Thursday, 28 June 2012

പ്രവാസി മലയാളിയും പുതു തലമുറയും

പ്രവാസി മലയാളി എന്ന പദം പ്രചാരം നേടിയിട്ട് അര നൂറ്റാണ്ടില്‍ അധികമാകാനിടയില്ല. മുപ്പതു വര്‍ഷം മുമ്പ്‌ പോലും ഈ ഗണത്തില്‍ പെടുന്നവരുടെ എണ്ണം തീര്‍ത്തും തുച്ഛമായിരുന്നു. ഇന്നിപ്പോള്‍ സ്ഥിതിയാകെ മാറി. കേരളത്തില്‍ പല ജില്ലകളിലും കുടുംബങ്ങളില്‍ മാതാപിതാക്കള്‍ , അല്ലെങ്കില്‍ ഒന്നോ രണ്ടോ മക്കള്‍ ഒഴികെ ബാക്കിയെല്ലാവരും പ്രവാസി മലയാളികള്‍ ആയിരിക്കുന്നു.

ഇത് സാമ്പത്തികമായി കേരളത്തിന്‌ പൊതുവേ വളരെ നേട്ടം സമ്മാനിച്ചിട്ടുണ്ട്. കേരളത്തില്‍ മനുഷ്യവിഭവ ശേഷിക്ക് നല്‍കേണ്ട വേതനം വികസിതരാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍
ഏറെക്കുറെ സമാനമാണ്. ജീവിത ചെലവും അതുപോലെ തന്നെ ഗണ്യമായി കൂടുകയാണ്.

ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ്‌ കേരളത്തിലെ യുവജനങ്ങളെ ഗ്രസിച്ചിരുന്നത് തൊഴിലില്ലായ്മ എന്ന ശാപമായിരുന്നെങ്കില്‍ ഇന്ന് കേരളം നേരിടുന്ന പ്രതിസന്ധി തൊഴില്‍ ചെയ്യാന്‍ മലയാളി യുവജനങ്ങള്‍ ഇല്ലെന്നതാണ്.

പ്രവാസി മലയാളികള്‍ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിലൂടെ സാമ്പത്തികമായി ഉന്നതി നേടുകയും വില കൂടിയ കാറും വീടും മറ്റ് ജീവിത സാഹചര്യങ്ങളും സ്വായത്തമാക്കുകയും ചെയ്യുന്നു. കുട്ടികള്‍ക്ക്‌ വേണ്ടി എന്തും ചെയ്യാന്‍ ഇവരില്‍ പലരും തയ്യാറുമാണ്. ഇവരുടെ കുട്ടികളില്‍ പലരും പഠിച്ചു മിടുക്കരായെന്നു വരാം ഇല്ലായിരിക്കാം; ചിലര്‍ പാര്‍ട്ട് ടൈം ജോലിക്ക് പോയെന്ന്‍ വരാം  ഇല്ലായിരിക്കാം, ആര്‍ക്കും ഒന്നിനും ഒരു കുറവും ഇല്ല !


പുതിയ തലമുറയിലെ പല കുട്ടികളും ഉപയോഗിക്കുന്നത് ആഡംബര കാറുകളും അനുബന്ധ സാമഗ്രികളുമാണ് . ഇത് പറയുമ്പോള്‍ പലര്‍ക്കും തോന്നാം പഴയ തലമുറയുടെ കോംപ്ലക്സ്‌ ആണെന്ന്. ശരിയാണ്, ഈ കോംപ്ലക്സ്‌ ഇവരുടെ മാതപിതാകള്‍ക്കും ഇല്ലായെന്നു വരുമോ?

ഇവിടെയുള്ള മധ്യവയസ്കരില്‍ പലര്‍ക്കും അവരുടെ ടീനെജു പ്രായത്തില്‍ ഒരു സൈക്കിള്‍ പോലും ഉണ്ടായിരുന്നില്ല. അവരുടെ വീട്ടില്‍ ഭക്ഷണത്തിന് ആഴ്ചയില്‍ ഒരിക്കലോ മാസത്തില്‍ ഒരിക്കലോ പോലും നോണ്‍ വെജിറ്റബിള്‍ ഭക്ഷണം ഉണ്ടായിരുന്നില്ല. മത്തി മാത്രമായിരുന്നു ഇതിനൊരു അപവാദം.

