധവും അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള അവഗണനയും സഹിച്ചു പൊറുതി മുട്ടുമ്പോള്‍ താന്‍ ചത്തിട്ടായാലും പ്രതികാരം ചെയ്യണമെന്ന ആഗ്രഹം ഒരാളില്‍ ഉടലെടുക്കുന്നത് സ്വാഭാവികമാണ്.

വെള്ളറട വില്ലേജ് ഓഫീസ് കത്തിക്കല്‍ ശ്രമം ഉദാഹരണം. ഇത്തരം പ്രതികാരങ്ങള്‍ സാര്‍വ്വത്രികമാകാത്തതിന്റെ കാരണം ജനങ്ങള്‍ക്ക് ഭരണകൂടങ്ങളില്‍ ഉള്ള ഭീതിയും സ്വന്തം ജീവിതം കോഞ്ഞാട്ട ആകുമെന്ന ബോധ്യവുമാണ്.

വ്യക്തികളില്‍ രൂപപ്പെടുന്ന ഇത്തരം പ്രതികാര ചിന്തകളിലധികവും ആര്‍ക്കും ഭീഷണിയാകാതെ കെട്ടടങ്ങുമ്പോള്‍; മറുവശത്ത്, ഒരു സമൂഹമെന്ന നിലയില്‍ ആള്‍ക്കൂട്ടം അതേറ്റെടുക്കുകയും കൂട്ടമായി ക്രൂരമായ പ്രതികാര നടപടികളിലേയ്ക്ക് തിരിയുകയും ചെയ്യുന്നു! ഭരണകൂടങ്ങളോടും സാമ്രാജ്യത്വ ശക്തികളോടുമെന്ന മട്ടില്‍ കാട്ടിക്കൂട്ടുന്ന ഇത്തരം തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങളിലൂടെ ലോകരാജ്യങ്ങളില്‍ പൊലിഞ്ഞിട്ടുള്ളത് അധികവും സാധാരണ ജനങ്ങളുടെ ജീവനാണ്.

ഗുണ്ടാ - ക്വട്ടേഷന്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ഉപജീവനം എന്നത് ആധുനിക സാമൂഹ്യ വ്യവസ്ഥിതികളുടെ സൃഷ്ടിയാണ്. പണമാണ് വിഷയം. കൃഷിപ്പണിയില്‍ ഏറെ നന്മയുണ്ട്; പക്ഷേ പണമില്ലാത്തതിന്റെ പേരില്‍ കടം കയറി മുടിഞ്ഞ് ആത്മഹത്യയില്‍ അഭയം തേടേണ്ട ഗതികേടിലാണ് കൃഷിക്കാരന്‍. കടം വാങ്ങിയ അവസാന നാണയതുട്ടു കൊടുത്തു വിഷം വാങ്ങി സ്വയം ജീവനെടുക്കുന്നതിലൂടെ അവന്‍ സമൂഹത്തിന് യാതൊരു പോറലുമേല്‍പിക്കാതെ തീവ്രവാദിയായി സ്വയം കൊല്ലുന്നു...

അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളുടെ നേതൃത്തത്തില്‍ ലോകരാജ്യങ്ങളില്‍ സമാധാനം / ജനാധിപത്യം സ്ഥാപിക്കാന്‍ എന്ന വ്യാജേന നടത്തിയ രാഷ്ട്രീയ ഇടപെടലുകളുടെ ഉപോല്‍പന്നമാണ് ഇന്ന് ലോകവ്യാപകമായി പടര്‍ന്നു പന്തലിച്ച തീവ്രവാദ സംഘങ്ങളിലേറെയും.

ഈ രാജ്യങ്ങളിലെ നഷ്ടങ്ങളുടെ വിലയറിഞ്ഞ ജനങ്ങള്‍ സാമ്രാജ്യത്വ ശക്തികളോട് പ്രതികാരത്തിനു ശ്രമിക്കും; പ്രത്യേകിച്ചും ആയുധവും പണവും യഥേഷ്ടം ലഭ്യമാക്കാന്‍ കരുത്തുള്ള ശക്തികള്‍ പിന്നിലുള്ളപ്പോള്‍. അങ്ങനെ തീവ്രവാദമെന്നാല്‍ മുസ്ലിമിന്റെ പര്യായമായി ചിലരെങ്കിലും വ്യാഖ്യാനിക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തി. നിരവധി ഭീകരവാദ ഗ്രൂപ്പുകള്‍ക്കൊടുവില്‍ ലോക രാജ്യങ്ങളില്‍ ഭീതി വിതച്ചു മുന്നേറുകയാണ് ഇസ്ലമിക സ്റ്റേറ്റ് (ഐ.എസ്.)എന്ന തീവ്രവാദ സംഘടന.

കേരളത്തില്‍നിന്ന് അന്യസംസ്ഥാനങ്ങളിലേയ്ക്കും വിദേശ രാജ്യങ്ങളിലേയ്ക്കും മലയാളികള്‍ ഒറ്റയ്ക്കും കൂട്ടമായും എത്തിപ്പെട്ടത് തന്റെയും കുടുംബത്തിന്റെയും നിലനില്‍പിനും അഭിവൃദ്ധിക്കും വേണ്ടിയാണ്. മരുഭൂമിയില്‍ ചുട്ടു പഴുത്ത സാഹചര്യങ്ങളിലൂടെ കടന്നു പോയ നാനാജാതി മതസ്ഥര്‍ മനുഷ്യത്വമുള്ളവരായി പരിണമിച്ചതിനു പിന്നില്‍ തന്റെയും സഹജീവികളുടെയും ജീവിതത്തോടുള്ള തീവ്ര സ്നേഹമല്ലാതെ മറ്റൊന്നല്ല.

എന്നാല്‍ അടുത്ത കാലത്തായി കേരളത്തില്‍ നിന്നുള്ള ചിലര്‍ക്ക് ഇസ്ലാമിക സ്റ്റേറ്റ് എന്ന ഭീകര പ്രസ്ഥാനവുമായി ബന്ധമുണ്ടെന്ന വാര്‍ത്ത‍ കേള്‍ക്കുന്നു. ഇവരില്‍ പലരും അഭ്യസ്തവിദ്യരും ചിലരെങ്കിലും സാമ്പത്തികമായ നല്ല അടിത്തറയുള്ളവരുമാണ്.

ഇവിടെയാണ് പരോക്ഷമായെങ്കിലും മതങ്ങള്‍ വിമര്‍ശിക്കപ്പെടുന്നത്. കടം കയറി മുടിയുന്ന കര്‍ഷകനും ക്വട്ടേഷന്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടയും തീവ്രവാദത്തിലേര്‍പ്പെടുന്ന ഭീകരനും മത വിശ്വാസി ആകുന്നു എന്നതില്‍ വിരോധാഭാസമുണ്ട്.

