Saturday, 9 April 2016

അവഗണന നേരിടുന്ന മുന്നറിയിപ്പുകള്‍

നിയമപരമായ മുന്നറിയിപ്പുകള്‍ പാടെ അവഗണിക്കുകയോ ഭാഗികമായി തള്ളിക്കളയുകയോ ചെയ്യുക എന്നത് മലയാളികളുടെ അടിസ്ഥാന സ്വഭാവ സവിശേഷതയാണ്. "അമിതമായാല്‍ അമൃതും വിഷം" എന്ന പ്രാചീന തത്വം നാഴികയ്ക്ക് നാല്‍പതു വട്ടം പുലമ്പുമ്പോഴും സ്വന്തം ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കുന്നതില്‍ തികഞ്ഞ പരാജയമായി മാറുന്നു ആധുനിക മലയാളി.

കരള്‍ രോഗവും ചികിത്സയും സംബന്ധിച്ച ആശങ്കകളെ കുറിച്ച് ഫ്ലവേഴ്സ് ടി.വി. സംപ്രേക്ഷണം ചെയ്ത സംവാദം ഇതിന് അടിവരയിടുന്നതാണ്. കരള്‍ രോഗികളില്‍ നാല്‍പതു ശതമാനത്തില്‍ താഴെയുള്ളവര്‍ അമിത മദ്യപാനം മൂലം ആ രോഗത്തിന് അടിപ്പെടുമ്പോള്‍ അറുപതിലധികം ശതമാനം മറ്റു കാരണങ്ങളാല്‍ ആണെന്നത് ഞെട്ടിപ്പിക്കുന്ന യഥാര്‍ത്ഥ്യമാണ്.

അമിത ഭക്ഷണം, ഫാസ്റ്റ് ഫുഡ്, എണ്ണ പലഹാരങ്ങള്‍, എണ്ണ വലിച്ചെടുക്കുന്നതിനായി പത്രക്കടലാസ് ഉപയോഗിക്കുന്നത്, രാസപദാര്‍ത്ഥങ്ങളടങ്ങിയ പാനീയങ്ങള്‍, ഇംഗ്ലീഷ് മരുന്നുകളുടെ അമിത ഉപയോഗം, മറ്റു രോഗങ്ങള്‍.... തുടങ്ങി കരള്‍ രോഗത്തിലെയ്ക്ക് നയിക്കാന്‍ പര്യാപ്തമായ ഘടകങ്ങള്‍ അനേകമാണെന്നിരിക്കെ അമിത മദ്യപാനം മാത്രമായി പരിമിതപ്പെടുത്തുന്നത് ശരിയായ ബോധവല്‍ക്കരണത്തെ വഴി തെറ്റിക്കുന്നതാണ്.

പകലന്തിയോളം പാടത്തും പറമ്പിലും സൂര്യതാപമേറ്റു പണി ചെയ്തിരുന്നവര്‍ക്ക് മരത്തണല്‍ നല്‍കിയ കുളിര്‍മ്മ ഇന്നത്തെ ഏ.സി. റൂമുകള്‍ക്ക് പോലും നല്‍കാന്‍ കഴിയുന്നില്ല. അശാസ്ത്രീയമായി പടുത്തുയര്‍ത്തിയ പടുകൂറ്റന്‍ കോണ്ക്രീറ്റ് മാളികകളില്‍ അന്തിയുറങ്ങാന്‍ കഴിയാതെ വിയര്‍ത്തൊലിക്കുകയാണ് ആധുനിക സമൂഹം.

വികസിത രാജ്യങ്ങളില്‍ പോലും ഭവന നിര്‍മ്മാണം ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി നിര്‍വ്വഹിക്കപ്പെടുമ്പോള്‍ മര്യാദയുടെ സകല സീമകളും ലംഘിച്ച് വികസിത രാജ്യങ്ങളിലെതിനു സമാനമായ തുകയ്ക്ക് താമസിക്കാന്‍ ആളില്ലാത്ത നൂറു കണക്കിന് കെട്ടിടങ്ങളുടെയും ഫ്ലാറ്റുകളുടെയും നിര്‍മ്മാണം ഒരുവശത്ത് വ്യക്തികളുടെ സാമ്പത്തികാടിത്തറയ്ക്ക് തുരങ്കം വയ്ക്കുമ്പോള്‍ മറുവശത്ത് തകിടം മറിക്കുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെക്കൂടിയാണ്.

എട്ടും പത്തും പേരടങ്ങിയ കുടുംബം ഒന്നോ രണ്ടോ മുറികള്‍ മാത്രമുള്ള കൊച്ചു വീടുകളില്‍ അന്തിയുറങ്ങിയ കാലം ഏറെ വിദൂരമോന്നുമല്ല മലയാളിക്ക്. ദാരിദ്ര്യവും പട്ടിണിയും കൊടുമ്പിരി കൊണ്ടിരുന്ന പഴയ കാലത്ത് രോഗങ്ങള്‍ ഇത്ര കണ്ട് മലയാളിയെ ഗ്രസിച്ചിരുന്നില്ല. ആഹാരം, വസ്ത്രം, പാര്‍പ്പിടം, മദ്യം തുടങ്ങിയ കാര്യങ്ങളില്‍ മലയാളി നടത്തിയ ഹാനികരമായ ആസക്തിക്ക് ഇന്നു കേരളം നേരിടുന്ന അനേകം വെല്ലുവിളികളുമായി അഭേദ്യമായ ബന്ധമുണ്ട്.

ചിലര്‍ ഇതിനെല്ലാം പരിഹാരമായി കാണുന്നത് ഭക്തിയും ആത്മീയതയുമാണ്. അത് ഇതിനെക്കാള്‍ അപകടകാരിയാണ് എന്നു സമ്മതിക്കാതെ തരമില്ല. ഒരേ ആരാധനയും അനുഷ്ടാനവും പിന്തുടരുന്നവര്‍ ഇനം തിരിഞ്ഞ് പ്രാര്‍ത്ഥനയും ആത്മീയതയും അനുവര്‍ത്തിക്കുമ്പോള്‍ മറ്റുള്ളവര്‍ എല്ലാവരും നീചരും നിക്രുഷ്ടരും പാപികളുമാണെന്ന തോന്നല്‍ ഉളവാകുകയും മാനസികമായ വേര്‍തിരിവുകള്‍ സംജാതമാകുകയും ചെയ്യും.

സമൂഹമെന്ന നിലയില്‍ മുന്നേറാന്‍ കഴിയാതെ, ആത്മാര്‍ത്ഥതയില്ലാത്ത വ്യക്തികളുടെയും കുടുംബങ്ങളുടെയും കൂട്ടമായി അധപതിക്കുക എന്നതാണ് ഇതിന്റെ പരിണിതഫലം. അതാണ് കേരളത്തിലും പുറത്തും വിദേശത്ത് എവിടെയും വര്‍ത്തമാന കാലത്ത് നമ്മള്‍ നേരിടുന്ന ദുര്യോഗം.

സാബു ജോസ്