Friday, 21 September 2012

മിമിക്രിയുടെ അന്തസ് ഉയരുമ്പോള്‍

മിമിക്രി എന്ന കലാരൂപം ഏറ്റവും അധികം ജനപ്രീതി നേടിയിട്ടുള്ളത് ഒരുപക്ഷെ മലയാളികള്‍ക്കിടയിലാവും. പക്ഷിമൃഗാദികളുടെയും വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും ഒക്കെ ശബ്ദം അനുകരിച്ചു കൊണ്ട് വളരെ ലളിതമായിരുന്നു ഇതിന്റെ തുടക്കമെങ്കില്‍ ഇന്ന് ഏറെക്കുറെ നിലവാരമുള്ള സാമൂഹ്യ വിമര്‍ശന കലാ മാധ്യമം എന്ന നിലയിലേക്ക്‌ ഉയര്‍ന്നു കഴിഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ദൃശ്യ മാധ്യമങ്ങള്‍ തീരെയില്ലാതിരുന്ന സാഹചര്യങ്ങളില്‍ റേഡിയോയിലൂടെ ഓരോ വര്‍ഷത്തെയും യൂണിവേഴ്സിറ്റി കലോല്‍സവങ്ങളുടെ ശബ്ദരേഖ സംപ്രേക്ഷണം ചെയ്തിരുന്നു. അന്നും കുടുംബ സദസ്സുകളില്‍ നിറഞ്ഞ ചിരിയുടെ വസന്തം വിരിയിക്കാന്‍ ഈ കൊച്ചു കലാരൂപത്തിന് കഴിഞ്ഞു.

കോഴിവളര്‍ത്തുകാരന്‍ കോഴി കൊക്കുന്നത് പോലെ ചിരിക്കുന്നതും മുറുക്കാന്‍ കടക്കാരന്‍ സോഡാ പൊട്ടിക്കുന്നത് പോലെ ചിരിക്കുന്നതും ഒക്കെ അന്ന് നര്‍മ്മത്തിന്റെ വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു. സിനിമാ താരങ്ങളുടെ ശബ്ദം അനുകരിക്കുക എന്നതായിരുന്നു ഈ കലയുടെ മറ്റൊരു പ്രത്യേകത.

രാഷ്ട്രീയക്കാരുടെ ശബ്ദം മിമിക്രി കലാകാരന്മാര്‍ വിഷയമാക്കിയത് ലീഡര്‍ കരുണാകരനെയും ഇ.കെ. നായനാരെയും ഒക്കെ അനുകരിച്ചുകൊണ്ടായിരുന്നു. നാട്ടിന്‍പുറങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു കലാരൂപമായി ഗാനമേളകള്‍ മാറിയപ്പോള്‍ ഇടവേളകളില്‍ നര്‍മ്മ വിസ്മയം തീര്‍ക്കാന്‍ മിമിക്രി കലാകാരന്മാരുടെ സാന്നിധ്യം ഉറപ്പാക്കുന്നതില്‍ ഓരോ ഗാനമേള ട്രൂപ്പും ശ്രദ്ധിച്ചിരുന്നു.

സാങ്കേതിക വിദ്യയുടെയും പുതിയ അഭിരുചിയുടെയും സമ്മര്‍ദ്ദങ്ങള്‍ ആസ്വാദനങ്ങള്‍ക്ക് പുതിയ നിര്‍വചനം നല്‍കിയപ്പോള്‍ കഥാപ്രസംഗവും നാടകവും ബാലെയും പോലെ ഗാനമേളയും അരങ്ങു വിടാന്‍ നിര്‍ബന്ധിതമാകുമായിരുന്നു. എന്നാല്‍ രണ്ടര മണിക്കൂറില്‍ ഒരു മണിക്കൂര്‍ ഗാനാലാപനവും ബാക്കി ഒന്നര മണിക്കൂര്‍ കോമഡി സ്കിറ്റുകള്‍ക്കും സിനിമാറ്റിക് ഡാന്‍സുകള്‍ക്കും വീതിച്ചു നല്‍കിയതിലൂടെ ഒരു പൂര്‍ണ്ണ കലാരൂപം എന്ന അതിന്റെ മുന്‍ധാരണയെ സ്വയം തിരുത്തി ഗാനമേള അരങ്ങത്ത് തുടര്‍ന്നു.