വിഷം വാങ്ങുന്നതിനു മുമ്പ് വരെ ദൈവാനുഗ്രഹം പ്രതീക്ഷിച്ച് കൈയ്യിലുണ്ടായിരുന്ന തുട്ട് നേര്‍ച്ച ഇടുന്ന പാവം കര്‍ഷകനും അവന്റെ ദുരിതവും അവന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിന് വിഷയമല്ല. ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ശവത്തിനു ചില ഭ്രഷ്ട് കല്‍പിച്ചു എന്നും വരും.

കുറ്റകൃത്യങ്ങളിലൂടെയും അനീതിയിലൂടെയും കൊള്ളലാഭം കൊയ്തു പണക്കാരനായവനെ മതമേധാവികളും പുരോഹിതവര്‍ഗ്ഗവും വിശിഷ്ട സ്ഥാനമാനങ്ങള്‍ നല്‍കി ആദരിക്കാറാണ് പതിവ്.

നിരപരാധികളെ കൊന്നു തള്ളുന്ന ഭീകരനെ സ്വര്‍ഗ്ഗത്തിന്റെയും ദൈവത്തിന്റെയും പടയാളിയായി മഹത്വീകരിച്ച് മതപ്രചാരണത്തിന്റെ ആധുനിക അപ്പസ്തോലന്മാരായി വാഴിക്കുന്നു.

കൂരിരുട്ടില്‍ പരസ്പരം വെട്ടിയും കുത്തിയും വെടി വച്ചും ബോംബ്‌ വര്‍ഷിച്ചും കൊന്നും കൊല്ലപ്പെട്ടും മുന്നേറുന്നിടത്ത് മതങ്ങള്‍ തെളിക്കുന്ന വെളിച്ചം അരണ്ടതും അവ്യക്തവുമാണ്.



















Saturday, 14 May 2016

വധഭീഷണി നേരിടുന്ന മതേതര മനസ്സ്

ഇന്ത്യയില്‍ മറ്റെല്ലായിടത്തുമെന്നതുപോലെ കേരളത്തിലും ചരിത്രാതീത കാലം മുതല്‍ ഇന്നുവരെയും ഹൈന്ദവ സമൂഹമാണ് ജനസംഖ്യയില്‍ ഭൂരിപക്ഷം. ചാതുര്‍വര്‍ണ്ണ്യം അതിന്റെ എല്ലാ നന്മ-തിന്മകളോടും കൂടി നടമാടിയിരുന്ന കൊച്ചു നാട്യ രാജ്യം; അതായിരുന്നു നമ്മുടെ കേരളം.

രാജഭരണത്തില്‍ നിന്നു വിടുതല്‍ നേടി ജനാധിപത്യ സംവിധാനം നിലവില്‍ വന്ന കാലഘട്ടം മുതല്‍ കേരളീയ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രസ്ഥാനങ്ങളാണ്‌ ഇടതു-വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍.

ജാതി-മത ഭേദമെന്യേ അന്നത്തെ ജനതയെ മുഖ്യമായും അലട്ടിയിരുന്നത് ദാരിദ്ര്യം തന്നെയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോക ചരിത്രത്തില്‍ ആദ്യമായി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസ്ഥാനമായി അധികാരസ്ഥാനത്തെത്തുന്നതും നമ്മുടെ കൊച്ചു കേരളത്തിലാണ്.

ഹിന്ദുക്കള്‍ക്ക് വേണ്ടി അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി അതുമല്ലെങ്കില്‍ മുസ്ലിമുകള്‍ക്ക്‌ വേണ്ടി എന്നൊന്നും പറഞ്ഞ് വേര്‍തിരിച്ച് പ്രശ്ന പരിഹാരങ്ങള്‍ തേടേണ്ട സാഹചര്യം അന്നുണ്ടായിരുന്നില്ല; പകരം എല്ലാ ജാതി മത സമുദായങ്ങളിലും വരുന്ന ബഹുഭൂരിപക്ഷം ജനതയ്ക്ക് തുല്യനീതി, ചൂഷിത വ്യവസ്ഥിതിയില്‍ നിന്നു മോചനം... തുടങ്ങിയ സാമൂഹ്യ മാറ്റങ്ങള്‍ക്ക് ഇടതു-വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നല്‍കിയ സംഭാവന ചെറുതല്ല.

സാമൂഹ്യ നീതിക്കു വേണ്ടി കൊല്ലും കൊലയും ചെയ്തു എങ്ങുമെത്താതെ നിഷ്കാസിതാരയവര്‍, വിപ്ലവ രാഷ്ട്രീയത്തിലൂടെയും അല്ലാതെയും അധികാരങ്ങളില്‍ അവരോധിക്കപ്പെട്ടവര്‍, പ്രസ്ഥാനവല്‍ക്കരിക്കപ്പെട്ട് അധികാരം നില നിര്‍ത്താന്‍ പരസ്പരം മത്സരിച്ച ഇടതു വലതു പക്ഷങ്ങള്‍... ഇതൊക്കെയാണ് കഴിഞ്ഞ കാലം വരെയുള്ള കേരള രാഷ്ട്രീയ രംഗം.

എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഏറ്റവും കൂടിയ ഭൂരിപക്ഷത്തില്‍ ജാതി രാഷ്ട്രീയത്തിലൂടെ അധികാരം സ്ഥാപിച്ച ഭാരതീയ ജനതാ പാര്‍ട്ടി കേരളത്തില്‍ ഒരു മൂന്നാം മുന്നണി ആയി രംഗപ്രവേശം ചെയ്തിരിക്കുന്നു.

കേരളം ഇന്നു കാണുന്ന രീതിയില്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു കാരണം മുഖ്യമായും കേരള ജനത (ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിമുകളും) സംസ്ഥാനത്തിനു പുറത്തും രാജ്യം വിട്ടും അധ്വാനിക്കാന്‍ തയ്യാറായതിന്റെ അനന്തര ഫലമാണ്‌.

അടുത്ത കാലത്തായി കേട്ടു തുടങ്ങിയ ന്യൂനപക്ഷ പ്രീണന നയമാണ് മൂന്നാം മുന്നണിയുടെ ആവിര്‍ഭാവത്തിനു മൂര്‍ച്ച കൂട്ടിയത്. ഇടതു പക്ഷത്തേക്കാള്‍ ഇക്കാര്യത്തില്‍ കുറ്റകരമായ വിചാരണ നേരിടുന്നത് വലതുപക്ഷ മുന്നണിയാണ്.

