Saturday, 31 October 2015

ബാർക്കോഴ നൽകുന്ന പാഠം

ബാര്‍കോഴ എന്ന വാക്ക് രണ്ടു തിന്മകളെ പ്രതിനിധാനം ചെയ്യുന്നു. മദ്യം എന്ന ഉപഭോഗ വസ്തുവിന്റെ കച്ചവടം സംബന്ധിച്ച നെറികേടുളാണ് ഇതിലൊന്ന്. ഇത്തരം നെറികേടുകള്‍ ചെയ്യുന്നതിനുള്ള അനുമതിക്ക് അധികാരികള്‍ ആവശ്യപ്പെടുന്ന കൈക്കൂലിയാണ് മറ്റൊന്ന്.

മന്ത്രി കെ.എം.മാണി രാജി വച്ചാല്‍ തീരുന്ന പ്രശ്നമാണോ ഇത്? നിത്യോപയോഗ സാധനങ്ങള്‍ പോലെ തന്നെ ഗുണമേന്മയുള്ള മദ്യവും ഉപഭോക്താക്കള്‍ക്ക് ന്യായവിലയില്‍ ലഭ്യമാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ കേരളത്തില്‍ സംഭാവിച്ചുകൊണ്ടിരുന്നത് എന്താണ്? മദ്യ ലഭ്യത ഏറെ ക്ലേശകരവും ഭീമമായ തുക ഈടാക്കുന്നതുമായ ഒരു വ്യവസായമായി മാറി.

പകലന്തിയോളം പണിതു മടുത്ത സാധാരണ ജനങ്ങള്‍ക്ക് ലഹരിസുഖത്തെക്കാള്‍ മദ്യപാനത്തിലൂടെ ലഭ്യമായത് അപമാന ഭാരവും ഓട്ടക്കീശയുമാണ്. അവര്‍ക്കും കുടുംബത്തിനും അവകാശപ്പെട്ട കോടികള്‍ വരുന്ന സമ്പാദ്യത്തെ ചൊല്ലിയാണ് ഇന്ന് തിന്മയുടെ ഈ രണ്ടു പക്ഷവും കണക്കു പറഞ്ഞു ചിരിക്കുന്നത്.

പറഞ്ഞു വന്നത്, അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ മാത്രമല്ല; പെട്ടി നിറയെ കാശുമായി അവരെ ഗസ്റ്റ് ഹൗസിലും വീട്ടിലും പോയി നിരങ്ങി നെറികെട്ട വ്യാപാരത്തിന് ഒസ്യത്ത് വാങ്ങി സാധാരണക്കാരന്റെ അന്നന്നത്തെ അന്നത്തിനുള്ള വക തട്ടിപ്പറിക്കുന്ന കള്ളുവ്യാപാരികളും പാഠം പഠിക്കേണ്ടതുണ്ട്.

അന്നജം (starch) വിഷമല്ല. ധാന്യങ്ങളില്‍ ആണ് ഇതുള്ളത്. ഏറെ പ്രചാരത്തില്‍ ലോകമാകെ വിറ്റഴിയുന്ന പ്രമുഖ കമ്പനിയുടെ മഞ്ഞള്‍ പ്പൊടി, മുളകു പൊടി തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ അമിത തോതില്‍ അന്നജം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് മേധാവി ആ ഉല്‍പന്നങ്ങള്‍ നിരോധിക്കുന്നു (മഞ്ഞളിലോ മുളകിലോ അന്നജം അടങ്ങിയിട്ടില്ല; അതിന്റെ പൊടിയില്‍ അന്നജം കണ്ടെത്തുക എന്നാല്‍ മായം കലര്‍ന്നു എന്ന് തന്നെയാണ്).

ഫേസ് ബുക്കികളും മറ്റു സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരും ധീരമായ ഈ നടപടിയെ പിന്തുണച്ച് പോസ്റ്റുകള്‍ കാച്ചുന്നു. ഇന്നിപ്പോള്‍ കാര്യങ്ങള്‍ മലക്കം മറിഞ്ഞതായി വാര്‍ത്തകള്‍ വരുന്നു. അമ്പത് കോടി രൂപയാണ് ഈ ഉദ്യോഗസ്ഥയില്‍ നിന്ന് കമ്പനി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്!

അന്നജം കണ്ടെത്തി എന്നത് ശരിയാണെങ്കിലും അത് കഴിക്കുന്നത്‌ ഉപഭോക്താക്കള്‍ക്ക് അപകടം ഉണ്ടാക്കും എന്ന് വ്യക്തമാക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് നീതിപീഠത്തിന്റെ കണ്ടെത്തല്‍.

നമ്മുടെ നീതി പീഠം അങ്ങനെയാണ്; കണ്ണ് മൂടിക്കെട്ടി രാഷ്ട്രീയ ദുഷ്പ്രേരണകളുടെയും ഉപജാപങ്ങളുടെയും അന്ധകാരങ്ങളില്‍ തപ്പിത്തടഞ്ഞ് പലര്‍ക്കും അനര്‍ഹമായ നിയമപരിരക്ഷ നല്‍കും.

ഡസന്‍ കണക്കിന് ആള്‍ക്കാര്‍ ചുരുങ്ങിയ ദിവസം കൊണ്ട് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ലൈംഗികമായി ഉപയോഗിക്കപ്പെട്ട പെണ്‍കുട്ടി (സൂര്യനെല്ലി) രക്ഷ പെടാന്‍ അവസരം ഉണ്ടായിട്ടും അത് ചെയ്തില്ല എന്ന ന്യായം പറഞ്ഞ് അവള്‍ക്ക് നീതി നിഷേധിക്കുകയും ചെയ്യും!

ഭക്ഷണ പൊടികളില്‍ മായം കലര്‍ത്തി കോടികള്‍ വിറ്റുവരവ് നേടിയ കമ്പനി നിരപരാധിയാണെന്ന്; ദുഷ്ചെയ്തിക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥ തെറ്റുകാരിയും. ദുഷിച്ച വ്യവസ്ഥിതികള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ക്കുള്ള താക്കീതു കൂടിയായി ഈ കോടതി വിധിയെ കരുതാം.