കേരളത്തില്‍ ഉടനീളം മിമിക്രി രംഗത്ത്‌ പ്രകടനം നടത്തി കഴിവ് തെളിയിച്ച കലാകാരന്മാരെ കോര്‍ത്തിണക്കി മത്സരാടിസ്ഥാനത്തില്‍ വിദഗ്ധരുടെ പാനലിനെ വച്ച് വിധി നിര്‍ണ്ണയം നടത്തുന്ന തരത്തില്‍ ഒരു ജനകീയ മാധ്യമമായി ഇതിനെ ഉയര്‍ത്തിയത് ചില ചാനലുകളാണ്. തികച്ചും വാണിജ്യാടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണെങ്കില്‍ കൂടി ഇത്തരം ചാനലുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

വെറും രാഷ്ട്രീയക്കാരെ മാത്രം ആശ്രയിച്ചു സ്കിറ്റുകള്‍ നിര്‍മ്മിച്ച പല കോമഡി പ്രോഗ്രാമുകളും നിലവാരം വിട്ട് ഏറെ താഴേയ്ക്ക് പോയപ്പോള്‍ മത്സരാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഇത്തരം പ്രോഗ്രാമുകളില്‍ പങ്കെടുത്ത ടീമുകള്‍ സാമൂഹ്യ ജീവിതത്തിലും കലയിലും രാഷ്ട്രീയത്തിലും സമൂലമായി സംഭവിച്ച മൂല്യ ച്യുതിയെ ശുദ്ധഹാസ്യത്തില്‍ ചാലിച്ച് ആസ്വാദക ലക്ഷങ്ങള്‍ക്ക് വിരുന്നൊരുക്കി മുന്നേറുന്നു.

സാമൂഹ്യ വിമര്‍ശനം നടത്താന്‍ മറ്റൊരു കലാരൂപം ഉദയം ചെയ്യും വരെ മിമിക്രി കലാകാരന്മാര്‍ അവരുടെ ദൗത്യം തുടരട്ടെ. ഒപ്പം നിലവാരമില്ലാത്ത തട്ടിക്കൂട്ട് ഹാസ്യപരിപാടികള്‍ ബഹിഷ്കരിക്കാന്‍ വേണ്ട ചങ്കൂറ്റം പ്രേക്ഷകന് ഉണ്ടാകുകയും ചെയ്യട്ടെ.






Tuesday, 18 September 2012

ന്യൂ ജനറേഷനും സന്തോഷ്‌ പണ്ഡിറ്റും

സന്തോഷ്‌ പണ്ഡിറ്റ് കൃഷ്ണനും രാധയും എന്നൊരു സിനിമ ഒരുക്കി. തീയേറ്റര്‍ സങ്കല്‍പ്പങ്ങള്‍ക്ക് നിരക്കുന്നതല്ല തന്റെ കലോപഹാരമെന്ന തിരിച്ചറിവ് സോഷ്യല്‍ നെറ്റ് വര്‍ക്കിലേക്ക് തിരിയാന്‍ ഇയാളെ പ്രേരിപ്പിച്ചു. യു ട്യൂബില്‍ ഗാനരംഗങ്ങള്‍ സംപ്രേഷണം ചെയ്തു തുടങ്ങിയ വിപണന തന്ത്രം അയാള്‍ പോലും വിചാരിക്കാത്ത വിധം ജനപ്രീതി നേടി.

തുടര്‍ന്ന് തിയേറ്ററുകള്‍ സിനിമ ഓടിക്കാന്‍ തയ്യാറായി. റിലീസ്‌ ചെയ്ത എല്ലാ തിയേറ്ററുകളിലും നിന്ന് നല്ല രീതിയില്‍ കളക്ഷനുമുണ്ടായി. മലയാളസിനിമാ ചരിത്രത്തില്‍ ആദ്യമായി ഏറെ വൈകല്യങ്ങള്‍ ഉള്ള ഒരു ചലചിത്രം ഹിറ്റാവുകയായിരുന്നു. ഒപ്പം ഫിലിം മേക്കര്‍ സന്തോഷ്‌ പണ്ഡിറ്റും!

കഴിവും കലാബോധവും വേണ്ടുവോളമുള്ള അനേകര്‍ ഒന്നുമാകാതെ കടന്നു പോയ ചരിത്രമാണ് മലയാള സിനിമയ്ക്കുള്ളത്. അവിടെയാണ് സന്തോഷ്‌ ഈ നേട്ടം കൈവരിച്ചതെന്നത് ചില പഠനങ്ങള്‍ അര്‍ഹിക്കുന്നു.

സന്തോഷ്‌ പറഞ്ഞ കഥ എന്താണ്? അത് ഒരിക്കലും ഒരു സെക്സ് സിനിമയുടെതായിരുന്നില്ല. സില്‍ക്ക്‌ സ്മിത, അനുരാധ തുടങ്ങിയ നടിമാരുടെ നഗ്ന തുടകള്‍ മാത്രം വിഷയമാക്കി ഒരുകാലത്ത് മലയാള സിനിമയില്‍ ഒരു സമാന്തര സിനിമ നില നിന്നിരുന്നു. ഭീമന്‍ രഘു നായകനായ കാളരാത്രി ഒക്കെ ഉദാഹരണം.