നല്ല ജോലിയും ശമ്പളവും ലഭിക്കണമെങ്കില്‍ നാടു വിടണമെന്ന കീഴ്വഴക്കമാണ് ഭൂരിപക്ഷത്തും ന്യൂനപക്ഷത്തുമുള്ള നാനാജാതി മതസ്ഥരെ പ്രവാസികളാക്കിയത് എന്ന സത്യം നില നില്‍ക്കുമ്പോഴാണ് കേരളത്തില്‍ ഇങ്ങനെയൊരു രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുന്നത് എന്നത് കൌതുകകരമാണ്.

നാരായണ ഗുരു മുതല്‍ സഹോദരന്‍ അയ്യപ്പന്‍, അയ്യങ്കാളി... തുടങ്ങി നിരവധി സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ (എല്ലാവരും ഭൂരിപക്ഷ ഹൈന്ദവ സമൂഹത്തില്‍ നിന്നുള്ളവര്‍) കാട്ടി തന്ന വഴിയിലൂടെ ഇത്ര ദൂരം സഞ്ചരിച്ച നമ്മള്‍ ബഹുജാതി മലയാളികള്‍ പഴയ ദാരിദ്ര്യവും ചൂഷക വ്യവസ്ഥിതിയും സാമൂഹ്യ അനീതിയും ഒരു പരിധിവരെ തുടച്ചു നീക്കി മുന്നേറിയപ്പോള്‍ ജാതിരാഷ്ട്രീയത്തിന്റെ പേരില്‍ അധികാരം കൈയ്യാളാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു എന്നത് തികച്ചും ലജ്ജാകരമാണ്.

ജാതിയും മതവും ആചാരവും അനുഷ്ടാനങ്ങളും ഓരോരുത്തരുടെയും സ്വകാര്യ അവകാശങ്ങള്‍ മാത്രമാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശശുദ്ധി നല്ലതായിരിക്കാം; പക്ഷേ, അവരെ പിന്തുണച്ച, അല്ലെങ്കില്‍ പിന്തുണച്ചുകൊണ്ടിരിക്കുന്ന തീവ്ര ജാതി-മത വിഭാഗങ്ങള്‍ സമൂഹത്തില്‍ അസഹിഷ്ണുത വിതറും; അതാണല്ലോ ഈ കേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇന്ത്യയൊട്ടുക്കും നാം കണ്ടുകൊണ്ടിരിക്കുന്നത്? ഇപ്പോള്‍ ഒട്ടൊക്കെ ശമനം ഉണ്ടെങ്കില്‍ കൂടി.

കേരളത്തില്‍ ഇതിന് സാധ്യത തീരെയില്ലായിരുന്നു ഇതുവരെ. ഇടതു-വലത് പുരോഗമന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷ-ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട നിരവധിയാളുകളുടെ നിതാന്ത ജാഗ്രത ഒന്നുമാത്രമായിരുന്നു കാരണം. അത് വധിക്കപ്പെടാതെ കാത്തു സൂക്ഷിക്കുക എന്നതാണ് വര്‍ത്തമാന സാഹചര്യങ്ങളില്‍ ഓരോ മലയാളിയുടെയും ആത്യന്തികമായ കടമ.

സാബു ജോസ്







Saturday, 9 April 2016

അവഗണന നേരിടുന്ന മുന്നറിയിപ്പുകള്‍

നിയമപരമായ മുന്നറിയിപ്പുകള്‍ പാടെ അവഗണിക്കുകയോ ഭാഗികമായി തള്ളിക്കളയുകയോ ചെയ്യുക എന്നത് മലയാളികളുടെ അടിസ്ഥാന സ്വഭാവ സവിശേഷതയാണ്. "അമിതമായാല്‍ അമൃതും വിഷം" എന്ന പ്രാചീന തത്വം നാഴികയ്ക്ക് നാല്‍പതു വട്ടം പുലമ്പുമ്പോഴും സ്വന്തം ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കുന്നതില്‍ തികഞ്ഞ പരാജയമായി മാറുന്നു ആധുനിക മലയാളി.

കരള്‍ രോഗവും ചികിത്സയും സംബന്ധിച്ച ആശങ്കകളെ കുറിച്ച് ഫ്ലവേഴ്സ് ടി.വി. സംപ്രേക്ഷണം ചെയ്ത സംവാദം ഇതിന് അടിവരയിടുന്നതാണ്. കരള്‍ രോഗികളില്‍ നാല്‍പതു ശതമാനത്തില്‍ താഴെയുള്ളവര്‍ അമിത മദ്യപാനം മൂലം ആ രോഗത്തിന് അടിപ്പെടുമ്പോള്‍ അറുപതിലധികം ശതമാനം മറ്റു കാരണങ്ങളാല്‍ ആണെന്നത് ഞെട്ടിപ്പിക്കുന്ന യഥാര്‍ത്ഥ്യമാണ്.

അമിത ഭക്ഷണം, ഫാസ്റ്റ് ഫുഡ്, എണ്ണ പലഹാരങ്ങള്‍, എണ്ണ വലിച്ചെടുക്കുന്നതിനായി പത്രക്കടലാസ് ഉപയോഗിക്കുന്നത്, രാസപദാര്‍ത്ഥങ്ങളടങ്ങിയ പാനീയങ്ങള്‍, ഇംഗ്ലീഷ് മരുന്നുകളുടെ അമിത ഉപയോഗം, മറ്റു രോഗങ്ങള്‍.... തുടങ്ങി കരള്‍ രോഗത്തിലെയ്ക്ക് നയിക്കാന്‍ പര്യാപ്തമായ ഘടകങ്ങള്‍ അനേകമാണെന്നിരിക്കെ അമിത മദ്യപാനം മാത്രമായി പരിമിതപ്പെടുത്തുന്നത് ശരിയായ ബോധവല്‍ക്കരണത്തെ വഴി തെറ്റിക്കുന്നതാണ്.

പകലന്തിയോളം പാടത്തും പറമ്പിലും സൂര്യതാപമേറ്റു പണി ചെയ്തിരുന്നവര്‍ക്ക് മരത്തണല്‍ നല്‍കിയ കുളിര്‍മ്മ ഇന്നത്തെ ഏ.സി. റൂമുകള്‍ക്ക് പോലും നല്‍കാന്‍ കഴിയുന്നില്ല. അശാസ്ത്രീയമായി പടുത്തുയര്‍ത്തിയ പടുകൂറ്റന്‍ കോണ്ക്രീറ്റ് മാളികകളില്‍ അന്തിയുറങ്ങാന്‍ കഴിയാതെ വിയര്‍ത്തൊലിക്കുകയാണ് ആധുനിക സമൂഹം.