അതൊക്കെ പോട്ടെ, പ്രവാസി മലയാളിയെന്നും അവരുടെ കുടുംബം, കുട്ടികള്‍ അസോസിയേഷന്‍ എന്നൊക്കെ പറഞ്ഞ്  ആണ്ട് തോറും പല അഭ്യാസ പ്രകടനങ്ങളും നടക്കാറുണ്ട്. നമ്മുടെ കുട്ടികളില്‍ എത്ര പേര്‍ക്ക് മലയാളം പറഞ്ഞാല്‍ മനസിലാകും? എത്ര പേര്‍ക്ക് മലയാളത്തില്‍ സംസാരിക്കാനാകും? എത്ര പേര്‍ക്ക് മലയാളം എഴുതുവാനും വായിക്കുവാനും കഴിയും?

ഓണലൈന്‍ മലയാള പത്രങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി പ്രവാസി മലയാളികളുടെ വരും തലമുറയ്ക്ക് മലയാളം വായിക്കുവാനോ എഴുതുവാനോ അറിയില്ലെന്നതാണ്. ഇന്നും അവര്‍ പ്രതിസന്ധിയില്‍ തന്നെയാണ്. കാരണം, മലയാളം എഴുതുവാനും വായിക്കുവാനും അറിയുന്ന മുന്‍ തലമുറയ്ക്ക്  കമ്പ്യൂട്ടര്‍ ഗ്രാഹ്യം തീരെയില്ലാത്തതാണ് .

പണ്ട് വര്‍ത്തമാന പത്രങ്ങള്‍ക്ക് വരിക്കാരാകുക എന്നത് വളരെ ചെറിയ ന്യൂനപക്ഷത്തിനു മാത്രം സാധ്യമായ കാര്യമായിരുന്നു. അങ്ങനെ സാഹചര്യമുണ്ടായിരുന്നവരുടെ മക്കള്‍ പലരും അത് തിരിഞ്ഞു നോക്കാതെ മറ്റു വഴികളിലൂടെ സഞ്ചരിച്ചപ്പോള്‍ , ചായക്കടകളിലും  ക്ലബ്ബുകളിലും വായനശാലകളിലും നിന്ന് വീണു കിട്ടിയ എച്ചില്‍ തുണ്ടുകളില്‍ നിന്ന് വായിച്ച് പി.എസ.സി. ജോലി നേടിയവരും സാഹിത്യ രചനകളില്‍ ഏര്‍പ്പെട്ടവരും നമ്മുടെ സമൂഹത്തില്‍ ഏറെ ഉണ്ടായിട്ടുണ്ട്.

നമ്മുടെ കുട്ടികള്‍ക്ക്‌ മാതൃ ഭാഷയായ മലയാളം പകര്‍ന്നു നല്‍കാന്‍ നമുക്കാകുന്നില്ലെങ്കില്‍ നമ്മള്‍ മേലില്‍ പ്രവാസി എന്ന് മാത്രം അറിയപ്പെടുന്നതായിരിക്കും ഉചിതം. പ്രവാസി മലയാളി എന്നത് മരണാസന്നമായ ഒരു പദപ്രയോഗമാണ്.






Tuesday, 26 June 2012

ഷോപ്പിംഗ്‌

മിനിക്കഥ 


തണുത്തുറഞ്ഞ രാവിനെ പ്രസന്നമാക്കാന്‍ സൂര്യ കിരണങ്ങള്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഫലിക്കാതെ പോയ അനേകം ദിവസങ്ങളിലെ ഒരു വിന്റര്‍ പ്രഭാതമായിരുന്നു അന്ന്.
ഷോപ്പിങ്ങിനുള്ള ലിസ്റ്റുമായി അയാള്‍ അപ്പാര്‍ട്ട് മെന്റിന്റെ പടികള്‍ ഇറങ്ങി. കൈയ്യില്‍ രണ്ടു ബിഗ്‌ ഷോപ്പര്‍ ബാഗും പിന്നെ ഒരു സാധാ ഷോപ്പിംഗ്‌ ബാഗും. ബാഗുകള്‍ എല്ലാം ഇടതു കൈയ്യിലും വലതു കൈയ്യില്‍ രണ്ടര വയസ്സ് പ്രായം വരുന്ന തന്റെ പൊന്നോമനയുടെ കരവും മുറുകെ പിടിച്ച് അയാള്‍ സൂക്ഷിച്ച് പടിയിറങ്ങി.


