Tuesday, 23 February 2016

കുരിശാകുന്ന കുരിശിന്റെ വഴികള്‍

പീഡാനുഭവകാലം ആരംഭിച്ചതോടെ സത്യക്രിസ്ത്യാനികള്‍ (പ്രത്യേകിച്ചും മലയാളികള്‍) വല്ലാത്ത ധര്‍മ്മ സങ്കടത്തിലാണ്. നോണ്‍ വെജിറ്റെറിയന്‍ ഭക്ഷണം ഒഴിവാക്കുന്ന അമ്പത് നോയമ്പ് ഏല്‍പിക്കുന്ന ആഘാതം ഒരു വശത്ത്; പള്ളികളിലും പ്രാര്‍ത്ഥനാ ഗ്രൂപ്പുകളിലും ഈ കാലയളവില്‍ നിത്യേനയെന്നോണം ആചരിക്കുന്ന കുരിശിന്റെ വഴി മറുവശത്ത്!

എന്താണ് കുരിശിന്റെ വഴി? യേശുവിന്റെ കാല്‍വരി യാത്ര. യേശുവിന്റെ ക്രൂശു മരണവും പുനരുദ്ധാനവുമാണ് ക്രിസ്തീയ വിശ്വാസത്തിന്റെ കാതല്‍. മനുഷ്യകുലത്തിന്റെ പാപങ്ങള്‍ക്ക് വേണ്ടി ശിക്ഷിക്കപ്പെടുക എന്ന ദുഷ്കരമായ കൃത്യമാണ് യേശു തന്റെ ക്രൂശു മരണത്തോടെ നിര്‍വ്വഹിച്ചത്‌. മനുഷ്യ ബുദ്ധിക്കോ യുക്തിക്കോ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതില്‍ അധികമാണ് ആ ദുരന്തത്തിന്റെ ഓര്‍മ്മ പോലും.

യേശുവിന്റെ പുനരുദ്ധാനത്തോടെ നിന്ദ്യവും ക്രൂരവും ബീഭത്സവുമായ കുരിശു മരണം ഏറെക്കുറെ അപ്രസക്തമായി. യേശുവിന്റെ സുവിശേഷം ഗ്രഹിച്ചവര്‍ കൂടുതല്‍ ആത്മീയ വെളിച്ചം പ്രാപിച്ച് തനിക്കും മറ്റുള്ളവര്‍ക്കും സമൂഹത്തിനും നന്മകള്‍ ചെയ്തു ജീവിക്കുക എന്നതാണ് ക്രൈസ്തവ അത്മീയജീവിതത്തിന്റെ മര്‍മ്മം.

ഈ സത്യം ഗ്രഹിക്കാന്‍ സത്യക്രിസ്ത്യാനിയോ മനസ്സിലാക്കി കൊടുക്കാന്‍ പാതിരിമാരോ തയ്യാറാകുന്നില്ല എന്നു മാത്രമല്ല കുരിശിന്റെ വഴി പോലുള്ള ആചാരങ്ങളുടെ ആവര്‍ത്തനങ്ങള്‍ ഭൗതിക - ആത്മീയ ജീവിതത്തിന് കരുത്തു പകരുമെന്ന തെറ്റായ സന്ദേശം പ്രചരിപ്പിക്കുക കൂടി ചെയ്യുന്നു എന്ന അപകടമാണ് ആധുനിക വിശ്വാസി സമൂഹം നേരിടുന്നത്.

പണ്ടുകാലങ്ങളില്‍ കുരിശിന്റെ വഴി വര്‍ഷത്തില്‍ ഒരിക്കല്‍ (ദുഃഖ വെള്ളി) ആചരിക്കുമായിരുന്നു. ഇന്നത്തെപ്പോലെ അചാരങ്ങളുടെ പങ്കപ്പാട് അന്നത്തെ വിശ്വാസി സമൂഹം തോളിലേറ്റിയിരുന്നില്ല. നിത്യ ജീവിതത്തിലെ ദാരിദ്ര്യവും ക്ലേശങ്ങളും പേറി തളര്‍ന്ന് അവശരായവര്‍ക്ക് മറ്റെന്തു പങ്കപ്പാട്?