ആ സിനിമകള്‍ക്കൊന്നും കിട്ടാതെ പോയ വിമര്‍ശനം പാവം സന്തോഷിനു നല്‍കുന്നതിലെ വൈരുധ്യം ചിന്തനീയമാണ്. യഥാര്‍ത്ഥത്തില്‍ സന്തോഷിന്റെ സിനിമ ഒരു കുടുംബ ചിത്രമാണ്. അമ്മയ്ക്കും അച്ഛനും ഒപ്പമിരുന്നു കാണാന്‍ കഴിയുന്ന ഒന്ന്.

അയാള്‍ തിരഞ്ഞെടുത്ത വിഷയം കുറെ പഴയതാണ്. രണ്ടു ജാതിയില്‍ ഉള്ളവര്‍ പ്രണയിക്കുന്നതും വിവാഹം കഴിഞ്ഞ് വീട്ടുകാരുടെ ആശ്രയമില്ലാതെ ജീവിക്കുന്നതും ജീവിത പങ്കാളി മരണപ്പെടുന്നതും ഒക്കെ. ഇത് തന്നെയാണ് ജനപ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ പറഞ്ഞതും.

എന്നാല്‍ സത്യന്‍ തന്റെ സിനിമ സംവിധാനം ചെയ്യുക മാത്രമാണ് ചെയ്തതെങ്കില്‍ സത്യന്റെ നായകന്‍ അഭിനയിച്ച വേഷം തന്റെ സിനിമയില്‍ സന്തോഷ്‌ തന്നെ ചെയ്തു എന്നതാണ് ഇവര്‍ തമ്മിലുള്ള വ്യത്യാസം. അതുമാത്രമോ? ക്യാമറ ഒഴികെ മറ്റ് പതിനെട്ടു ജോലികളും ഇയാള്‍ തന്നെ ചെയ്തു എന്ന് പറയുന്നു.

ഇങ്ങനെയെങ്കില്‍ സന്തോഷിന് മലയാള സിനിമയില്‍ ഒരു സ്ഥാനലബ്ധിക്ക് അര്‍ഹതയില്ലെന്ന് ആര്‍ക്കു പറയാന്‍ കഴിയും? ഇവിടെ ഇദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ ആരാണ്? സിനിമാ രംഗത്ത്‌ എന്തൊക്കെയോ ചെയ്തു വിജയിച്ചു എന്ന് സ്വയം അഭിമാനിക്കുന്ന ചിലര്‍ ... സിനിമാസ്വാദനം സിനിമ ഉണ്ടാക്കുന്നതിലും വലിയ കാര്യമാണെന്ന് സ്വയം കരുതുന്ന മറ്റു ചിലര്‍ ... സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത അറുബോറന്‍ പരിപാടികളുടെ അവതാരകരായി ടെലിവിഷനില്‍ നിറയുന്നവര്‍ ...

ഇവിടെ നാം ഓര്‍ക്കേണ്ട ഒന്നുണ്ട്. സന്തോഷിന് മുമ്പ്‌ ഇതുപോലെ യുട്യൂബില്‍ തരംഗമായ സില്‍സില തയ്യാറാക്കിയ കലാകാരന്‍ . അയാള്‍ എത്ര വേഗം കലാലോകത്ത്‌ നിന്ന് നിഷ്കാസിതനായി? ഇവിടെ കൃഷ്ണനും രാധയും ഇറങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സന്തോഷ്‌ ചാനലുകളില്‍ സജീവമാണ്. അവിടെയാണ് സന്തോഷിന്റെ വ്യക്തിത്വം. അയാള്‍ ഒരു കഥ അയാള്‍ക്ക്‌ അറിയുന്ന വിധത്തില്‍ സിനിമയാക്കി. അതിലെന്താണ് തെറ്റ്? ആര്‍ക്കാണ് അഭിപ്രായ വ്യത്യാസം?

കഴിഞ്ഞ ദിവസം ജോണ്‍ ബ്രിട്ടാസിന്റെ നമ്മള്‍ തമ്മില്‍ കണ്ടപ്പോഴും ന്യൂ ജനറേഷനില്‍ പെട്ട പെണ്‍കുട്ടികള്‍ അയാളെ കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നതായി തോന്നി. വളരെ ചുരുക്കം ചില പെണ്‍കുട്ടികള്‍ അയാള്‍ക്ക്‌ പിന്തുണയും നല്‍കി എന്നത് അയാള്‍ക്ക്‌ ഒരംഗീകാരം തന്നെയാണ്.

പിറ്റേന്ന് ആ പരിപാടിയുടെ കമന്റുകള്‍ വായിച്ചപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി! സന്തോഷിനെ അനുകൂലിച്ചു കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമന്റുകള്‍ ... പഴയ കാല സെക്സ് പടത്തെ വെല്ലുന്ന ചീത്ത വിളികള്‍ .. സന്തോഷിനെയല്ല ; അയാളെ ഒരു കാരണവും കൂടാതെ വിമര്‍ശിക്കുന്ന ആണ്‍ പെണ്‍ വ്യത്യാസമില്ലാത്ത കേരളത്തിലെ സദാചാര പരിഷകളെ ...