വീട്ടില്‍ നിന്ന് നേരെ പത്തു പതിനഞ്ചു മിനിട്ട് നടന്നാല്‍ അല്‍ദി സൂപ്പര്‍ മാര്‍ക്കറ്റ്‌ ആയി. അരി, ചിക്കന്‍, പാല്, പച്ചക്കറികള്‍ , തുടങ്ങി  എല്ലാ സാധനങ്ങളും ഏറ്റവും മിതമായ നിരക്കില്‍ ലഭിക്കുന്ന സൂപ്പര്‍ മാര്‍ക്കാറ്റ്‌ ആണ് അല്‍ദി.


മറ്റ് സൂപ്പര്‍ മാര്‍ക്കറ്റുകളായ അസ്ദയും ടെസ്കൊയും ഒക്കെ നടന്നു പോകാവുന്ന അകലത്തി ലല്ലാത്തതിനാല്‍ അയാളും കുടുംബവും യു.കെ.യില്‍ വന്നത് മുതല്‍ അല്‍ദിയെ തന്നെയാണാശ്രയിച്ചിരുന്നത്.

വഴിയില്‍ നടന്നു പോകുന്നവര്‍ നന്നേ കുറവ്. അതില്‍ തന്നെ മലയാളികള്‍ ഇല്ലേയില്ല. കാറുകള്‍ തലങ്ങും വിലങ്ങും പായുന്നുണ്ട്. തനിക്കിവിടെ വന്നു മൂന്നു നാല് വര്‍ഷമായിട്ടും ഒരു കാറ് വാങ്ങിക്കാന്‍ കഴിഞ്ഞില്ല. ഒന്നാമത്‌ നന്നായിട്ട് ഓടിക്കാനറിയില്ല. രണ്ടാമത്‌ കടങ്ങള്‍ ഒക്കെ വീടി വരുന്നതേയുള്ളൂ.


ജീവിതത്തിന്റെ വരും കാല സൗഭാഗ്യങ്ങളുടെ ലിസ്റ്റിലേക്ക് ഈയാവശ്യം കൂടി അയാള്‍ പണ്ടേ കുറിച്ചു വച്ചു. ഓരോന്ന് ആലോചിച്ചു പകുതി വഴിയെത്തിയിരിക്കുന്നു. ഇവിടെയൊരു പെലിക്കന്‍ ക്രോസിംഗ് ഉണ്ട്.


ക്രോസ് ചെയ്യുന്നതിനുള്ള ഊഴം വരുമ്പോള്‍ ഇടതും വലതും വശങ്ങളിലെ വാഹനങ്ങളെയും അതിലിരിക്കുന്ന യാത്രക്കാരെയും മിന്നല്‍ വേഗത്തില്‍ ശ്രദ്ധിക്കുക സ്വാഭാവികമാണ്. അപരിചിതത്വത്തിന്റെ വെളിച്ചത്തില്‍ പലരെയും നമ്മള്‍ വിസ്മരിക്കാനാണ് സാധ്യത.
എന്നാല്‍ ഒരിക്കല്‍ മാത്രം ...  അതെ ഷോപ്പിംഗ്‌ കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ .  മോള്‍ എടുക്കണമെന്ന്   വാശി പിടിച്ച് കരഞ്ഞപ്പോള്‍ .... രണ്ടു തോളിലും ബിഗ്‌ ഷോപ്പറും ഒരു കൈയ്യില്‍ സാധാ ബാഗും  മറുകൈയ്യില്‍ മോളുടെ കരവും പിടിച്ച് മെല്ലെ നടക്കുമ്പോള്‍ .
ക്രോസിങ്ങില്‍ ഒരു വശത്ത്‌  കാറിനുള്ളില്‍ ഒരു സ്ത്രീയും പുരുഷനും തങ്ങളെതന്നെ നോക്കുന്നതുപോലെ. ഇംഗ്ലീഷ്‌ കാരല്ല; ഇന്ത്യന്‍, അല്ല സാക്ഷാല്‍ മലയാളി !  ഷോപ്പിംഗ്‌ ബാഗുകള്‍ക്കൊപ്പം കുഞ്ഞിനേയും എടുത്തു ക്രോസ് ചെയ്യുന്നതിനിടയില്‍ അവരെ ഒന്ന് കൂടി നോക്കി.