തങ്ങള്‍ അനുഭവിച്ചിരുന്ന അറുതിയില്ലാത്ത ജീവിത യാതനകള്‍ക്ക് അന്ത്യം കാണാന്‍ പഴയ തലമുറയ്ക്ക് ആയില്ലെങ്കിലും അവരുടെ മക്കളും കൊച്ചുമക്കളും ഭൗതികമായി ജീവിതാഭിവൃദ്ധിയുടെ ദൈവാനുഗ്രഹത്താല്‍ സമൃദ്ധരാണിന്ന്.

പ്രാര്‍ത്ഥന, ധ്യാനം, ആചാരങ്ങള്‍ ... ഇതിലൊക്കെ നമ്മള്‍ ബഹുദൂരം മുന്നേറിയപ്പോള്‍ പഴയ തലമുറ അനുവര്ത്തിച്ചിരുന്ന പരസ്നേഹം, പങ്കിടല്‍, അനുകമ്പ ... തുടങ്ങിയ മനുഷ്യത്വ ഭാവങ്ങള്‍ നമുക്ക് അന്യമായോ എന്ന ചിന്ത അനിവാര്യമാണ്. സഹജീവികളുടെ വേദനകളില്‍, കഷ്ടങ്ങളില്‍, ആവശ്യങ്ങളില്‍ തനിക്കും കുടുംബത്തിനും കാര്യമെന്ത് എന്നു ചിന്തിക്കുന്ന ആധുനിക സമൂഹം നിത്യേനയെന്നോണം അനുവര്‍ത്തിക്കുന്ന ഇത്തരം ആചാരങ്ങള്‍ ക്രിസ്തുവെന്ന ദൈവ പുത്രനിലെ സാമൂഹ്യ വിപ്ലവകാരിയുടെ പ്രബോധനങ്ങളുമായി തുലനം ചെയ്യുമ്പോള്‍ അപ്രസക്തമായ അനാചാരമായി മാറുന്നു എന്നു വേണം കരുതാന്‍.


Saturday, 13 February 2016

ഇന്ത്യന്‍ രാഷ്ട്രീയവും ജനമനസ്സും

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. സ്വദേശത്തും വിദേശത്തുമുള്ള ഓരോ ഇന്ത്യക്കാരനിലും കുടികൊള്ളുന്ന വികാരമാണ് മാതൃരാജ്യ സ്നേഹം. ഭരണ-പ്രതിപക്ഷങ്ങളായി വിലസുന്ന വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കുത്തഴിഞ്ഞ അവറ്റകളുടെ സ്വാര്‍ത്ഥതകളും കൂടി അട്ടിമറിച്ചു കൊണ്ടിരിക്കുന്നത് പൗരമനസ്സുകളിലെ ഈ മാതൃവികാരത്തെക്കൂടിയാണ്.

കോണ്ഗ്രസ്സ് എന്ന ദേശീയ രാഷ്ട്രീയ പ്രസ്ഥാനം അര നൂറ്റാണ്ടിലേറെ പണിപ്പെട്ടിട്ടും ദാരിദ്ര്യത്തിന് തെല്ലെങ്കിലും ശമനമോ അറുതിയോ ഉണ്ടായില്ല എന്നതില്‍ പ്രജകള്‍ ഖേദിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് അതില്‍ തെല്ലും ആശങ്കയോ നാണക്കേടോ ഇല്ല. (കേരള സംസ്ഥാനം ഇതിന് അപവാദമാണ്, നോക്കു കൂലി പോലെ വൃത്തികെട്ടതും കുറ്റകരവുമായ പിടിച്ചു പറിക്കല്‍ നടത്തി പ്രതിശീര്‍ഷ വരുമാനം ഉയര്‍ന്ന സംസ്ഥാനം കൂടിയായി എന്നു മാത്രമല്ല, ഉമ്മന്‍ ചാണ്ടി സാര്‍ക്കാര്‍ വന്നപ്പോള്‍ ഈ വൃത്തികേട്‌ കാണിച്ചു ജീവിക്കുന്നവരില്‍ പലര്‍ക്കും ഒരു രൂപയ്ക്ക് ഒരു കിലോ അരിയും!)

രാഷ്ട്രീയ പ്രവര്‍ത്തനം സാമൂഹ്യ നമയ്ക്ക് വേണ്ടി എന്ന കാഴ്ചപ്പാടില്‍ നിന്ന് മാറി, സ്വന്തം കുടുംബത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി എന്ന നിശബ്ദ മുദ്രാവാക്യം ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്നും ഉയരുന്നു എന്നതാണ് ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഭീകരമായ സത്യം.

