ചെറുകഥ
വായനക്കാരന്‍
കമ്പ്യൂട്ടര്‍ മോനിറ്ററിന്റെ ചതുരത്തിലൂടെ വിസര്‍ജ്ജിക്കപ്പെടുന്ന ഓണ്‍ലൈന്‍ മാലിന്യങ്ങങ്ങള്‍ക്ക് തെല്ലിട ബ്രേക്ക് നല്കിയിട്ട് ഒരു കാപ്പി ഉണ്ടാക്കുന്നതിനു വേണ്ടി അയാള്‍ അടുക്കളയിലേക്ക് പോയി. കാപ്പിയുമായി തിരിച്ചു വന്ന് മോനിറ്ററിലേക്ക് നോക്കിക്കൊണ്ട് അയാള്‍ ചിന്തിച്ചു തുടങ്ങി. ഒരു ദിവസം യു.കെ.യില്‍ എത്ര പേരു വീതമാണ് പ്രശസ്തരാകുന്നത്? യു.കെ.യില്‍ അങ്ങോളമിങ്ങോളം എത്ര പ്രസിഡന്റുമാര്‍ ... എത്രയെത്ര സെക്രട്ടറിമാര്‍ ... ട്രഷറര്‍മാര്‍ ... കമ്മറ്റി മെമ്പര്‍മാര്‍ ....
ഈ ഓണ്‍ലൈന്‍ പത്രങ്ങളും മലയാളി സംഘടനകളും തമ്മിലുള്ള അഭേദ്യ ബന്ധം അയാളില്‍ അത്ഭുതമുളവാക്കാതിരുന്നില്ല. ചുവരും ചിത്രവും പോലെ... അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അണ്ടര്‍വെയറും വള്ളിയും പോലെ...
ലോക രാജ്യങ്ങളുടെ പ്രസിഡന്റുമാര്ക്ക് ലോക മാധ്യമങ്ങളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ എത്രയോ പതിന്മടങ്ങ് പ്രശസ്തിയും പത്രാസുമാണ് കുട്ടി സംഘടനകള്‍ക്കും സാരഥികള്‍ക്കും കുട്ടിപത്രങ്ങളില്‍ നിന്നു ദിനംപ്രതി ലഭിച്ചുകൊണ്ടിരിക്കുന്നത്?
താന്‍ ജീവിക്കുന്ന പ്രദേശത്തുള്ള മലയാളി സംഘടനകളുമായി തനിക്കുള്ള ബന്ധം അയാള്‍ ഓര്‍ത്തു. അവരില്‍ നിന്നു തനിക്കും തന്നെപ്പോലെ നൂറുകണക്കിന് മലയാളികള്‍ക്കും ലഭിക്കുന്ന സേവനങ്ങളില്‍ പ്രഥമസ്ഥാനീയന്‍ ഓണസദ്യ തന്നെ. മലയാളി ഹോട്ടലുകള്‍ വിരളമായ ഇവിടെ ഓണസദ്യ പാഴ്സല്‍ സര്‍വീസിന് യാതൊരു സാധ്യതയുമില്ല. പിന്നെ ആകെ ആശ്രയമായിട്ടുള്ളത് മലയാളി സംഘടനകള്‍ സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടികളില്‍ പങ്കെടുക്കുക തന്നെ. ഭാര്യയ്ക്കും ഭര്‍ത്താവിനും മാത്രമായി വീട്ടില്‍ ഓണസദ്യയുടെ ചിട്ടവട്ടമൊരുക്കുകയെന്നതിനേക്കാള്‍ മെനക്കേടുണ്ടാക്കുന്ന ഏതേര്‍പ്പാടാണുള്ളത്?
അതുകൊണ്ടു തന്നെ ഏത് സംഘടന ഓണാഘോഷം സംഘടിപ്പിച്ചാലും ടിക്കറ്റ് ബുക്ക് ചെയ്ത് കുടുംബമായി തന്നെ അതില്‍ സംബന്ധിക്കുന്നതില്‍ അയാള്‍ കൂടുതല്‍ ശുഷ്കാന്തി പുലര്‍ത്തിയിരുന്നു. തന്നെപ്പോലെ തന്നെ മറ്റനേകം മലയാളികളും ഇങ്ങനെ തന്നെ ചിന്തിച്ചതിന്റെ പരിണിതഫലമായിരിക്കില്ലേ ഇവിടുത്തെ കാക്കത്തൊള്ളായിരം സംഘടനകളും അവയുടെ പ്രവര്‍ത്തനങ്ങളും ?
അതു പോട്ടെ; യു.കെ. യിലുള്ള മറ്റു പത്ര വാര്‍ത്തകളിലേക്കായി അയാളുടെ ശ്രദ്ധ.
നിയമപരമായ വാര്‍ത്തകള്‍ , സര്‍ക്കാര്‍ നയങ്ങളുടെ വ്യതിയാനങ്ങള്‍ , ഇംഗ്ളീഷ് ദിനപത്രങ്ങളില്‍ വന്ന പ്രധാന വാര്‍ത്തകളുടെ മലയാള പരിഭാഷ.... എന്നു വേണ്ട, മാതൃഭാഷയില്‍ മലയാളിക്ക് വേണ്ടുന്നതെല്ലാം ഒരുക്കി വച്ചിരിക്കുകയാണ് ഓരോ ഓണ്‍ലൈന്‍ പത്രങ്ങളും .