അതെ, അവര്‍ ചിരിക്കുകയാണ്. ഒരു മലയാളി ഹതഭാഗ്യന്റെ ദൈന്യതയോര്‍ത്ത്. അവര്‍ക്കിന്നു മുഴുവന്‍ ചിരിച്ചു തകര്‍ക്കാന്‍ താനൊരു നിമിത്തമായിരിക്കുന്നു. മറ്റുള്ള മലയാളികളുമായി പങ്കു വയ്ക്കാന്‍ ഒരു കിടിലന്‍ ഐറ്റം!


കാറുകള്‍ പിന്നെയും പലതും കടന്നു പോയ്‌. അയാള്‍ അതൊന്നും ശ്രദ്ധിച്ചില്ല. സാധനങ്ങള്‍ വീട് വരെ എത്തിക്കണം....  കുഞ്ഞു വീഴാതെ സൂക്ഷിക്കണം... കൈപ്പലക വേദനിക്കുന്നു... ജീവിതം ജീവിച്ചു തീര്‍ക്കാനുള്ളതല്ലേ എല്ലാവര്‍ക്കും? അത്  എങ്ങനെയുള്ള ജീവിതമായിരുന്നാലും????  

Thursday, 21 June 2012

പത്ര മാനേജ്മെന്റും എഴുത്തുകാരും

സമകാലീന മലയാളം വരികയുടെ എഡിറ്റര്‍ തല്‍സ്ഥാനം രാജി വച്ചതായി വാര്‍ത്ത വന്നിരുന്നു.  കാരണം വ്യക്തമല്ലെങ്കിലും സാധാരണ ഗതിയില്‍ പ്രസിദ്ധീകരണത്തിന്റെ ഉടമയുമായി അല്ലെങ്കില്‍ അവരുടെ നയങ്ങളുമായി വിയോജിപ്പ്‌ പ്രകടിപ്പിക്കേണ്ടി വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
മാധ്യമങ്ങളുടെ ചരിത്രത്തില്‍ ഇങ്ങനെ രാജി വച്ചും കലഹിച്ചും പുറത്തായ അനേകം പത്രപ്രവര്‍ത്തകരും എഴുതുകാരുമുണ്ട്. അവരില്‍ വളരെ അഗ്രഗണ്യന്മാരുണ്ട്, അങ്ങേയറ്റം കഴിവുള്ളവരുണ്ട്.
എത്രമാത്രം കഴിവുണ്ടെങ്കിലും ഒരു ഓര്‍ഗനൈസേഷന്റെ പിന്തുണ നഷ്ടപ്പെടുമ്പോള്‍ ഇവരില്‍ പലരും തകര്‍ന്നു തരിപ്പണമാകുന്നതായിട്ടു കാണാം. ചിലര്‍ മറ്റ് മാര്‍ഗ്ഗം ഒന്നും കാണാതെ വരുമ്പോള്‍ ചെറിയ പ്രസിദ്ധീകരണങ്ങളെ ആശ്രയിച്ച് സ്വയം ത്രുപ്തരാകാന്‍ ശ്രമിക്കും.
മറ്റ് ചിലര്‍ സ്വന്തമായി ചില പ്രസിദ്ധീകരണങ്ങള്‍ തുടങ്ങുക പോലുള്ള  സാഹസങ്ങളില്‍ ഏര്‍പ്പെട്ടു സ്വയം തകരുകയോ കഷ്ടിച്ചു കഴിഞ്ഞു കൂടുകയോ ചെയ്യും. മനോരമ വാരികയില്‍ വര്‍ഷങ്ങളോളം കാര്‍ട്ടൂണ്‍ കൈകാര്യം ചെയ്തിരുന്ന ടോംസ് ഇതിനൊരു ഉദാഹരണമാണ്.
ടോംസ് കോമിക്സ് എന്ന പേരില്‍ സ്വന്തം പബ്ലിക്കേഷന്‍ ആരംഭിച്ച ടോംസ് ഈ സാഹചര്യത്തെ അതിജീവിക്കുക തന്നെ ചെയ്തു. എന്നിരുന്നാലും മനോരമയില്‍ തുടര്‍ന്നിരുന്നെങ്കില്‍ അത് മനോരമ വാരികയ്ക്കും ടോംസിനും കൂടുതല്‍ ഗുണകരമായേനെ എന്ന് തന്നെ കരുതാം.
ടോംസിന്റെ ശൈലി പിന്തുടര്‍ന്ന്‍ അതേ രീതിയില്‍ ഹാസ്യത്തിനും സാമൂഹ്യ വിമര്‍ശങ്ങള്‍ക്കും ഒട്ടും കോട്ടം തട്ടാതെ ടോംസിന്റെ പുറത്താക്കലിനു ശേഷവും മനോരമയില്‍ കാര്‍ട്ടൂണ്‍ വന്നു കൊണ്ടിരുന്നു. ഒടുവില്‍ കോടതി വിധിയെ തുടര്‍ന്ന് മനോരമയ്ക്ക് നാണംകെട്ട അനുകരണം നിര്‍ത്തേണ്ടി വന്നു.
മാനേജ്മെന്റിന്റെ ധിക്കാരവും പണക്കൊഴുപ്പുമാണ് ഇങ്ങനെയൊരു കൃത്യത്തിനവരെ പ്രേരിപ്പിച്ചത്‌. ടോംസ് എന്ന ജീനിയസിന്റെ കഴിവിനോ ക്രിയേറ്റിവിറ്റിക്കോ അവര്‍ യാതൊരു വിലയും കല്പിക്കുകയോ അദ്ദേഹവുമായി ഏതെന്കിലും വിട്ടു വീഴ്ചയ്ക്ക് തയ്യാറാകുകയോ ചെയ്തില്ല. 