വര്‍ഗ്ഗീയ പാര്‍ട്ടിയെന്നു മുദ്ര കുത്തപ്പെട്ട ബി.ജെ.പി. മൃഗീയ ഭൂരിപക്ഷത്തില്‍ കേന്ദ്ര ഭരണം കരസ്ഥമാക്കിയപ്പോള്‍ ഭൂരിപക്ഷ ന്യൂനപക്ഷ വേര്‍തിരിവ് ഇല്ലാതെ ഇന്ത്യക്കാര്‍ ഒന്നടങ്കം മോദി സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചു. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് മോദിയുടെ ഭരണകാലത്ത് ഇന്ത്യയ്ക്കുള്ളില്‍ ഹിന്ദു വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ആപല്‍ക്കരമായ വിധം തല ഉയര്‍ത്തി എന്ന യഥാര്‍ത്ഥ്യം കാണാതിരുന്നു കൂടാ. അവര്‍ ചെയ്തതും ചെയ്യാത്തതുമായ കുറ്റങ്ങള്‍ തലയിലേറ്റാന്‍ അങ്ങനെ ഫാസിസ്റ്റുകള്‍ നിര്ബ്ബന്ധിതരായി എന്നതാണ് മറുവശം.

രാഷ്ട്രീയേതരമായി ചിന്തിച്ചാല്‍ അരവിന്ദ് കേജ്രിവാള്‍ എന്ന അഭ്യസ്ത വിദ്യന്‍ സമകാലീന രാഷ്ട്രീയത്തിന് സമ്മാനിച്ചത്‌ പ്രതീക്ഷയോ വാഗ്ദാനമോ അല്ല; ജനാധിപത്യ സംവിധാനത്തില്‍ ഭരണാധികാരികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന നടപടി ക്രമങ്ങളുടെ സന്ദേശങ്ങളാണ്. ഇടതു വലതു പക്ഷങ്ങളും പ്രാദേശിക പാര്‍ട്ടികളും പഠന വിഷയമാക്കേണ്ട വസ്തുതകള്‍ ആണ് ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ക്ക് വേണ്ടി കേജ്രിവാള്‍ നടപ്പിലാക്കുന്ന ഭരണ പരിഷ്കാരങ്ങള്‍.




ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാന്‍ ഗാന്ധിജി നിരാഹാരം കിടന്നതിന്റെ ഓര്‍മ്മയ്ക്ക് ആരും ഈ കാലഘട്ടത്തില്‍ നിരാഹാര പ്രഹസനം കാണിച്ച് തന്റെ സമ്മതി ദായകരെ ചിരിപ്പിക്കരുത്. സമരപ്പന്തലില്‍ സാക്ഷാല്‍ പോപ്പ് വന്നാല്‍ പോലും അത്തരം നാടകങ്ങള്‍ക്ക് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല.

കേരളം വിദേശ നാണയം കൊണ്ടു സമ്പല്‍ സമൃദ്ധമാകേണ്ട നാടാണ്‌. ഒരു ലക്ഷം രൂപ എന്നത് കേരളത്തിലുള്ള തൊഴിലാളിക്ക് / ഉദ്യോഗസ്ഥന് / രാഷ്ട്രീയക്കാരന് വലിയ തുകയല്ല. കാര്യമായി അതുകൊണ്ട് ഒന്നും നേടാനും ഇല്ല. എന്നാല്‍ ഇന്ത്യയില്‍ മറ്റു പല സംസ്ഥാനങ്ങളിലെയും സ്ഥിതി അതല്ല. കേരളത്തിന്റെ പൊതുക്കടം ആളോഹരി പുതുതായി ജനിക്കുന്ന കുഞ്ഞിന് അമ്പതിനായിരം രൂപ!

വീടു നിര്‍മ്മാണവും ഇവന്റ് മാനേജ്മെന്റും (കല്ല്യാണം, മരിച്ചടക്ക്‌...) കേരളത്തില്‍ വിദേശ നാണയം കിടന്നു കളിക്കുന്ന പ്രധാന മേഖലകള്‍ ഇതൊക്കെ തന്നെ. കെ.എസ്.ആര്‍.ടി.സി. എന്ന പൊതുമേഖലാ സ്ഥാപനം നടന്നു പോകണമെങ്കില്‍ ദിനംപ്രതി ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അതിനു ഗ്രാന്റ് നല്‍കണം എന്ന് മുന്‍ മന്ത്രിയുടെ പ്രസ്താവന എവിടെയോ വായിച്ചു.