നിങ്ങള്‍ കരുതിയിരിക്കുക; മലയാളികള്‍ ലോകത്തെമ്പാടുമുണ്ട്. അവര്‍ കേരളത്തില്‍ നടക്കുന്ന ഓരോ ചലനങ്ങളും സസൂക്ഷ്മം വീക്ഷിക്കുന്നുമുണ്ട്. സ്വയം വിഡ്ഢിത്തരങ്ങള്‍ വിളിച്ചു പറഞ്ഞ് സ്വയം അപഹാസ്യരാകാതിരിക്കാന്‍ ശ്രമിക്കുക. സന്തോഷ്‌ ചെയ്തതിനേക്കാള്‍ എത്രയോ വലിയ തെറ്റുകള്‍ നമ്മുടെ കൊച്ചു സമൂഹത്തില്‍ നടക്കുന്നു. അതിനെതിരെ പ്രതികരിക്കുക. ഒരു പാവം കലാകാരന്റെ ബലഹീനത ചൂഷണം ചെയ്യാന്‍ മാത്രമായി നിങ്ങളുടെ കഴിവും സമയവും നിങ്ങള്‍ വിനിയോഗിക്കേണ്ടതുണ്ടോ




Thursday, 13 September 2012

പ്രവാസി മലയാളിയുടെ ആത്മീയത

എങ്ങനെയും രക്ഷ പെടണമെങ്കില്‍ നാട് വിടണമെന്ന ചിന്ത പ്രാചീനകാലം മുതല്‍ മലയാളികളെ സ്വാധീനിച്ചിരുന്നു. നാട്ടിലെ പട്ടിണിയും തൊഴിലില്ലായ്മയും വ്യവസായങ്ങളുടെ അഭാവവും ഒക്കെ കൂടി ഒരു തരം അരക്ഷിതാവസ്ഥയിലായിരുന്നു കേരളത്തിലെ യുവജനങ്ങള്‍ ഏതാണ്ട് എല്ലാ കാലങ്ങളിലും.

അയല്‍ സംസ്ഥാനങ്ങളില്‍ എന്തെങ്കിലും ഒക്കെ പണി തരപ്പെടുമെന്ന മോഹവുമായി വീട്ടുകാരറിഞ്ഞും അറിയാതെയും കള്ള വണ്ടി കയറിയും ഒറ്റയ്ക്കും കൂട്ടായും നാട് വിട്ടവര്‍ അനവധിയാണ്. പിന്നീട് സിനിമയില്‍ കാണുന്നതുപോലെ വലിയ പണക്കാരായി തിരിച്ചു വന്നവരുണ്ട്; വലിയ കുഴപ്പമില്ലാതെ ജീവിചു പോയവരുണ്ട് ; ഒരിക്കലും മടങ്ങി വരാതെ ജീവിക്കുന്നവരും മരിച്ചവരുമുണ്ട്.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കിട്ടിയ പ്രവൃത്തി പരിചയവും അനുഭവങ്ങളും മാത്രം കൈമുതലാക്കി ഗള്‍ഫ്‌ എന്ന സ്വപ്ന ഭൂമിയിലേക്ക് ചിറകടിച്ചുയര്‍ന്നവരും ഏറെയാണ്. എന്നാല്‍ ഇവിടെയൊക്കെ ഉത്പാദനപരമായ അല്ലെങ്കില്‍ വാണിജ്യ പരമായ മേഖലകളില്‍ തങ്ങള്‍ക്കിണങ്ങുന്ന ചെറുതും വലുതുമായ സേവന മേഖലകളില്‍ ഏര്‍പ്പെട്ടു ജീവിതം കരുപ്പിടിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ദൗത്യം.

കുട്ടുംബം എന്ന സങ്കല്പത്തിന് നിറവും മിഴിവും നല്‍കുന്നതില്‍ നാട് വിട്ടുള്ള ഈ ജൈത്രയാത്ര പലര്‍ക്കും തുണയായി. പെണ്‍കുട്ടികള്‍ സമാന്തരമെന്ന വണ്ണം അന്യ സംസ്ഥാനങ്ങളില്‍ നേഴ്സിംഗ് കോഴ്സുകള്‍ക്ക് ചേര്‍ന്ന്‍ ഭാവി കരുപ്പിടിപ്പിക്കുകയായിരുന്നു.

നാട്ടിലും ഗള്‍ഫിലും നമ്മള്‍ അറിയുന്ന നേഴ്സിംഗ് സേവന മേഖല തികച്ചും ആസ്പത്രികള്‍ കേന്ദ്രീകരിച്ചാണ്. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ആസ്പത്രികളില്‍ ഉള്ളത് പോലെയോ അതിനേക്കാള്‍ ഏറെയോ ഈ സേവനം ആവശ്യപ്പെടുന്ന കേന്ദ്രങ്ങളാണ് വൃദ്ധ സദനങ്ങള്‍ .