Wednesday, 20 June 2012

കേരളാ രാഷ്ട്രീയവും ബി.ജെ.പി. യും

കേരള രാഷ്ട്രീയത്തില്‍ ഇടതു മുന്നണിയെ നയിക്കുന്ന സി.പി.ഐ.എം. കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണമായി പാര്‍ട്ടി നേതാക്കള്‍ തന്നെ കരുതുന്നത് ഒഞ്ചിയം സംഭവം യു.ഡി.എഫ്. വോട്ടാക്കി മാറ്റുന്നതില്‍ വിജയിച്ചു എന്ന് തന്നെയാണ്. ഇടുക്കി ജില്ലാ സെക്രട്ടറി മണിയുടെ പ്രസംഗവും പാര്‍ട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കി.


 ഈ ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്ന ശ്രദ്ധേയമായ മറ്റൊരു കാര്യം നിര്‍ണ്ണായക വോട്ടു നേടി ബി.ജെ.പി. മൂന്നാം സ്ഥാനത്ത്‌ എത്തി എന്നതാണ്. കേരളത്തില്‍ ബി.ജെ.പി.ക്ക് അക്കൗണ്ട്‌ തുറക്കാന്‍ പറ്റാത്തതിന്റെ പ്രധാന കാരണം ഇവിടെ പ്രബലമായ മുന്നണി സംവിധാനം തന്നെയാണ്. 


ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ വോട്ട് ഇടതു വലതു മുന്നണികളില്‍ തളച്ചിടപ്പെട്ടിരിക്കുകയാണ്. ബി.ജെ.പി. ആകട്ടെ മുന്നണിയുടെ പിന്ബലമില്ലാതെയാണ് ഓരോ തെരഞ്ഞെടുപ്പിനെയും നേരിടുന്നത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 


സി.പി.എം. ദുര്‍ബലമാകുമ്പോള്‍ ബി.ജെ.പി.ക്ക് അത് ഗുണകരമായി തീരുന്നു എന്ന് തന്നെ കരുതാം. സി.പി.എമ്മിനോട് അനുഭാവമുള്ള ഹിന്ദു വോട്ടര്‍മാര്‍ പാര്‍ട്ടിയോടുള്ള പ്രതിക്ഷേധമായി ബി.ജെ.പി.ക്ക് വോട്ട് ചെയ്തിരിക്കാന്‍ സാധ്യതയുണ്ട്. 