വികസിത രാജ്യങ്ങളില്‍ പോലും ഭവന നിര്‍മ്മാണം ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി നിര്‍വ്വഹിക്കപ്പെടുമ്പോള്‍ മര്യാദയുടെ സകല സീമകളും ലംഘിച്ച് വികസിത രാജ്യങ്ങളിലെതിനു സമാനമായ തുകയ്ക്ക് താമസിക്കാന്‍ ആളില്ലാത്ത നൂറു കണക്കിന് കെട്ടിടങ്ങളുടെയും ഫ്ലാറ്റുകളുടെയും നിര്‍മ്മാണം ഒരുവശത്ത് വ്യക്തികളുടെ സാമ്പത്തികാടിത്തറയ്ക്ക് തുരങ്കം വയ്ക്കുമ്പോള്‍ മറുവശത്ത് തകിടം മറിക്കുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെക്കൂടിയാണ്.

എട്ടും പത്തും പേരടങ്ങിയ കുടുംബം ഒന്നോ രണ്ടോ മുറികള്‍ മാത്രമുള്ള കൊച്ചു വീടുകളില്‍ അന്തിയുറങ്ങിയ കാലം ഏറെ വിദൂരമോന്നുമല്ല മലയാളിക്ക്. ദാരിദ്ര്യവും പട്ടിണിയും കൊടുമ്പിരി കൊണ്ടിരുന്ന പഴയ കാലത്ത് രോഗങ്ങള്‍ ഇത്ര കണ്ട് മലയാളിയെ ഗ്രസിച്ചിരുന്നില്ല. ആഹാരം, വസ്ത്രം, പാര്‍പ്പിടം, മദ്യം തുടങ്ങിയ കാര്യങ്ങളില്‍ മലയാളി നടത്തിയ ഹാനികരമായ ആസക്തിക്ക് ഇന്നു കേരളം നേരിടുന്ന അനേകം വെല്ലുവിളികളുമായി അഭേദ്യമായ ബന്ധമുണ്ട്.

ചിലര്‍ ഇതിനെല്ലാം പരിഹാരമായി കാണുന്നത് ഭക്തിയും ആത്മീയതയുമാണ്. അത് ഇതിനെക്കാള്‍ അപകടകാരിയാണ് എന്നു സമ്മതിക്കാതെ തരമില്ല. ഒരേ ആരാധനയും അനുഷ്ടാനവും പിന്തുടരുന്നവര്‍ ഇനം തിരിഞ്ഞ് പ്രാര്‍ത്ഥനയും ആത്മീയതയും അനുവര്‍ത്തിക്കുമ്പോള്‍ മറ്റുള്ളവര്‍ എല്ലാവരും നീചരും നിക്രുഷ്ടരും പാപികളുമാണെന്ന തോന്നല്‍ ഉളവാകുകയും മാനസികമായ വേര്‍തിരിവുകള്‍ സംജാതമാകുകയും ചെയ്യും.

സമൂഹമെന്ന നിലയില്‍ മുന്നേറാന്‍ കഴിയാതെ, ആത്മാര്‍ത്ഥതയില്ലാത്ത വ്യക്തികളുടെയും കുടുംബങ്ങളുടെയും കൂട്ടമായി അധപതിക്കുക എന്നതാണ് ഇതിന്റെ പരിണിതഫലം. അതാണ് കേരളത്തിലും പുറത്തും വിദേശത്ത് എവിടെയും വര്‍ത്തമാന കാലത്ത് നമ്മള്‍ നേരിടുന്ന ദുര്യോഗം.

സാബു ജോസ്






Monday, 21 March 2016

കലാഭവന്‍ മണി ഓര്‍മ്മയാകുമ്പോള്‍ ...

കലാഭവന്‍ മണി എന്ന അതുല്യ പ്രതിഭയുടെ അകാല മരണം കേരളീയ മനസ്സാക്ഷിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ഒന്നാണ്. മദ്യപാനം, സൗഹൃദം, കുടുംബ ബന്ധം, കോടികള്‍ വിലമതിക്കുന്ന സ്വത്ത്... തുടങ്ങി നിരവധി ഘടകങ്ങള്‍ ഈ ജനകീയ അഭിനേതാവിന്റെ ജീവനെടുക്കുന്നതില്‍ വില്ലന്‍ റോളുകള്‍ വഹിച്ചിട്ടുണ്ടെന്നു വേണം കരുതാന്‍.

അപ്രസക്തമായ ഏതെങ്കിലും മലയാള സിനിമയില്‍ അപ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നവര്‍ പോലും താരപരിവേഷം നില നിര്‍ത്താന്‍ പെടാപ്പാടു പെടുന്ന കാലഘട്ടമാണിത്. താരപരിവേഷമോ തലക്കനമോ ഇല്ലാതെ വെറും സാധാരണക്കാരനായി നാട്ടുകാരോടൊപ്പം കിട്ടുന്ന സമയം ചെലവഴിക്കാന്‍ മണി എന്ന അതുല്യ കലാകാരനും മനുഷ്യ സ്നേഹിയും കാണിച്ച വലിയ മനസ്സിനെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോള്‍ തന്നെ, മലയാളിയുടെ മാറിയ കാഴ്ചപ്പാടില്‍ സ്വയം ചതിക്കപ്പെടാന്‍ താന്‍ കുഴിച്ച കുഴിയായും ഇതിനെ കാണേണ്ടി വരും.

"മദ്യപാനം ആരോഗ്യത്തിനു ഹാനികരം" എന്ന് ഏതു മദ്യക്കുപ്പിയിലും അതാതു ഭാഷകളില്‍ എഴുതി ഒട്ടിച്ചിട്ടുണ്ട്. സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള നിരവധിയാളുകള്‍ മദ്യത്തിന്റെ ഉപഭോക്താക്കളാണ്. മിതമായും വല്ലപ്പോഴും ഒക്കെ മദ്യപിക്കുന്നവരാണ് ഭൂരിഭാഗവും. മദ്യത്തിന്റെ അമിതാസക്തിക്ക് അടിപ്പെട്ടവരും കുറവല്ല. അമിത മദ്യാസക്തിയെ തുടര്‍ന്ന്‍ വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ടു നിര്‍ധനരായ വൃദ്ധജനം തെരുവില്‍ അലയുന്നതും സ്വാഭാവിക കാഴ്ചകള്‍ മാത്രമാണ്.