നല്ല ശതമാനം മലയാളികള്‍ പല രാജ്യങ്ങളിലും കെയര്‍ഹോം മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകള്‍ മിക്കവരും നേഴ്സിംഗ് , സീനിയര്‍ കെയറര്‍ തുടങ്ങിയ തസ്തികകളില്‍ ആണെങ്കില്‍ പുരുഷന്മാര്‍ അധികവും കേറ്ററിംഗ്, ലോണ്ട്രി, ക്ലീനിംഗ് തുടങ്ങി മറ്റ് അസിസ്റന്റ് തസ്തികകളിലാണ്. നേഴ്സുമാരും കുറവല്ല.

ജോലിക്ക് മാസശമ്പളം എന്ന നമുക്ക്‌ പരിചിതമായ സംവിധാനമല്ല ഇവിടെയുള്ളത്. പകരം മണിക്കൂറിനു ഇത്ര പൗണ്ട് എന്ന രീതിയില്‍ ആഴ്ചയില്‍ മുപ്പത്‌ / നാല്‍പത്‌ മണിക്കൂര്‍ ജോലി ചെയ്യാമെന്ന വ്യവസ്ഥയില്‍ മാനേജ്മെന്റും തൊഴിലാളികളും തമ്മില്‍ ധാരണയാകുകയാണ് പതിവ്.

മനുഷ്യന് പണത്തിനോട് വല്ലാത്ത ഒരു തരം ആര്‍ത്തിയുണ്ട്. ഇക്കാര്യത്തില്‍ മലയാളിക്കുള്ള ആര്‍ത്തി ഇംഗ്ലീഷുകാരെയും ആഫ്രിക്കകാരെയും ഒക്കെ പിന്നിലാക്കുന്ന തരത്തിലുള്ളതാണ്. പുരുഷന്മാരേക്കാള്‍ മാലയാളി സ്ത്രീകള്‍ ഇക്കാര്യത്തില്‍ ലോകത്ത്‌ ആരുമായും കിട പിടിക്കാന്‍ പ്രാപ്തരാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തന്നെയോ അല്ലെങ്കില്‍ മറ്റ് സ്ഥാപനങ്ങളിലോ ഓവര്‍ ടൈം ചെയ്യുന്നവരാണ് ഭൂരിഭാഗവും. ഇതൊരു തെറ്റാണെന്നോ മോശം കീഴ്വഴക്കമാണെന്നോ അസൂയ പൂണ്ടു വിമര്‍ശിക്കുകയല്ല; മറിച്ച് ഇങ്ങനെ അധിക ജോലിയില്‍ ഏര്‍പ്പെടുക വഴി കുറച്ചു സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും കുടുംബ ജീവിതങ്ങളില്‍ ഉണ്ടാകാനിടയുള്ള സൈഡ് ഇഫക്ടുകള്‍ക്കുള്ള സാധ്യതകള്‍ കണ്ടില്ലെന്നു നടിക്കരുത്.

ഈ അധിക ജോലിയുടെയും അമിത വേതനത്തിന്റെയും പരിണിത ഫലങ്ങളില്‍ ഒന്നാണ് കേരളത്തില്‍ ഭൂമി വിലയില്‍ വന്ന ഭീമമായ വര്‍ധന! ഒരുവന്‍ ലോണെടുത്ത് പത്തു സെന്റ്‌ വാങ്ങിയെന്നറിഞ്ഞാല്‍ അടുത്തവന്‍ ലോണ്‍ എടുത്തു പത്തേക്കര്‍ വാങ്ങി സ്വയം കേമനാകും.

കേമന്മാരും കേമികളും തങ്ങളുടെ ആയുസ്സിനെ കുറിച്ചോ ജീവിതത്തെ കുറിച്ചോ ചിന്തിക്കാതെ രാപകല്‍ ഇല്ലാതെ നെട്ടോട്ടമാണ്. ഇതിനിടയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ ... അവര്‍ ക്ലാസ്‌ മുറികളിലും സഹപാഠികളിലും നിന്ന് ഇംഗ്ലീഷ്‌ ഭാഷയും അമ്മയപ്പന്മാരില്‍ നിന്ന് ശകാരവും വഴക്കും മലയാളത്തിലും കേട്ട് വളര്‍ന്നു വലുതാകും!

പ്രവാസി മലയാളി ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി, ചിലരെങ്കിലും അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ മക്കളുടെ ഭാവി ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ അമ്പേ പരാജയപ്പെടുന്നു എന്നതാണ്. കേരളത്തിന്‌ വെളിയില്‍ പല സംസ്ഥാനങ്ങള്‍ താണ്ടിയും ഇന്ത്യക്ക് വെളിയില്‍ പല രാജ്യങ്ങള്‍ താണ്ടിയും കുഞ്ഞുകുട്ടി പരാധീനങ്ങളെയും കൊണ്ട് പങ്കപ്പാടുകള്‍ ഏറെ സഹിച്ചു സാമ്പത്തികമായി വിജയം കൊയ്ത ഒരു തലമുറയ്ക്കാണ് ഈ ദുര്‍വിധി എന്നോര്‍ക്കണം.

