Thursday, 27 October 2016

കര്‍ഷകര്‍ മുതല്‍ തീവ്രവാദി വരെ

നീതി നിഷേധവും അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള അവഗണനയും സഹിച്ചു പൊറുതി മുട്ടുമ്പോള്‍ താന്‍ ചത്തിട്ടായാലും പ്രതികാരം ചെയ്യണമെന്ന ആഗ്രഹം ഒരാളില്‍ ഉടലെടുക്കുന്നത് സ്വാഭാവികമാണ്.

വെള്ളറട വില്ലേജ് ഓഫീസ് കത്തിക്കല്‍ ശ്രമം ഉദാഹരണം. ഇത്തരം പ്രതികാരങ്ങള്‍ സാര്‍വ്വത്രികമാകാത്തതിന്റെ കാരണം ജനങ്ങള്‍ക്ക് ഭരണകൂടങ്ങളില്‍ ഉള്ള ഭീതിയും സ്വന്തം ജീവിതം കോഞ്ഞാട്ട ആകുമെന്ന ബോധ്യവുമാണ്.

വ്യക്തികളില്‍ രൂപപ്പെടുന്ന ഇത്തരം പ്രതികാര ചിന്തകളിലധികവും ആര്‍ക്കും ഭീഷണിയാകാതെ കെട്ടടങ്ങുമ്പോള്‍; മറുവശത്ത്, ഒരു സമൂഹമെന്ന നിലയില്‍ ആള്‍ക്കൂട്ടം അതേറ്റെടുക്കുകയും കൂട്ടമായി ക്രൂരമായ പ്രതികാര നടപടികളിലേയ്ക്ക് തിരിയുകയും ചെയ്യുന്നു! ഭരണകൂടങ്ങളോടും സാമ്രാജ്യത്വ ശക്തികളോടുമെന്ന മട്ടില്‍ കാട്ടിക്കൂട്ടുന്ന ഇത്തരം തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങളിലൂടെ ലോകരാജ്യങ്ങളില്‍ പൊലിഞ്ഞിട്ടുള്ളത് അധികവും സാധാരണ ജനങ്ങളുടെ ജീവനാണ്.

ഗുണ്ടാ - ക്വട്ടേഷന്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ഉപജീവനം എന്നത് ആധുനിക സാമൂഹ്യ വ്യവസ്ഥിതികളുടെ സൃഷ്ടിയാണ്. പണമാണ് വിഷയം. കൃഷിപ്പണിയില്‍ ഏറെ നന്മയുണ്ട്; പക്ഷേ പണമില്ലാത്തതിന്റെ പേരില്‍ കടം കയറി മുടിഞ്ഞ് ആത്മഹത്യയില്‍ അഭയം തേടേണ്ട ഗതികേടിലാണ് കൃഷിക്കാരന്‍. കടം വാങ്ങിയ അവസാന നാണയതുട്ടു കൊടുത്തു വിഷം വാങ്ങി സ്വയം ജീവനെടുക്കുന്നതിലൂടെ അവന്‍ സമൂഹത്തിന് യാതൊരു പോറലുമേല്‍പിക്കാതെ തീവ്രവാദിയായി സ്വയം കൊല്ലുന്നു...

അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളുടെ നേതൃത്തത്തില്‍ ലോകരാജ്യങ്ങളില്‍ സമാധാനം / ജനാധിപത്യം സ്ഥാപിക്കാന്‍ എന്ന വ്യാജേന നടത്തിയ രാഷ്ട്രീയ ഇടപെടലുകളുടെ ഉപോല്‍പന്നമാണ് ഇന്ന് ലോകവ്യാപകമായി പടര്‍ന്നു പന്തലിച്ച തീവ്രവാദ സംഘങ്ങളിലേറെയും.

ഈ രാജ്യങ്ങളിലെ നഷ്ടങ്ങളുടെ വിലയറിഞ്ഞ ജനങ്ങള്‍ സാമ്രാജ്യത്വ ശക്തികളോട് പ്രതികാരത്തിനു ശ്രമിക്കും; പ്രത്യേകിച്ചും ആയുധവും പണവും യഥേഷ്ടം ലഭ്യമാക്കാന്‍ കരുത്തുള്ള ശക്തികള്‍ പിന്നിലുള്ളപ്പോള്‍. അങ്ങനെ തീവ്രവാദമെന്നാല്‍ മുസ്ലിമിന്റെ പര്യായമായി ചിലരെങ്കിലും വ്യാഖ്യാനിക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തി. നിരവധി ഭീകരവാദ ഗ്രൂപ്പുകള്‍ക്കൊടുവില്‍ ലോക രാജ്യങ്ങളില്‍ ഭീതി വിതച്ചു മുന്നേറുകയാണ് ഇസ്ലമിക സ്റ്റേറ്റ് (ഐ.എസ്.)എന്ന തീവ്രവാദ സംഘടന.