നിര്‍ധനരായ സാധാരണക്കാരെ അപേക്ഷിച്ച് സിനിമാക്കാര്‍ സമ്പന്നരാണ്. അതിനാല്‍ തന്നെ സ്വന്തം ക്രയശേഷി ഉപയോഗിച്ച് അമിത മദ്യോപയോഗവും അതു സംബന്ധിച്ച അസുഖങ്ങളും അകാല മരണവും സാധാരണക്കാരേക്കാള്‍ സിനിമാ പ്രവര്‍ത്തകരില്‍ സംഭവിക്കാറുണ്ട്. എന്നാല്‍ നേരെ മറിച്ച്, മദ്യത്തിന്റെ അമിതാസക്തിക്ക് വശംവദരാകാതെ ജീവിതം നയിക്കുന്ന സിനിമാക്കാരും ഏറെയുണ്ട്. ലവലേശം മദ്യം ഉപയോഗിക്കാത്തവരും ഇല്ലാതില്ല.

മദ്യത്തിന്റെ ഉപഭോഗം സംബന്ധിച്ച് കൃത്യമായ അവബോധമുള്ളവരല്ല മദ്യപാനികളായ മലയാളികളില്‍ അധികവും. കേരളാ സര്‍ക്കാരിന്റെ മദ്യനയത്തെ തുടര്‍ന്ന്‍ ബാറുകള്‍ പൂട്ടുന്നതിനു മുമ്പത്തെ സാഹചര്യം പരിശോധിക്കുക; കൂലി വേലക്കാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ തീരെ ചെറുതല്ലാത്ത ഒരു വിഭാഗം രാവിലെ ജോലി തുടങ്ങുന്നതിനു മുമ്പ് തന്നെ ബാറില്‍ കയറി ഒരു ലാര്‍ജ് അടിച്ചിരുന്നു!

അതിരാവിലെ മദ്യപിക്കുന്ന ശീലം അമിത മദ്യാസക്തിയിലെയ്ക്ക് നയിക്കും എന്നതില്‍ സംശയമില്ല. ഇങ്ങനെ അമിത മദ്യപാനത്തെ തുടര്‍ന്ന്‍ രോഗികളായി ജീവന്‍ വെടിഞ്ഞവര്‍ കഴിഞ്ഞ കാലങ്ങളില്‍ നിരവധിയുണ്ട്. പുതിയ മദ്യനയത്തെ തുടര്‍ന്ന്‍ ഈ പ്രതിഭാസം ഏറെക്കുറെ മാറിയെന്നു പറയപ്പെടുന്നു; നല്ലത്.

ചെയ്യുന്ന തൊഴില്‍ ഏതുമാകട്ടെ, വൈകിട്ട് പണി തീരുമ്പോള്‍ കിട്ടുന്ന വേതനത്തില്‍ ഒരു ഭാഗം മുടക്കി ഒരു കുപ്പി കള്ള് / ഒന്നോ രണ്ടോ ലാര്‍ജ്ജ് വിദേശ മദ്യം സേവിക്കുക എന്നത് മറ്റു ലോകജനതയെപ്പോലെ മലയാളിയുടെയും പ്രാചീന ശിലങ്ങളില്‍ ഒന്നാണ്. ഇന്ന് കാണുന്ന വിധം അപകടത്തിലായതിനു പിന്നില്‍ നമ്മള്‍ അശാസ്ത്രീയമായി നേടിയ സാമ്പത്തിക വളര്‍ച്ച ഒരു കാരണമാണ്. ജനനം മുതല്‍ മരണം വരെ മലയാളികള്‍ കാട്ടിക്കൂട്ടുന്ന ആഘോഷ പ്രവണതകളാണ് മറ്റൊന്ന്.

മണി നിര്‍മ്മിച്ച ഔട്ട്‌ഹൗസ് രാവും പകലും സംഗീത സാന്ദ്രമായും നേരമ്പോക്കുകള്‍ ചൊല്ലിയും വന്നെത്തിയവര്‍ക്കും അന്തേവാസികള്‍ക്കും ആഘോഷ രാവുകള്‍ സമ്മാനിച്ചപ്പോള്‍ മണിക്ക് അതു സമ്മാനിച്ചത്‌ ഇത്തരത്തില്‍ ഒരു ദുരന്തമാണ്. ബിയര്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ എന്നതില്‍ കഴമ്പില്ല. ബിയര്‍ വീര്യം കുറഞ്ഞ മദ്യം തന്നെയാണ്. അമിതമായി ബിയര്‍ കുടിക്കുന്നത് അമിതമായി മദ്യപിക്കുന്നതിനു തുല്യമാണ്.

സമൂഹത്തെ അവബോധമുള്ളവരാക്കുക എന്നതിനു പകരം, മദ്യ നിരോധനം ധ്യാന ചികിത്സ പോലുള്ള പരിഹാരം കൊണ്ട് ഈ വിഷയത്തെ നേരിടാമെന്നു കരുതുന്നതിനേക്കാള്‍ ശുദ്ധ അസംബന്ധം വേറെ ഇല്ല.

സാബു ജോസ്










Tuesday, 23 February 2016

കുരിശാകുന്ന കുരിശിന്റെ വഴികള്‍

പീഡാനുഭവകാലം ആരംഭിച്ചതോടെ സത്യക്രിസ്ത്യാനികള്‍ (പ്രത്യേകിച്ചും മലയാളികള്‍) വല്ലാത്ത ധര്‍മ്മ സങ്കടത്തിലാണ്. നോണ്‍ വെജിറ്റെറിയന്‍ ഭക്ഷണം ഒഴിവാക്കുന്ന അമ്പത് നോയമ്പ് ഏല്‍പിക്കുന്ന ആഘാതം ഒരു വശത്ത്; പള്ളികളിലും പ്രാര്‍ത്ഥനാ ഗ്രൂപ്പുകളിലും ഈ കാലയളവില്‍ നിത്യേനയെന്നോണം ആചരിക്കുന്ന കുരിശിന്റെ വഴി മറുവശത്ത്!

എന്താണ് കുരിശിന്റെ വഴി? യേശുവിന്റെ കാല്‍വരി യാത്ര. യേശുവിന്റെ ക്രൂശു മരണവും പുനരുദ്ധാനവുമാണ് ക്രിസ്തീയ വിശ്വാസത്തിന്റെ കാതല്‍. മനുഷ്യകുലത്തിന്റെ പാപങ്ങള്‍ക്ക് വേണ്ടി ശിക്ഷിക്കപ്പെടുക എന്ന ദുഷ്കരമായ കൃത്യമാണ് യേശു തന്റെ ക്രൂശു മരണത്തോടെ നിര്‍വ്വഹിച്ചത്‌. മനുഷ്യ ബുദ്ധിക്കോ യുക്തിക്കോ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതില്‍ അധികമാണ് ആ ദുരന്തത്തിന്റെ ഓര്‍മ്മ പോലും.