എന്‍.എസ്.എസ്. , എസ്.എന്‍.ഡി.പി. മുതലായ സാമുദായിക സംഘടനകള്‍ പരമ്പരാഗതമായി ഇടതു വലതു മുന്നണികളെ പിന്തുണയ്ക്കുന്നു എന്നതും ബി.ജെ.പി.ക്ക് അക്കൗണ്ട്‌ തുറക്കുന്നതില്‍ തടസ്സം നില്‍ക്കുന്നു. 


Monday, 18 June 2012


ചെറുകഥ

വായനക്കാരന്‍



കമ്പ്യൂട്ടര്‍ മോനിറ്ററിന്റെ  ചതുരത്തിലൂടെ വിസര്‍ജ്ജിക്കപ്പെടുന്ന ഓണ്‍ലൈന്‍ മാലിന്യങ്ങങ്ങള്‍ക്ക്  തെല്ലിട ബ്രേക്ക്‌ നല്കിയിട്ട്‌ ഒരു കാപ്പി ഉണ്ടാക്കുന്നതിനു വേണ്ടി  അയാള്‍ അടുക്കളയിലേക്ക്‌ പോയി. കാപ്പിയുമായി തിരിച്ചു വന്ന്‌  മോനിറ്ററിലേക്ക്‌ നോക്കിക്കൊണ്ട്‌ അയാള്‍ ചിന്തിച്ചു തുടങ്ങി. ഒരു ദിവസം യു.കെ.യില്‍ എത്ര പേരു വീതമാണ്‌ പ്രശസ്തരാകുന്നത്‌? യു.കെ.യില്‍ അങ്ങോളമിങ്ങോളം എത്ര പ്രസിഡന്റുമാര്‍ ... എത്രയെത്ര സെക്രട്ടറിമാര്‍ ... ട്രഷറര്‍മാര്‍ ... കമ്മറ്റി മെമ്പര്‍മാര്‍ ....

ഈ ഓണ്‍ലൈന്‍ പത്രങ്ങളും മലയാളി സംഘടനകളും തമ്മിലുള്ള അഭേദ്യ ബന്ധം അയാളില്‍ അത്ഭുതമുളവാക്കാതിരുന്നില്ല. ചുവരും ചിത്രവും പോലെ... അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അണ്ടര്‍വെയറും വള്ളിയും പോലെ...

ലോക രാജ്യങ്ങളുടെ പ്രസിഡന്റുമാര്ക്ക്‌ ലോക  മാധ്യമങ്ങളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ എത്രയോ പതിന്മടങ്ങ്‌ പ്രശസ്തിയും പത്രാസുമാണ്‌ കുട്ടി സംഘടനകള്‍ക്കും  സാരഥികള്‍ക്കും കുട്ടിപത്രങ്ങളില്‍ നിന്നു ദിനംപ്രതി ലഭിച്ചുകൊണ്ടിരിക്കുന്നത്‌?

താന്‍ ജീവിക്കുന്ന പ്രദേശത്തുള്ള മലയാളി സംഘടനകളുമായി തനിക്കുള്ള ബന്ധം അയാള്‍ ഓര്‍ത്തു. അവരില്‍ നിന്നു തനിക്കും തന്നെപ്പോലെ  നൂറുകണക്കിന്‌ മലയാളികള്‍ക്കും ലഭിക്കുന്ന സേവനങ്ങളില്‍ പ്രഥമസ്ഥാനീയന്‍ ഓണസദ്യ തന്നെ. മലയാളി ഹോട്ടലുകള്‍ വിരളമായ ഇവിടെ ഓണസദ്യ പാഴ്സല്‍ സര്‍വീസിന്‌ യാതൊരു സാധ്യതയുമില്ല. പിന്നെ ആകെ ആശ്രയമായിട്ടുള്ളത്‌ മലയാളി സംഘടനകള്‍ സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടികളില്‍ പങ്കെടുക്കുക തന്നെ. ഭാര്യയ്ക്കും ഭര്‍ത്താവിനും മാത്രമായി വീട്ടില്‍ ഓണസദ്യയുടെ ചിട്ടവട്ടമൊരുക്കുകയെന്നതിനേക്കാള്‍ മെനക്കേടുണ്ടാക്കുന്ന ഏതേര്‍പ്പാടാണുള്ളത്‌?

