Thursday, 28 June 2012

പ്രവാസി മലയാളിയും പുതു തലമുറയും

പ്രവാസി മലയാളി എന്ന പദം പ്രചാരം നേടിയിട്ട് അര നൂറ്റാണ്ടില്‍ അധികമാകാനിടയില്ല. മുപ്പതു വര്‍ഷം മുമ്പ്‌ പോലും ഈ ഗണത്തില്‍ പെടുന്നവരുടെ എണ്ണം തീര്‍ത്തും തുച്ഛമായിരുന്നു. ഇന്നിപ്പോള്‍ സ്ഥിതിയാകെ മാറി. കേരളത്തില്‍ പല ജില്ലകളിലും കുടുംബങ്ങളില്‍ മാതാപിതാക്കള്‍ , അല്ലെങ്കില്‍ ഒന്നോ രണ്ടോ മക്കള്‍ ഒഴികെ ബാക്കിയെല്ലാവരും പ്രവാസി മലയാളികള്‍ ആയിരിക്കുന്നു.

ഇത് സാമ്പത്തികമായി കേരളത്തിന്‌ പൊതുവേ വളരെ നേട്ടം സമ്മാനിച്ചിട്ടുണ്ട്. കേരളത്തില്‍ മനുഷ്യവിഭവ ശേഷിക്ക് നല്‍കേണ്ട വേതനം വികസിതരാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍
ഏറെക്കുറെ സമാനമാണ്. ജീവിത ചെലവും അതുപോലെ തന്നെ ഗണ്യമായി കൂടുകയാണ്.

ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ്‌ കേരളത്തിലെ യുവജനങ്ങളെ ഗ്രസിച്ചിരുന്നത് തൊഴിലില്ലായ്മ എന്ന ശാപമായിരുന്നെങ്കില്‍ ഇന്ന് കേരളം നേരിടുന്ന പ്രതിസന്ധി തൊഴില്‍ ചെയ്യാന്‍ മലയാളി യുവജനങ്ങള്‍ ഇല്ലെന്നതാണ്.

പ്രവാസി മലയാളികള്‍ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിലൂടെ സാമ്പത്തികമായി ഉന്നതി നേടുകയും വില കൂടിയ കാറും വീടും മറ്റ് ജീവിത സാഹചര്യങ്ങളും സ്വായത്തമാക്കുകയും ചെയ്യുന്നു. കുട്ടികള്‍ക്ക്‌ വേണ്ടി എന്തും ചെയ്യാന്‍ ഇവരില്‍ പലരും തയ്യാറുമാണ്. ഇവരുടെ കുട്ടികളില്‍ പലരും പഠിച്ചു മിടുക്കരായെന്നു വരാം ഇല്ലായിരിക്കാം; ചിലര്‍ പാര്‍ട്ട് ടൈം ജോലിക്ക് പോയെന്ന്‍ വരാം  ഇല്ലായിരിക്കാം, ആര്‍ക്കും ഒന്നിനും ഒരു കുറവും ഇല്ല !


പുതിയ തലമുറയിലെ പല കുട്ടികളും ഉപയോഗിക്കുന്നത് ആഡംബര കാറുകളും അനുബന്ധ സാമഗ്രികളുമാണ് . ഇത് പറയുമ്പോള്‍ പലര്‍ക്കും തോന്നാം പഴയ തലമുറയുടെ കോംപ്ലക്സ്‌ ആണെന്ന്. ശരിയാണ്, ഈ കോംപ്ലക്സ്‌ ഇവരുടെ മാതപിതാകള്‍ക്കും ഇല്ലായെന്നു വരുമോ?

ഇവിടെയുള്ള മധ്യവയസ്കരില്‍ പലര്‍ക്കും അവരുടെ ടീനെജു പ്രായത്തില്‍ ഒരു സൈക്കിള്‍ പോലും ഉണ്ടായിരുന്നില്ല. അവരുടെ വീട്ടില്‍ ഭക്ഷണത്തിന് ആഴ്ചയില്‍ ഒരിക്കലോ മാസത്തില്‍ ഒരിക്കലോ പോലും നോണ്‍ വെജിറ്റബിള്‍ ഭക്ഷണം ഉണ്ടായിരുന്നില്ല. മത്തി മാത്രമായിരുന്നു ഇതിനൊരു അപവാദം.

അതൊക്കെ പോട്ടെ, പ്രവാസി മലയാളിയെന്നും അവരുടെ കുടുംബം, കുട്ടികള്‍ അസോസിയേഷന്‍ എന്നൊക്കെ പറഞ്ഞ്  ആണ്ട് തോറും പല അഭ്യാസ പ്രകടനങ്ങളും നടക്കാറുണ്ട്. നമ്മുടെ കുട്ടികളില്‍ എത്ര പേര്‍ക്ക് മലയാളം പറഞ്ഞാല്‍ മനസിലാകും? എത്ര പേര്‍ക്ക് മലയാളത്തില്‍ സംസാരിക്കാനാകും? എത്ര പേര്‍ക്ക് മലയാളം എഴുതുവാനും വായിക്കുവാനും കഴിയും?

ഓണലൈന്‍ മലയാള പത്രങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി പ്രവാസി മലയാളികളുടെ വരും തലമുറയ്ക്ക് മലയാളം വായിക്കുവാനോ എഴുതുവാനോ അറിയില്ലെന്നതാണ്. ഇന്നും അവര്‍ പ്രതിസന്ധിയില്‍ തന്നെയാണ്. കാരണം, മലയാളം എഴുതുവാനും വായിക്കുവാനും അറിയുന്ന മുന്‍ തലമുറയ്ക്ക്  കമ്പ്യൂട്ടര്‍ ഗ്രാഹ്യം തീരെയില്ലാത്തതാണ് .

പണ്ട് വര്‍ത്തമാന പത്രങ്ങള്‍ക്ക് വരിക്കാരാകുക എന്നത് വളരെ ചെറിയ ന്യൂനപക്ഷത്തിനു മാത്രം സാധ്യമായ കാര്യമായിരുന്നു. അങ്ങനെ സാഹചര്യമുണ്ടായിരുന്നവരുടെ മക്കള്‍ പലരും അത് തിരിഞ്ഞു നോക്കാതെ മറ്റു വഴികളിലൂടെ സഞ്ചരിച്ചപ്പോള്‍ , ചായക്കടകളിലും  ക്ലബ്ബുകളിലും വായനശാലകളിലും നിന്ന് വീണു കിട്ടിയ എച്ചില്‍ തുണ്ടുകളില്‍ നിന്ന് വായിച്ച് പി.എസ.സി. ജോലി നേടിയവരും സാഹിത്യ രചനകളില്‍ ഏര്‍പ്പെട്ടവരും നമ്മുടെ സമൂഹത്തില്‍ ഏറെ ഉണ്ടായിട്ടുണ്ട്.

നമ്മുടെ കുട്ടികള്‍ക്ക്‌ മാതൃ ഭാഷയായ മലയാളം പകര്‍ന്നു നല്‍കാന്‍ നമുക്കാകുന്നില്ലെങ്കില്‍ നമ്മള്‍ മേലില്‍ പ്രവാസി എന്ന് മാത്രം അറിയപ്പെടുന്നതായിരിക്കും ഉചിതം. പ്രവാസി മലയാളി എന്നത് മരണാസന്നമായ ഒരു പദപ്രയോഗമാണ്.






No comments:

Post a Comment