ഒരു രൂപയ്ക്ക് അരി വാങ്ങി സന്തോഷിക്കുമ്പോള്‍ പ്രജകള്‍ അറിയുന്നില്ല അതിന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് ഏഴര രൂപ കേരള സര്‍ക്കാര്‍ നല്‍കുന്നു എന്ന സത്യം. ഇതെല്ലാം നമുക്ക് വിനയായി പൊതു കടമായി നമ്മുടെ മുന്നില്‍ തന്നെ വരും; വേറെ എവിടെ പോകാന്‍?

പരമ്പരാഗത രാഷ്ട്രീയ നാടകങ്ങള്‍ കളിച്ച് അഭിവൃദ്ധി പ്രാപിക്കുക എന്ന സാമാന്യ തത്വത്തില്‍ നിന്ന് അന്തസ്സുള്ള രാഷ്ട്രീയക്കാര്‍ വിരമിക്കട്ടെ? സാമൂഹ്യ നന്മയ്ക്ക് ഉതകുന്ന പുത്തന്‍ രാഷ്ട്രീയ നടപടിക്രമങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ബദ്ധ ശ്രദ്ധാലുക്കള്‍ ആയി പ്രവര്‍ത്തിച്ചു കാണിക്കൂ? സാമാന്യ ജനങ്ങള്‍ രാഷ്ട്രീയേതരമായി നിങ്ങളുടെ പിന്നില്‍ അണിനിരക്കും തീര്‍ച്ച...








ജീവിതലക്ഷ്യവും പുതു വത്സരവും

കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലമായി യു.കെ.യില്‍ ജീവിതം നയിക്കുന്ന മല്ലൂസ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വന്നവരുടെ അത്രയും ഇല്ലെങ്കിലും എന്തൊക്കെയോ നേടി. സാമ്പത്തിക നേട്ടം മാത്രമാണ് ജീവിതലക്ഷ്യം എന്ന സിദ്ധാന്തം പിന്തുടരുന്ന ഏക ജനത ഒരു പക്ഷേ യു.കെ.യിലുള്ള ഈ രണ്ടു വിഭാഗം മല്ലൂസ് ആയിരിക്കും; കൂടെ പേരിന് കുറെ വടക്കേ ഇന്ത്യക്കാരും.

ക്രിസ്ത്യാനികളെ സംബന്ധിച്ച് ബൈബിളില്‍ പൗലോസിനെ പോലുള്ള ദൈവശാസ്ത്ര പണ്ഡിതന്മാര്‍ നിരത്തുന്ന ആത്മീയ ജീവിതവും ഭൗതിക ജീവിതവും സംബന്ധിച്ച വൈജാത്യങ്ങള്‍ മനസ്സിലാക്കാന്‍ മെനക്കെടാതെ, പത്താം ക്ലാസ് വിദ്യാഭ്യാസം നേടി വൈദിക സെമിനാരിയില്‍ ചേര്‍ന്ന് സഭ എന്ന സ്ഥാപക യഥാര്‍ത്ഥ്യത്തിന് ഓശാന പാടുന്ന കളരി അഭ്യാസങ്ങള്‍ സ്വായത്തമാക്കി കളത്തില്‍ ഇറങ്ങുന്ന വൈദികന്‍ പറയുന്ന വേദവാക്യങ്ങള്‍ മാത്രം അപ്പാടെ വിഴുങ്ങി ആത്മീയജീവിത സൗഖ്യം നുകരുന്നവര്‍ അനവധിയാണ്.

ഓരോരുത്തരുടെയും സ്വകാര്യതയുടെയും സ്വാതന്ത്ര്യത്തിന്റെയും ഒക്കെ പ്രശ്നമായി ഇതിനെ പരിഗണിച്ച് മിണ്ടാതിരിക്കുക എന്നതാണ് കരണീയം; എന്നുകരുതി, സമൂഹത്തിന് ഗുണകരമല്ലാത്ത, തീര്‍ത്തും സ്വാര്‍ത്ഥമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടുന്നു എന്ന അപകടത്തെ കാണാതിരുന്നു കൂടാ.