അതുകൊണ്ടു തന്നെ ഏത്‌ സംഘടന ഓണാഘോഷം സംഘടിപ്പിച്ചാലും ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത്‌ കുടുംബമായി തന്നെ അതില്‍ സംബന്ധിക്കുന്നതില്‍ അയാള്‍ കൂടുതല്‍ ശുഷ്കാന്തി പുലര്‍ത്തിയിരുന്നു. തന്നെപ്പോലെ തന്നെ മറ്റനേകം മലയാളികളും ഇങ്ങനെ തന്നെ ചിന്തിച്ചതിന്റെ പരിണിതഫലമായിരിക്കില്ലേ ഇവിടുത്തെ കാക്കത്തൊള്ളായിരം സംഘടനകളും അവയുടെ പ്രവര്‍ത്തനങ്ങളും ?

അതു പോട്ടെ; യു.കെ. യിലുള്ള മറ്റു പത്ര വാര്‍ത്തകളിലേക്കായി അയാളുടെ ശ്രദ്ധ.

നിയമപരമായ വാര്‍ത്തകള്‍ , സര്‍ക്കാര്‍ നയങ്ങളുടെ വ്യതിയാനങ്ങള്‍ , ഇംഗ്ളീഷ്‌ ദിനപത്രങ്ങളില്‍ വന്ന പ്രധാന വാര്‍ത്തകളുടെ മലയാള പരിഭാഷ.... എന്നു വേണ്ട, മാതൃഭാഷയില്‍ മലയാളിക്ക്‌ വേണ്ടുന്നതെല്ലാം ഒരുക്കി വച്ചിരിക്കുകയാണ്‌ ഓരോ ഓണ്‍ലൈന്‍ പത്രങ്ങളും .

"കുന്നായ്മ" "കീചകന്‍ "പ്രാഞ്ചി" തുടങ്ങിയ ശീര്‍ഷകങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആക്ഷേപങ്ങളും ഹാസ്യങ്ങളും വായിച്ചപ്പോള്‍ ഇവിടുള്ള മറ്റെല്ലാ പത്രങ്ങളും "മഞ്ഞ"യും താന്‍ മാത്രം "അമഞ്ഞ"യും എന്ന രീതിയിലാണ്‌ ഓരോ പത്രക്കാരും വായനക്കാരെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന്‌ അയാള്‍ക്ക്   തോന്നി.

ഒരു പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ ആ വാര്‍ത്തയെ വിമര്‍ശിച്ചും വാര്‍ത്ത കൈകാര്യം ചെയ്ത രീതിയെ ആക്ഷേപിച്ചും മറ്റ്‌ പത്രങ്ങള്‍ വാര്‍ത്തകള്‍ മെനയുന്നത്‌ ഒരു പക്ഷേ ലോകത്ത്‌ താനുള്‍പ്പെടുന്ന ഈ സമൂഹത്തില്‍ മാത്രമായിരിക്കുമെന്ന അറിവ്‌ അയാളില്‍ ചിരിക്ക്‌ വക നല്കി.

ഈ ടെക്നോളജിയുടെ ഒരു കാര്യം !

പണ്ടൊക്കെ ഒരു പത്രമെങ്കിലും വായിക്കുക എന്നത്‌ എത്ര ക്ളേശകരമായിരുന്നു. ഇന്നിപ്പോള്‍ എത്ര മലയാളം പത്രങ്ങള്‍ ഓണ്‍ലൈനില്‍ നമുക്കു വായിക്കാന്‍ കഴിയുന്നു. അതിനിടയ്ക്കാണ്‌ യു.കെ.യില്‍ നിന്നു തന്നെ പ്രസിദ്ധീകരിക്കുന്ന യു.കെ. മലയാളികളുടെ "പ്രിയ" പ്രസിദ്ധീകരണങ്ങള്.