"കുന്നായ്മ" "കീചകന്‍ "പ്രാഞ്ചി" തുടങ്ങിയ ശീര്‍ഷകങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആക്ഷേപങ്ങളും ഹാസ്യങ്ങളും വായിച്ചപ്പോള്‍ ഇവിടുള്ള മറ്റെല്ലാ പത്രങ്ങളും "മഞ്ഞ"യും താന്‍ മാത്രം "അമഞ്ഞ"യും എന്ന രീതിയിലാണ് ഓരോ പത്രക്കാരും വായനക്കാരെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് അയാള്‍ക്ക് തോന്നി.
ഒരു പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ ആ വാര്‍ത്തയെ വിമര്‍ശിച്ചും വാര്‍ത്ത കൈകാര്യം ചെയ്ത രീതിയെ ആക്ഷേപിച്ചും മറ്റ് പത്രങ്ങള്‍ വാര്‍ത്തകള്‍ മെനയുന്നത് ഒരു പക്ഷേ ലോകത്ത് താനുള്‍പ്പെടുന്ന ഈ സമൂഹത്തില്‍ മാത്രമായിരിക്കുമെന്ന അറിവ് അയാളില്‍ ചിരിക്ക് വക നല്കി.
ഈ ടെക്നോളജിയുടെ ഒരു കാര്യം !
പണ്ടൊക്കെ ഒരു പത്രമെങ്കിലും വായിക്കുക എന്നത് എത്ര ക്ളേശകരമായിരുന്നു. ഇന്നിപ്പോള്‍ എത്ര മലയാളം പത്രങ്ങള്‍ ഓണ്‍ലൈനില്‍ നമുക്കു വായിക്കാന്‍ കഴിയുന്നു. അതിനിടയ്ക്കാണ് യു.കെ.യില്‍ നിന്നു തന്നെ പ്രസിദ്ധീകരിക്കുന്ന യു.കെ. മലയാളികളുടെ "പ്രിയ" പ്രസിദ്ധീകരണങ്ങള്.
മലയാളികള്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയവയാണ് മലയാള ദിനപത്രങ്ങള്‍ എല്ലാം തന്നെ. വാര്‍ത്തകള്‍ക്കു പുറമേ എഡിറ്റോറിയല്‍ , ആനുകാലിക ലേഖനങ്ങള്‍ , നര്‍മ്മം തുടങ്ങി വിഭവ വൈവിധ്യങ്ങളാല്‍ സമ്പുഷ്ടമായ ഈ പത്രങ്ങളില്‍ നിന്നും ഇവിടുള്ള ഓണ്‍ലൈന്‍ പത്രങ്ങളെ വ്യതിരിക്തമാക്കുന്നത് ഒരു പക്ഷേ ഈ ചപ്പും ചവറും നിറഞ്ഞ വായനാ വിഭവങ്ങള്‍ തന്നെ.
യു.കെ.യില്‍ വന്നതിനു ശേഷം തുടങ്ങിയ രണ്ട് ദുശ്ശീലങ്ങള്; ഒന്ന് മദ്യപാനവും മറ്റൊന്ന് ഓണ്‍ലൈന്‍ പത്ര വായനയുമാണ്.
"അടുപ്പിലിരിക്കുന്ന ചോറ് ഇതുവരെ വാര്‍ത്തില്ലേ" ഭാര്യയുടെ ചോദ്യം കേട്ട് "സ്ളീപ് ഓവര്‍ " വായിച്ചു കൊണ്ടിരുന്ന അയാള്‍ ഒന്നു ഞെട്ടി!
"വേഗം റെഡിയാക്, കൌണ്‍സലിംഗിന് പോകേണ്ടതാ... " നൈറ്റ് ഡ്യുട്ടി കഴിഞ്ഞ് ഉറങ്ങിയെണീറ്റ ഭാര്യയൂടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ കമ്പ്യൂട്ടര്‍ ഓഫ് ചെയ്ത് ഒരുങ്ങി തുടങ്ങി.
മനശ്ശാസ്ത്രജ്ഞന്റെ മുമ്പിലിരുന്നപ്പോള്‍ അയാള്‍ ചിന്തിച്ചത് പുതിയൊരു പംക്തിയെക്കുറിച്ചായിരുന്നു. "മനശ്ശസ്ത്രജ്ഞനോട് ചോദിക്കാം ".
മലയാളികള്‍ക്കിടയില്‍ വന്‍ റീഡര്‍ഷിപ്പ് ലഭിച്ചേക്കാവുന്ന പംക്തി! ഇതുവരെ ഇവിടുള്ള ഓണ്‍ലൈനിലൊന്നും കാണാത്ത ഒന്നാന്തരം ഹിറ്റ് മേക്കര്‍ ....
മദ്യപാനത്തിന്റെ കാര്യത്തില്‍ തനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയും ; എന്നാല്‍ ചികില്‍സിക്കേണ്ട വിധത്തില്‍ അതിനടിമയാകാത്തതിനാല്‍ അതിന്റെ ആവശ്യമില്ലെന്നും ഓണ്‍ലൈന്‍ വായനയ്ക്ക് മനശ്ശാസ്ത്രം ഇന്നേവരെ പ്രതിവിധി കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞതനുസരിച്ച് അവര്‍ തിരിച്ച് വീട്ടിലേക്ക് യാത്ര ചെയ്തു.
വണ്ടിയിലിരിക്കുമ്പോള്‍ പുതിയ "പംക്തി"യെക്കുറിച്ചുള്ള ആശയം ഏത് പത്രത്തിന്റെ എഡിറ്ററുമായി പങ്കു വയ്ക്കണമെന്നതിനെക്കുറിച്ചായിരുന്നു അയാള്‍ ചിന്തിച്ചുകൊണ്ടിരുന്നത്.
ഭാര്യയാകട്ടെ ബ്രോഡ് ബാന്‍ഡ് കട്ട് ചെയ്യുന്നതിനെക്കുറിച്ചും !
No comments:
Post a Comment