അവള്‍ അഞ്ചു ഡ്യൂട്ടി ചെയ്തു, അവന്‍ നാല് ഡ്യൂട്ടി ചെയ്തു; എഴുപതു വയസ്സുള്ള ഇംഗ്ലീഷുകാരി ആഴ്ചയില്‍ മൂന്നു ഡ്യൂട്ടി ചെയ്യുന്നു... ഇങ്ങനെ പോകുന്നു ഓരോരുത്തര്‍ക്കും ഡ്യൂട്ടി കൂടുതല്‍ ചെയ്യാന്‍ ഉതകുന്ന വിധത്തില്‍ ഉള്ള പ്രചോദനങ്ങള്‍ .

ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചും നൈമിഷികതയെക്കുറിച്ചും ഉള്ള ആത്മീയ കാഴച്ചപ്പാടുകളുടെ അഭാവമാണ് പലപ്പോഴും ഇത്തരം വിഡ്ഢി ജീവിതങ്ങള്‍ക്ക്‌ വളമേകുന്നത് . ഇവിടെ അമ്പരപ്പിക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യം ഇവരെല്ലാവരും തന്നെ വളരെ റിലീജിയസ് ആണെന്നതാണ്!

മുറ തെറ്റാതെയുള്ള പള്ളിയില്‍ പോക്ക്, ആധ്യാത്മിക ധ്യാനങ്ങളിലെ പങ്കാളിത്തം, എന്ന് വേണ്ട ആചാരാനുഷ്ടാനങ്ങള്‍ കിറുകൃത്യമായി പാലിക്കുന്നവര്‍ ... എന്തുകൊണ്ടാണ് ഇവര്‍ക്ക്‌ യഥാര്‍ഥത്തിലുള്ള ആത്മീയ ജ്ഞാനം ലഭിക്കാതെ പോകുന്നത്? വിളഞ്ഞു കിടക്കുന്ന വയലില്‍ വേലയ്ക്കെത്തുന്ന കൊയ്ത്തുകാര്‍ ഒരു പരിധി വരെ ഇതിനു കാരണക്കാരാണ്.

ഒരുവന്‍ ചത്തൊടുങ്ങുമ്പോള്‍ മാത്രം "വയലില്‍ പൂക്കും പുല്‍ക്കൊടി പോലെ ..." എന്ന് പാടിയിട്ട് കാര്യമില്ല; മാനുഷിക ജീവിതത്തിനു ഉതകുന്ന വിധത്തില്‍ ദൈവ വചനം വിശകലനം ചെയ്ത് അനുവര്‍ത്തിക്കുന്ന നിലപാടുകളില്‍ മാറ്റം വരുത്തുവാന്‍ വേണ്ട ഒത്താശ ചെയ്യുക എന്നതാണ് ധ്യാന ഗുരുക്കളില്‍ നിന്ന് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്.

ആത്മീയതയുടെ വക്താക്കള്‍ എല്ലാവരും തന്നെ ഒന്നുമില്ലാത്തവരായിരുന്നു. ഭൗതികമായി തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം; ഭാര്യയെ ഉള്‍പ്പെടെ, പോലും ഉപേക്ഷിച്ചവരാണ് ബുദ്ധനും ശ്രീ നാരായണ ഗുരുവും. ക്രിസ്തു ആകട്ടെ നിനക്കുള്ളതെല്ലാം വിറ്റിട്ട് വന്ന് എന്നെ അനുഗമിക്കാനാണ് ഒരുവനോട് ആവശ്യപ്പെട്ടത്‌.. ..

ഇനി ഇതൊന്നുമല്ലെങ്കിലും നമ്മള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ അന്തേവാസികളുടെ കാര്യം ഒന്ന് പരിഗണിച്ചു നോക്കൂ. ഒരു കാലത്ത് ആരായിരുന്നവര്‍ ... സമൂഹത്തില്‍ എന്തായിരുന്നവര്‍ ... ഇന്നോ? നമ്മുടെ കണ്മുന്‍പില്‍ കാണുന്ന വസ്തുതകള്‍ നമുക്ക്‌ ഗ്രഹിക്കാനാവുന്നില്ലെങ്കില്‍ നാമാരെയാണ് പഴിക്കേണ്ടത്?

യേശുവിനെ വിട്ട് യേശുവിന്റെ പ്രതിപുരുഷന്മാര്‍ പറയുന്നതു മാത്രം പ്രമാണിക്കുക എന്നത് ശ്രീ നാരായണ ഗുരുവിനെക്കാള്‍ വെള്ളാപ്പള്ളി നടേശനെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതിനു തുല്യമാണ് എന്ന് പറയാതെ വയ്യ.