യേശുവിന്റെ പുനരുദ്ധാനത്തോടെ നിന്ദ്യവും ക്രൂരവും ബീഭത്സവുമായ കുരിശു മരണം ഏറെക്കുറെ അപ്രസക്തമായി. യേശുവിന്റെ സുവിശേഷം ഗ്രഹിച്ചവര്‍ കൂടുതല്‍ ആത്മീയ വെളിച്ചം പ്രാപിച്ച് തനിക്കും മറ്റുള്ളവര്‍ക്കും സമൂഹത്തിനും നന്മകള്‍ ചെയ്തു ജീവിക്കുക എന്നതാണ് ക്രൈസ്തവ അത്മീയജീവിതത്തിന്റെ മര്‍മ്മം.

ഈ സത്യം ഗ്രഹിക്കാന്‍ സത്യക്രിസ്ത്യാനിയോ മനസ്സിലാക്കി കൊടുക്കാന്‍ പാതിരിമാരോ തയ്യാറാകുന്നില്ല എന്നു മാത്രമല്ല കുരിശിന്റെ വഴി പോലുള്ള ആചാരങ്ങളുടെ ആവര്‍ത്തനങ്ങള്‍ ഭൗതിക - ആത്മീയ ജീവിതത്തിന് കരുത്തു പകരുമെന്ന തെറ്റായ സന്ദേശം പ്രചരിപ്പിക്കുക കൂടി ചെയ്യുന്നു എന്ന അപകടമാണ് ആധുനിക വിശ്വാസി സമൂഹം നേരിടുന്നത്.

പണ്ടുകാലങ്ങളില്‍ കുരിശിന്റെ വഴി വര്‍ഷത്തില്‍ ഒരിക്കല്‍ (ദുഃഖ വെള്ളി) ആചരിക്കുമായിരുന്നു. ഇന്നത്തെപ്പോലെ അചാരങ്ങളുടെ പങ്കപ്പാട് അന്നത്തെ വിശ്വാസി സമൂഹം തോളിലേറ്റിയിരുന്നില്ല. നിത്യ ജീവിതത്തിലെ ദാരിദ്ര്യവും ക്ലേശങ്ങളും പേറി തളര്‍ന്ന് അവശരായവര്‍ക്ക് മറ്റെന്തു പങ്കപ്പാട്?

തങ്ങള്‍ അനുഭവിച്ചിരുന്ന അറുതിയില്ലാത്ത ജീവിത യാതനകള്‍ക്ക് അന്ത്യം കാണാന്‍ പഴയ തലമുറയ്ക്ക് ആയില്ലെങ്കിലും അവരുടെ മക്കളും കൊച്ചുമക്കളും ഭൗതികമായി ജീവിതാഭിവൃദ്ധിയുടെ ദൈവാനുഗ്രഹത്താല്‍ സമൃദ്ധരാണിന്ന്.

പ്രാര്‍ത്ഥന, ധ്യാനം, ആചാരങ്ങള്‍ ... ഇതിലൊക്കെ നമ്മള്‍ ബഹുദൂരം മുന്നേറിയപ്പോള്‍ പഴയ തലമുറ അനുവര്ത്തിച്ചിരുന്ന പരസ്നേഹം, പങ്കിടല്‍, അനുകമ്പ ... തുടങ്ങിയ മനുഷ്യത്വ ഭാവങ്ങള്‍ നമുക്ക് അന്യമായോ എന്ന ചിന്ത അനിവാര്യമാണ്. സഹജീവികളുടെ വേദനകളില്‍, കഷ്ടങ്ങളില്‍, ആവശ്യങ്ങളില്‍ തനിക്കും കുടുംബത്തിനും കാര്യമെന്ത് എന്നു ചിന്തിക്കുന്ന ആധുനിക സമൂഹം നിത്യേനയെന്നോണം അനുവര്‍ത്തിക്കുന്ന ഇത്തരം ആചാരങ്ങള്‍ ക്രിസ്തുവെന്ന ദൈവ പുത്രനിലെ സാമൂഹ്യ വിപ്ലവകാരിയുടെ പ്രബോധനങ്ങളുമായി തുലനം ചെയ്യുമ്പോള്‍ അപ്രസക്തമായ അനാചാരമായി മാറുന്നു എന്നു വേണം കരുതാന്‍.


Saturday, 13 February 2016

ഇന്ത്യന്‍ രാഷ്ട്രീയവും ജനമനസ്സും

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. സ്വദേശത്തും വിദേശത്തുമുള്ള ഓരോ ഇന്ത്യക്കാരനിലും കുടികൊള്ളുന്ന വികാരമാണ് മാതൃരാജ്യ സ്നേഹം. ഭരണ-പ്രതിപക്ഷങ്ങളായി വിലസുന്ന വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കുത്തഴിഞ്ഞ അവറ്റകളുടെ സ്വാര്‍ത്ഥതകളും കൂടി അട്ടിമറിച്ചു കൊണ്ടിരിക്കുന്നത് പൗരമനസ്സുകളിലെ ഈ മാതൃവികാരത്തെക്കൂടിയാണ്.

കോണ്ഗ്രസ്സ് എന്ന ദേശീയ രാഷ്ട്രീയ പ്രസ്ഥാനം അര നൂറ്റാണ്ടിലേറെ പണിപ്പെട്ടിട്ടും ദാരിദ്ര്യത്തിന് തെല്ലെങ്കിലും ശമനമോ അറുതിയോ ഉണ്ടായില്ല എന്നതില്‍ പ്രജകള്‍ ഖേദിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് അതില്‍ തെല്ലും ആശങ്കയോ നാണക്കേടോ ഇല്ല. (കേരള സംസ്ഥാനം ഇതിന് അപവാദമാണ്, നോക്കു കൂലി പോലെ വൃത്തികെട്ടതും കുറ്റകരവുമായ പിടിച്ചു പറിക്കല്‍ നടത്തി പ്രതിശീര്‍ഷ വരുമാനം ഉയര്‍ന്ന സംസ്ഥാനം കൂടിയായി എന്നു മാത്രമല്ല, ഉമ്മന്‍ ചാണ്ടി സാര്‍ക്കാര്‍ വന്നപ്പോള്‍ ഈ വൃത്തികേട്‌ കാണിച്ചു ജീവിക്കുന്നവരില്‍ പലര്‍ക്കും ഒരു രൂപയ്ക്ക് ഒരു കിലോ അരിയും!)

രാഷ്ട്രീയ പ്രവര്‍ത്തനം സാമൂഹ്യ നമയ്ക്ക് വേണ്ടി എന്ന കാഴ്ചപ്പാടില്‍ നിന്ന് മാറി, സ്വന്തം കുടുംബത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി എന്ന നിശബ്ദ മുദ്രാവാക്യം ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്നും ഉയരുന്നു എന്നതാണ് ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഭീകരമായ സത്യം.