കേരളത്തില്‍നിന്ന് അന്യസംസ്ഥാനങ്ങളിലേയ്ക്കും വിദേശ രാജ്യങ്ങളിലേയ്ക്കും മലയാളികള്‍ ഒറ്റയ്ക്കും കൂട്ടമായും എത്തിപ്പെട്ടത് തന്റെയും കുടുംബത്തിന്റെയും നിലനില്‍പിനും അഭിവൃദ്ധിക്കും വേണ്ടിയാണ്. മരുഭൂമിയില്‍ ചുട്ടു പഴുത്ത സാഹചര്യങ്ങളിലൂടെ കടന്നു പോയ നാനാജാതി മതസ്ഥര്‍ മനുഷ്യത്വമുള്ളവരായി പരിണമിച്ചതിനു പിന്നില്‍ തന്റെയും സഹജീവികളുടെയും ജീവിതത്തോടുള്ള തീവ്ര സ്നേഹമല്ലാതെ മറ്റൊന്നല്ല.

എന്നാല്‍ അടുത്ത കാലത്തായി കേരളത്തില്‍ നിന്നുള്ള ചിലര്‍ക്ക് ഇസ്ലാമിക സ്റ്റേറ്റ് എന്ന ഭീകര പ്രസ്ഥാനവുമായി ബന്ധമുണ്ടെന്ന വാര്‍ത്ത‍ കേള്‍ക്കുന്നു. ഇവരില്‍ പലരും അഭ്യസ്തവിദ്യരും ചിലരെങ്കിലും സാമ്പത്തികമായ നല്ല അടിത്തറയുള്ളവരുമാണ്.

ഇവിടെയാണ് പരോക്ഷമായെങ്കിലും മതങ്ങള്‍ വിമര്‍ശിക്കപ്പെടുന്നത്. കടം കയറി മുടിയുന്ന കര്‍ഷകനും ക്വട്ടേഷന്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടയും തീവ്രവാദത്തിലേര്‍പ്പെടുന്ന ഭീകരനും മത വിശ്വാസി ആകുന്നു എന്നതില്‍ വിരോധാഭാസമുണ്ട്.

വിഷം വാങ്ങുന്നതിനു മുമ്പ് വരെ ദൈവാനുഗ്രഹം പ്രതീക്ഷിച്ച് കൈയ്യിലുണ്ടായിരുന്ന തുട്ട് നേര്‍ച്ച ഇടുന്ന പാവം കര്‍ഷകനും അവന്റെ ദുരിതവും അവന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിന് വിഷയമല്ല. ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ശവത്തിനു ചില ഭ്രഷ്ട് കല്‍പിച്ചു എന്നും വരും.

കുറ്റകൃത്യങ്ങളിലൂടെയും അനീതിയിലൂടെയും കൊള്ളലാഭം കൊയ്തു പണക്കാരനായവനെ മതമേധാവികളും പുരോഹിതവര്‍ഗ്ഗവും വിശിഷ്ട സ്ഥാനമാനങ്ങള്‍ നല്‍കി ആദരിക്കാറാണ് പതിവ്.

നിരപരാധികളെ കൊന്നു തള്ളുന്ന ഭീകരനെ സ്വര്‍ഗ്ഗത്തിന്റെയും ദൈവത്തിന്റെയും പടയാളിയായി മഹത്വീകരിച്ച് മതപ്രചാരണത്തിന്റെ ആധുനിക അപ്പസ്തോലന്മാരായി വാഴിക്കുന്നു.

കൂരിരുട്ടില്‍ പരസ്പരം വെട്ടിയും കുത്തിയും വെടി വച്ചും ബോംബ്‌ വര്‍ഷിച്ചും കൊന്നും കൊല്ലപ്പെട്ടും മുന്നേറുന്നിടത്ത് മതങ്ങള്‍ തെളിക്കുന്ന വെളിച്ചം അരണ്ടതും അവ്യക്തവുമാണ്.