Sunday, 9 September 2012

ന്യൂ ജനറേഷനും പ്രവാസിയും

കേരളത്തില്‍ ന്യൂ ജനറേഷന്‍ ട്രെന്‍ഡുകള്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ് .ന്യൂ ജനറേഷന്‍ തരംഗം കൂടുതല്‍ പ്രകടമാകുന്നത് സിനിമയും അതുമായി ബന്ധപ്പെട്ട മറ്റു കലാരൂപങ്ങളിലുമാണ്. പുതിയ സംവിധായകര്‍ , കഥാകൃത്തുക്കള്‍ , ഗായകര്‍ , അഭിനേതാക്കള്‍ ... ഇവര്‍ ചേര്‍ന്ന് പുതിയ ആസ്വാദന നിര്‍വ്വചനങ്ങള്‍ രചിക്കുകയാണ് .

ഈ പുതുമ പഴയ തലമുറയ്ക്ക് അത്ര ദഹിക്കുന്നവയല്ല; എന്നിരുന്നാലും പുതിയ ലോകക്രമത്തിന്റെയും മലയാളിയുടെ മാറിയ ജീവിത രീതികളുടെയും നേര്‍ക്ക്‌ പിടിക്കുന്ന കണ്ണാടികളാണ് എന്നതാണ് വസ്തുത.

അതുകൊണ്ട് തന്നെ ഇത് വലിയ സംഭവങ്ങളാകുകയും പരമ്പരാഗത ധാരണകളെ ഏറെക്കുറെ വെല്ലു വിളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

അറുപതുകളിലും എഴുപതുകളിലും ഒക്കെ ജനിച്ച മലയാളികള്‍ക്ക് പഴയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമകള്‍ കാണുമ്പോള്‍ ഒരു തരം നൊസ്റ്റാള്‍ജിയ അനുഭവപ്പെടുക സ്വാഭാവികം. അത്തരം സിനിമകളുടെ സെറ്റുകള്‍ ; അത് ചിലപ്പോള്‍ മാര്‍ക്കറ്റ് ആകാം, നഗര - ഗ്രാമ വീഥികള്‍ ആകാം, കാവും അമ്പലവും ഗ്രാമീണ ഗൃഹാന്തരീക്ഷവും പാടശേഖരങ്ങളും ഒക്കെയാവാം.

അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയില്‍ നില നിന്നിരുന്ന കൊടിയ ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും ചിഹ്നങ്ങളായിരുന്നു അതിലെ കഥാപാത്രങ്ങള്‍ . ഇന്നത്തെ ന്യൂ ജനറേഷന് ആ സീനുകള്‍ ദഹിക്കുക പ്രയാസമാണ്. അവര്‍ക്ക്‌ അഗ്രാഹ്യമായ ചില വസ്തുതകളുടെ പ്രതിഫലനങ്ങള്‍ ആണെങ്കില്‍ കൂടി.

പഴയ തലമുറയും പുതു തലമുറയും തമ്മില്‍ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടുക സ്വാഭാവികമാണ്. കേരളത്തില്‍ തന്നെ ജനിച്ചു വളര്‍ന്ന പുതു തലമുറ മാറ്റത്തിന്റെ വഴിയെ സഞ്ചരിക്കുകയും പഴയ കാര്യങ്ങള്‍ പാടെ അവഗണിച്ച് ആധുനിക ജീവിത ക്രമങ്ങളെ അന്ധമായി പിന്തുടരുകയും ചെയ്യുമ്പോള്‍ പ്രവാസി മലയാളികളിലും അവരുടെ അടുത്ത തലമുറയിലും എന്താണ് സംഭവിക്കുന്നത്?

ഇവിടെ യഥാര്‍ത്ഥത്തില്‍ ന്യൂ ജനറേഷന് സാമൂഹിക വിഷയങ്ങളില്‍ വേണ്ടത്ര വോയ്സില്ല. സംഘടനകളും സാരഥ്യവും ഒക്കെ പഴമക്കാര്‍ തന്നെ കൈയ്യടക്കിയിരിക്കയാണ്. പുതു തലമുറയ്ക്കാകട്ടെ അതില്‍ ലവലേശം താല്പര്യമില്ല താനും. മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അസോസിയേഷന്‍ പരിപാടികളില്‍ ചാടി മറിയുന്നതൊഴിച്ചാല്‍ അവര്‍ക്ക്‌ ഈ ഏടാകൂടങ്ങളില്‍ ഒരു താല്പര്യവുമില്ല.