വര്‍ഗ്ഗീയ പാര്‍ട്ടിയെന്നു മുദ്ര കുത്തപ്പെട്ട ബി.ജെ.പി. മൃഗീയ ഭൂരിപക്ഷത്തില്‍ കേന്ദ്ര ഭരണം കരസ്ഥമാക്കിയപ്പോള്‍ ഭൂരിപക്ഷ ന്യൂനപക്ഷ വേര്‍തിരിവ് ഇല്ലാതെ ഇന്ത്യക്കാര്‍ ഒന്നടങ്കം മോദി സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചു. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് മോദിയുടെ ഭരണകാലത്ത് ഇന്ത്യയ്ക്കുള്ളില്‍ ഹിന്ദു വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ആപല്‍ക്കരമായ വിധം തല ഉയര്‍ത്തി എന്ന യഥാര്‍ത്ഥ്യം കാണാതിരുന്നു കൂടാ. അവര്‍ ചെയ്തതും ചെയ്യാത്തതുമായ കുറ്റങ്ങള്‍ തലയിലേറ്റാന്‍ അങ്ങനെ ഫാസിസ്റ്റുകള്‍ നിര്ബ്ബന്ധിതരായി എന്നതാണ് മറുവശം.

രാഷ്ട്രീയേതരമായി ചിന്തിച്ചാല്‍ അരവിന്ദ് കേജ്രിവാള്‍ എന്ന അഭ്യസ്ത വിദ്യന്‍ സമകാലീന രാഷ്ട്രീയത്തിന് സമ്മാനിച്ചത്‌ പ്രതീക്ഷയോ വാഗ്ദാനമോ അല്ല; ജനാധിപത്യ സംവിധാനത്തില്‍ ഭരണാധികാരികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന നടപടി ക്രമങ്ങളുടെ സന്ദേശങ്ങളാണ്. ഇടതു വലതു പക്ഷങ്ങളും പ്രാദേശിക പാര്‍ട്ടികളും പഠന വിഷയമാക്കേണ്ട വസ്തുതകള്‍ ആണ് ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ക്ക് വേണ്ടി കേജ്രിവാള്‍ നടപ്പിലാക്കുന്ന ഭരണ പരിഷ്കാരങ്ങള്‍.




ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാന്‍ ഗാന്ധിജി നിരാഹാരം കിടന്നതിന്റെ ഓര്‍മ്മയ്ക്ക് ആരും ഈ കാലഘട്ടത്തില്‍ നിരാഹാര പ്രഹസനം കാണിച്ച് തന്റെ സമ്മതി ദായകരെ ചിരിപ്പിക്കരുത്. സമരപ്പന്തലില്‍ സാക്ഷാല്‍ പോപ്പ് വന്നാല്‍ പോലും അത്തരം നാടകങ്ങള്‍ക്ക് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല.

കേരളം വിദേശ നാണയം കൊണ്ടു സമ്പല്‍ സമൃദ്ധമാകേണ്ട നാടാണ്‌. ഒരു ലക്ഷം രൂപ എന്നത് കേരളത്തിലുള്ള തൊഴിലാളിക്ക് / ഉദ്യോഗസ്ഥന് / രാഷ്ട്രീയക്കാരന് വലിയ തുകയല്ല. കാര്യമായി അതുകൊണ്ട് ഒന്നും നേടാനും ഇല്ല. എന്നാല്‍ ഇന്ത്യയില്‍ മറ്റു പല സംസ്ഥാനങ്ങളിലെയും സ്ഥിതി അതല്ല. കേരളത്തിന്റെ പൊതുക്കടം ആളോഹരി പുതുതായി ജനിക്കുന്ന കുഞ്ഞിന് അമ്പതിനായിരം രൂപ!

വീടു നിര്‍മ്മാണവും ഇവന്റ് മാനേജ്മെന്റും (കല്ല്യാണം, മരിച്ചടക്ക്‌...) കേരളത്തില്‍ വിദേശ നാണയം കിടന്നു കളിക്കുന്ന പ്രധാന മേഖലകള്‍ ഇതൊക്കെ തന്നെ. കെ.എസ്.ആര്‍.ടി.സി. എന്ന പൊതുമേഖലാ സ്ഥാപനം നടന്നു പോകണമെങ്കില്‍ ദിനംപ്രതി ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അതിനു ഗ്രാന്റ് നല്‍കണം എന്ന് മുന്‍ മന്ത്രിയുടെ പ്രസ്താവന എവിടെയോ വായിച്ചു.

ഒരു രൂപയ്ക്ക് അരി വാങ്ങി സന്തോഷിക്കുമ്പോള്‍ പ്രജകള്‍ അറിയുന്നില്ല അതിന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് ഏഴര രൂപ കേരള സര്‍ക്കാര്‍ നല്‍കുന്നു എന്ന സത്യം. ഇതെല്ലാം നമുക്ക് വിനയായി പൊതു കടമായി നമ്മുടെ മുന്നില്‍ തന്നെ വരും; വേറെ എവിടെ പോകാന്‍?

പരമ്പരാഗത രാഷ്ട്രീയ നാടകങ്ങള്‍ കളിച്ച് അഭിവൃദ്ധി പ്രാപിക്കുക എന്ന സാമാന്യ തത്വത്തില്‍ നിന്ന് അന്തസ്സുള്ള രാഷ്ട്രീയക്കാര്‍ വിരമിക്കട്ടെ? സാമൂഹ്യ നന്മയ്ക്ക് ഉതകുന്ന പുത്തന്‍ രാഷ്ട്രീയ നടപടിക്രമങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ബദ്ധ ശ്രദ്ധാലുക്കള്‍ ആയി പ്രവര്‍ത്തിച്ചു കാണിക്കൂ? സാമാന്യ ജനങ്ങള്‍ രാഷ്ട്രീയേതരമായി നിങ്ങളുടെ പിന്നില്‍ അണിനിരക്കും തീര്‍ച്ച...








ജീവിതലക്ഷ്യവും പുതു വത്സരവും

കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലമായി യു.കെ.യില്‍ ജീവിതം നയിക്കുന്ന മല്ലൂസ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വന്നവരുടെ അത്രയും ഇല്ലെങ്കിലും എന്തൊക്കെയോ നേടി. സാമ്പത്തിക നേട്ടം മാത്രമാണ് ജീവിതലക്ഷ്യം എന്ന സിദ്ധാന്തം പിന്തുടരുന്ന ഏക ജനത ഒരു പക്ഷേ യു.കെ.യിലുള്ള ഈ രണ്ടു വിഭാഗം മല്ലൂസ് ആയിരിക്കും; കൂടെ പേരിന് കുറെ വടക്കേ ഇന്ത്യക്കാരും.