ആരാണ് ഞാന്‍? ആരാണ് നീ? എന്ന ചോദ്യം ചോദിക്കാതെ നീയും ഞാനും ജീവിക്കുന്നതാണ് ജീവിതം. ഏതു മതഗ്രന്ഥങ്ങളില്‍ പരതിയാലും ഇതിനപ്പുറം മനുഷ്യ ജീവിതത്തിന് പ്രസക്തി കല്‍പിച്ചിട്ടില്ല. മനുഷ്യന്‍ മരിക്കേണ്ടവനാണ്/മരിക്കേണ്ടവളാണ്. ഏദന്‍ തോട്ടത്തില്‍ ഹവ്വ ജോലിക്ക് പോകുന്നില്ല; ആദാമും. ഒന്നിനും കുറവില്ലാത്ത പറുദീസയില്‍ ലോകത്തെ ആദ്യത്തെ ഭാര്യഭാര്‍ത്താക്കന്മാര്‍ തമ്മില്‍ വഴക്കുണ്ടായി; നിഷേധിക്കപ്പെട്ട പഴത്തെ ചൊല്ലി!

പ്രലോഭനം എന്ന വാക്ക് മനുഷ്യന്റെ ഉദ്ഭവത്തോടെ ഉണ്ടായി. ഏദന്‍ തോട്ടത്തില്‍ അതൊരു പഴമായിരുന്നു എങ്കില്‍ ഇന്ന് രണ്ടായിരത്തി പതിനാറില്‍ അത് വീട്, കാറ്, ജോലി, കുട്ടികളുടെ ഭാവി ... മറ്റു പലതുമായി മാറി.

കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലമായി വിശ്വാസ ജീവിതം വിടാതെ പിന്തുടര്‍ന്ന് ജീവിക്കുന്ന ഒരുപാടു മല്ലൂസ് ഉണ്ടിവിടെ. വിശ്വാസ ജീവിതത്തിന് ഇവര്‍ മുടക്കിയ പണം ഇവരുടെ അധ്വാന ഫലം തന്നെ. കാറോടിച്ച് പള്ളിയില്‍ പോകുന്നത്, നേര്‍ച്ച ഇടുന്നത്, പള്ളിയുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് പിരിവു നല്‍കുന്നത്, പെരുന്നാള്‍ പോലുള്ള ആഘോഷങ്ങള്‍ ഏറ്റെടുത്തു ചെയ്യുന്നത്... എന്ത് സാമൂഹ്യ നന്മയാണ് ഇവരെക്കൊണ്ട് മല്ലു സമൂഹത്തിന് ലഭിച്ചത്?

തന്റെയും കുടുംബത്തിന്റെയും നേര്‍ക്ക് ഒരു വെല്ലുവിളിയും ഉണ്ടാകില്ല എന്ന മട്ടിലുള്ള വേദ വാക്യങ്ങള്‍ വീടിന്റെ കട്ടിളപ്പടികളില്‍ സ്ഥാപിച്ചും; താനും കുടുംബവും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങള്‍ക്കും പാത്രീഭൂതരാണ് എന്ന ധ്വനിയില്‍ ഉള്ള വേദവാക്യങ്ങള്‍ ഭിത്തിയില്‍ തറച്ചും ആത്മീയാസക്തരായി ജീവിതം നയിക്കുന്ന മല്ലൂസും അനവധിയാണ്.

ഇങ്ങനെ ജീവിതം ഹോമിക്കുന്നവര്‍ സ്വയം നഷ്ടപ്പെടുത്തുന്നത് സാമൂഹ്യ ജീവിതത്തിന്റെ സുഗന്ധവും സുരക്ഷിതത്വവും സാമൂഹ്യമായ കെട്ടുറപ്പുമാണ്. ഒന്നോര്‍ക്കുക; നാമൊക്കെ വിഭിന്ന ജാതി മത വര്‍ഗ്ഗ വൈജാത്യങ്ങളില്‍ ഇടപഴകി ആശ്രയ പരാശ്രയങ്ങളായി പറക്ക മുറ്റിയവരാണ്. ഇവിടെ അടുത്ത തലമുറയ്ക്ക് അതിനുള്ള വാതിലുകള്‍ നാം കൊട്ടി അടച്ചു കഴിഞ്ഞു.

കുട്ടികളുടെ ഭാവി നിലപാടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകും എന്ന പ്രതീക്ഷയില്‍ അവരവരുടെ പള്ളിക്കാര്യങ്ങളുമായി മുന്നേറുന്ന എല്ലാ
യക്കോബായ, കത്തോലിക്കന്‍, ക്നാനായ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മാ.... വിശ്വാസി കൂട്ടങ്ങള്‍ക്കും പുതു വത്സര ആശംസകള്‍...