താല്പര്യമുണ്ടാകത്തക്ക വിധത്തില്‍ നാമൊന്നും രൂപ കല്പന ചെയ്തിട്ടുമില്ല. ഓണ സദ്യക്ക് പങ്കെടുക്കുന്ന കുട്ടികളില്‍ പലര്‍ക്കും ഓണക്കറികളില്‍ പലതിനോടും ഒരു താല്പര്യവുമില്ല. കലാരംഗത്ത്‌ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ ആരും ഒന്നും പ്രവര്‍ത്തിച്ചു കാണുന്നില്ല. ദിവസവും കുറഞ്ഞത് രണ്ട് സിനിമകള്‍ എങ്കിലും കാണുന്ന നമ്മുടെ ന്യൂ ജനറേഷന്‍ കുഞ്ഞുങ്ങളില്‍ നിന്നും കലാപരമായ ഒരു ഉല്പന്നവും ലഭിക്കുന്നില്ലെങ്കില്‍ എവിടെയോ ചില തകരാറുണ്ട് എന്ന് സമ്മതിക്കാതെ വയ്യ.

വീട്ടുകാരുടെ വിലക്കുകള്‍ മറികടന്ന് മലയാള, തമിഴ്‌, ഹിന്ദി സിനിമകള്‍ കൂടാതെ അപൂര്‍വ്വം ഇംഗ്ലീഷ്‌ സിനിമകളും മാത്രം കണ്ടു ശീലിച്ച് സിനിമയെന്ന മാധ്യമത്തോട് അഗാധമായ അഭിനിവേശം തോന്നി ജീവിതത്തില്‍ കലാപരമായി നേട്ടം കൊയ്തവര്‍ അനേകരുണ്ട് പഴയ തലമുറയില്‍ . ഒന്നുമാകാതെ എല്ലാം നഷ്ടപ്പെട്ടവര്‍ ഒരു പക്ഷെ അതിനേക്കാള്‍ അധികമാവാം! ഇന്നത്തെ ടെക്നോളജിയും സോഷ്യല്‍ നെറ്റ്‌വര്‍ക്കും അന്ന് സ്വായത്തമായിരുന്നുവെങ്കില്‍ അവരില്‍ പലര്‍ക്കും തങ്ങളുടെ സൃഷ്ടികള്‍ വെളിച്ചം കാണിക്കുവാന്‍ കഴിയുമായിരുന്നു.

പുതിയ തലമുറയുടെ സര്‍ഗ്ഗ പ്രതിഭകളെ ഉണര്‍ത്തുന്ന വിധത്തില്‍ പഴയ തലമുറയ്ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന ചിന്ത ഇവിടെ പ്രസക്തമാണ്. മക്കള്‍ പണം സമ്പാദിക്കുന്ന ജോലികളില്‍ മാത്രം ഏര്‍പ്പെടട്ടെ എന്നതാണ് പല മാതാപിതാക്കളുടെയും ഉള്ളിലിരിപ്പ്.

കലാപ്രവര്‍ത്തനം എന്നാല്‍ ഒരു തരം വില കെട്ട ഏര്‍പ്പാടാണെന്ന മുന്‍വിധിയും പലരെയും അതില്‍ നിന്നും അകലാന്‍ പ്രേരിപ്പിക്കുന്നു. മറ്റൊന്ന് കല ആസ്വദിക്കുവാനുള്ള കഴിവില്ലായ്മയാണ്. ആഘോഷവേളകളില്‍ ഗാനമേളക്കാരുടെ പാട്ട് കേട്ട് തുള്ളുന്നത് ഒരിക്കലും ആസ്വദിച്ചിട്ടല്ല; മറിച്ച് പാട്ട് കേട്ട് ചാടണം എന്ന അലിഖിത നിയമം അപ്പടി പാലിക്കുന്നത് കൊണ്ടാണ്.

ആഴ്ചയില്‍ അഞ്ച് അല്ലെങ്കില്‍ ആറു ദിവസം ജോലി, മാസത്തില്‍ ഒരിക്കല്‍ ആത്മാഭിഷേക ധ്യാനം ഇത്രയുമായാല്‍ എല്ലാമായി എന്ന് ചിന്തിക്കുന്ന പഴയ തലമുറ ഒരു വശത്തും ഇന്‍സ്റ്റന്റ് ഫുഡും സോഷ്യല്‍ നെറ്റ്‌വര്‍ക്കും മൊബൈലുമായി പുതു തലമുറ മറുവശത്തും എന്നതാണ് ഇവിടെ നമ്മുടെ രീതി. കാര്യമായ കലഹവും വിപ്ലവവും ഉണ്ടാകുന്നില്ല; അല്ലെങ്കില്‍ അതിനുള്ള സാഹചര്യമില്ല.

അതുകൊണ്ട് തന്നെ കേരളത്തില്‍ സംഭവിക്കുന്നതുപോലുള്ള ന്യൂ ജനറേഷന്‍ ട്രെണ്ടുകള്‍ക്ക് ഇവിടെ സാധ്യതയും തീരെയില്ല.