ക്രിസ്ത്യാനികളെ സംബന്ധിച്ച് ബൈബിളില്‍ പൗലോസിനെ പോലുള്ള ദൈവശാസ്ത്ര പണ്ഡിതന്മാര്‍ നിരത്തുന്ന ആത്മീയ ജീവിതവും ഭൗതിക ജീവിതവും സംബന്ധിച്ച വൈജാത്യങ്ങള്‍ മനസ്സിലാക്കാന്‍ മെനക്കെടാതെ, പത്താം ക്ലാസ് വിദ്യാഭ്യാസം നേടി വൈദിക സെമിനാരിയില്‍ ചേര്‍ന്ന് സഭ എന്ന സ്ഥാപക യഥാര്‍ത്ഥ്യത്തിന് ഓശാന പാടുന്ന കളരി അഭ്യാസങ്ങള്‍ സ്വായത്തമാക്കി കളത്തില്‍ ഇറങ്ങുന്ന വൈദികന്‍ പറയുന്ന വേദവാക്യങ്ങള്‍ മാത്രം അപ്പാടെ വിഴുങ്ങി ആത്മീയജീവിത സൗഖ്യം നുകരുന്നവര്‍ അനവധിയാണ്.

ഓരോരുത്തരുടെയും സ്വകാര്യതയുടെയും സ്വാതന്ത്ര്യത്തിന്റെയും ഒക്കെ പ്രശ്നമായി ഇതിനെ പരിഗണിച്ച് മിണ്ടാതിരിക്കുക എന്നതാണ് കരണീയം; എന്നുകരുതി, സമൂഹത്തിന് ഗുണകരമല്ലാത്ത, തീര്‍ത്തും സ്വാര്‍ത്ഥമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടുന്നു എന്ന അപകടത്തെ കാണാതിരുന്നു കൂടാ.

ആരാണ് ഞാന്‍? ആരാണ് നീ? എന്ന ചോദ്യം ചോദിക്കാതെ നീയും ഞാനും ജീവിക്കുന്നതാണ് ജീവിതം. ഏതു മതഗ്രന്ഥങ്ങളില്‍ പരതിയാലും ഇതിനപ്പുറം മനുഷ്യ ജീവിതത്തിന് പ്രസക്തി കല്‍പിച്ചിട്ടില്ല. മനുഷ്യന്‍ മരിക്കേണ്ടവനാണ്/മരിക്കേണ്ടവളാണ്. ഏദന്‍ തോട്ടത്തില്‍ ഹവ്വ ജോലിക്ക് പോകുന്നില്ല; ആദാമും. ഒന്നിനും കുറവില്ലാത്ത പറുദീസയില്‍ ലോകത്തെ ആദ്യത്തെ ഭാര്യഭാര്‍ത്താക്കന്മാര്‍ തമ്മില്‍ വഴക്കുണ്ടായി; നിഷേധിക്കപ്പെട്ട പഴത്തെ ചൊല്ലി!

പ്രലോഭനം എന്ന വാക്ക് മനുഷ്യന്റെ ഉദ്ഭവത്തോടെ ഉണ്ടായി. ഏദന്‍ തോട്ടത്തില്‍ അതൊരു പഴമായിരുന്നു എങ്കില്‍ ഇന്ന് രണ്ടായിരത്തി പതിനാറില്‍ അത് വീട്, കാറ്, ജോലി, കുട്ടികളുടെ ഭാവി ... മറ്റു പലതുമായി മാറി.

കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലമായി വിശ്വാസ ജീവിതം വിടാതെ പിന്തുടര്‍ന്ന് ജീവിക്കുന്ന ഒരുപാടു മല്ലൂസ് ഉണ്ടിവിടെ. വിശ്വാസ ജീവിതത്തിന് ഇവര്‍ മുടക്കിയ പണം ഇവരുടെ അധ്വാന ഫലം തന്നെ. കാറോടിച്ച് പള്ളിയില്‍ പോകുന്നത്, നേര്‍ച്ച ഇടുന്നത്, പള്ളിയുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് പിരിവു നല്‍കുന്നത്, പെരുന്നാള്‍ പോലുള്ള ആഘോഷങ്ങള്‍ ഏറ്റെടുത്തു ചെയ്യുന്നത്... എന്ത് സാമൂഹ്യ നന്മയാണ് ഇവരെക്കൊണ്ട് മല്ലു സമൂഹത്തിന് ലഭിച്ചത്?

തന്റെയും കുടുംബത്തിന്റെയും നേര്‍ക്ക് ഒരു വെല്ലുവിളിയും ഉണ്ടാകില്ല എന്ന മട്ടിലുള്ള വേദ വാക്യങ്ങള്‍ വീടിന്റെ കട്ടിളപ്പടികളില്‍ സ്ഥാപിച്ചും; താനും കുടുംബവും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങള്‍ക്കും പാത്രീഭൂതരാണ് എന്ന ധ്വനിയില്‍ ഉള്ള വേദവാക്യങ്ങള്‍ ഭിത്തിയില്‍ തറച്ചും ആത്മീയാസക്തരായി ജീവിതം നയിക്കുന്ന മല്ലൂസും അനവധിയാണ്.

ഇങ്ങനെ ജീവിതം ഹോമിക്കുന്നവര്‍ സ്വയം നഷ്ടപ്പെടുത്തുന്നത് സാമൂഹ്യ ജീവിതത്തിന്റെ സുഗന്ധവും സുരക്ഷിതത്വവും സാമൂഹ്യമായ കെട്ടുറപ്പുമാണ്. ഒന്നോര്‍ക്കുക; നാമൊക്കെ വിഭിന്ന ജാതി മത വര്‍ഗ്ഗ വൈജാത്യങ്ങളില്‍ ഇടപഴകി ആശ്രയ പരാശ്രയങ്ങളായി പറക്ക മുറ്റിയവരാണ്. ഇവിടെ അടുത്ത തലമുറയ്ക്ക് അതിനുള്ള വാതിലുകള്‍ നാം കൊട്ടി അടച്ചു കഴിഞ്ഞു.

കുട്ടികളുടെ ഭാവി നിലപാടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകും എന്ന പ്രതീക്ഷയില്‍ അവരവരുടെ പള്ളിക്കാര്യങ്ങളുമായി മുന്നേറുന്ന എല്ലാ
യക്കോബായ, കത്തോലിക്കന്‍, ക്നാനായ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മാ.... വിശ്വാസി കൂട്ടങ്ങള്‍ക്കും പുതു വത്സര ആശംസകള്‍...