മലയാളികള്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്‌ മലയാള ദിനപത്രങ്ങള്‍ എല്ലാം തന്നെ. വാര്‍ത്തകള്‍ക്കു പുറമേ എഡിറ്റോറിയല്‍ , ആനുകാലിക ലേഖനങ്ങള്‍ , നര്‍മ്മം തുടങ്ങി വിഭവ വൈവിധ്യങ്ങളാല്‍ സമ്പുഷ്ടമായ ഈ പത്രങ്ങളില്‍ നിന്നും ഇവിടുള്ള ഓണ്‍ലൈന്‍ പത്രങ്ങളെ വ്യതിരിക്തമാക്കുന്നത്‌ ഒരു പക്ഷേ ഈ ചപ്പും ചവറും നിറഞ്ഞ വായനാ വിഭവങ്ങള്‍ തന്നെ.

യു.കെ.യില്‍ വന്നതിനു ശേഷം തുടങ്ങിയ രണ്ട്‌ ദുശ്ശീലങ്ങള്; ഒന്ന്‌ മദ്യപാനവും മറ്റൊന്ന്‌ ഓണ്‍ലൈന്‍ പത്ര വായനയുമാണ്‌.

"അടുപ്പിലിരിക്കുന്ന ചോറ്  ഇതുവരെ വാര്‍ത്തില്ലേ" ഭാര്യയുടെ ചോദ്യം കേട്ട്‌ "സ്ളീപ്‌ ഓവര്‍ " വായിച്ചു കൊണ്ടിരുന്ന അയാള്‍ ഒന്നു ഞെട്ടി!

"വേഗം റെഡിയാക്‌, കൌണ്‍സലിംഗിന്‌ പോകേണ്ടതാ... " നൈറ്റ്‌ ഡ്യുട്ടി കഴിഞ്ഞ്‌ ഉറങ്ങിയെണീറ്റ ഭാര്യയൂടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്ത്‌ ഒരുങ്ങി തുടങ്ങി.

മനശ്ശാസ്ത്രജ്ഞന്റെ മുമ്പിലിരുന്നപ്പോള്‍ അയാള്‍ ചിന്തിച്ചത്‌ പുതിയൊരു പംക്തിയെക്കുറിച്ചായിരുന്നു. "മനശ്ശസ്ത്രജ്ഞനോട്‌ ചോദിക്കാം ".

മലയാളികള്‍ക്കിടയില്‍ വന്‍ റീഡര്‍ഷിപ്പ്‌ ലഭിച്ചേക്കാവുന്ന പംക്തി! ഇതുവരെ ഇവിടുള്ള ഓണ്‍ലൈനിലൊന്നും കാണാത്ത ഒന്നാന്തരം ഹിറ്റ്‌ മേക്കര്‍ ....

മദ്യപാനത്തിന്റെ  കാര്യത്തില്‍ തനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയും ; എന്നാല്‍ ചികില്‍സിക്കേണ്ട വിധത്തില്‍ അതിനടിമയാകാത്തതിനാല്‍ അതിന്റെ ആവശ്യമില്ലെന്നും ഓണ്‍ലൈന്‍ വായനയ്ക്ക്‌ മനശ്ശാസ്ത്രം ഇന്നേവരെ പ്രതിവിധി  കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞതനുസരിച്ച്‌ അവര്‍ തിരിച്ച്‌ വീട്ടിലേക്ക്‌ യാത്ര ചെയ്തു.

വണ്ടിയിലിരിക്കുമ്പോള്‍ പുതിയ "പംക്തി"യെക്കുറിച്ചുള്ള ആശയം ഏത്‌ പത്രത്തിന്റെ എഡിറ്ററുമായി പങ്കു വയ്ക്കണമെന്നതിനെക്കുറിച്ചായിരുന്നു അയാള്‍ ചിന്തിച്ചുകൊണ്ടിരുന്നത്‌.

ഭാര്യയാകട്ടെ ബ്രോഡ് ബാന്‍ഡ്‌  കട്ട്‌ ചെയ്യുന്നതിനെക്കുറിച്ചും !