കേരളത്തില്‍ ന്യൂ ജനറേഷന്‍ ട്രെന്‍ഡുകള്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ് .ന്യൂ ജനറേഷന്‍ തരംഗം കൂടുതല്‍ പ്രകടമാകുന്നത് സിനിമയും അതുമായി ബന്ധപ്പെട്ട മറ്റു കലാരൂപങ്ങളിലുമാണ്. പുതിയ സംവിധായകര്‍ , കഥാകൃത്തുക്കള്‍ , ഗായകര്‍ , അഭിനേതാക്കള്‍ ... ഇവര്‍ ചേര്‍ന്ന് പുതിയ ആസ്വാദന നിര്‍വ്വചനങ്ങള്‍ രചിക്കുകയാണ് .
ഈ പുതുമ പഴയ തലമുറയ്ക്ക് അത്ര ദഹിക്കുന്നവയല്ല; എന്നിരുന്നാലും പുതിയ ലോകക്രമത്തിന്റെയും മലയാളിയുടെ മാറിയ ജീവിത രീതികളുടെയും നേര്‍ക്ക് പിടിക്കുന്ന കണ്ണാടികളാണ് എന്നതാണ് വസ്തുത.
അതുകൊണ്ട് തന്നെ ഇത് വലിയ സംഭവങ്ങളാകുകയും പരമ്പരാഗത ധാരണകളെ ഏറെക്കുറെ വെല്ലു വിളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
അറുപതുകളിലും എഴുപതുകളിലും ഒക്കെ ജനിച്ച മലയാളികള്‍ക്ക് പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകള്‍ കാണുമ്പോള്‍ ഒരു തരം നൊസ്റ്റാള്‍ജിയ അനുഭവപ്പെടുക സ്വാഭാവികം. അത്തരം സിനിമകളുടെ സെറ്റുകള്‍ ; അത് ചിലപ്പോള്‍ മാര്‍ക്കറ്റ് ആകാം, നഗര - ഗ്രാമ വീഥികള്‍ ആകാം, കാവും അമ്പലവും ഗ്രാമീണ ഗൃഹാന്തരീക്ഷവും പാടശേഖരങ്ങളും ഒക്കെയാവാം.
അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയില്‍ നില നിന്നിരുന്ന കൊടിയ ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും ചിഹ്നങ്ങളായിരുന്നു അതിലെ കഥാപാത്രങ്ങള്‍ . ഇന്നത്തെ ന്യൂ ജനറേഷന് ആ സീനുകള്‍ ദഹിക്കുക പ്രയാസമാണ്. അവര്‍ക്ക് അഗ്രാഹ്യമായ ചില വസ്തുതകളുടെ പ്രതിഫലനങ്ങള്‍ ആണെങ്കില്‍ കൂടി.
പഴയ തലമുറയും പുതു തലമുറയും തമ്മില്‍ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടുക സ്വാഭാവികമാണ്. കേരളത്തില്‍ തന്നെ ജനിച്ചു വളര്‍ന്ന പുതു തലമുറ മാറ്റത്തിന്റെ വഴിയെ സഞ്ചരിക്കുകയും പഴയ കാര്യങ്ങള്‍ പാടെ അവഗണിച്ച് ആധുനിക ജീവിത ക്രമങ്ങളെ അന്ധമായി പിന്തുടരുകയും ചെയ്യുമ്പോള്‍ പ്രവാസി മലയാളികളിലും അവരുടെ അടുത്ത തലമുറയിലും എന്താണ് സംഭവിക്കുന്നത്?
ഇവിടെ യഥാര്‍ത്ഥത്തില്‍ ന്യൂ ജനറേഷന് സാമൂഹിക വിഷയങ്ങളില്‍ വേണ്ടത്ര വോയ്സില്ല. സംഘടനകളും സാരഥ്യവും ഒക്കെ പഴമക്കാര്‍ തന്നെ കൈയ്യടക്കിയിരിക്കയാണ്. പുതു തലമുറയ്ക്കാകട്ടെ അതില്‍ ലവലേശം താല്പര്യമില്ല താനും. മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അസോസിയേഷന്‍ പരിപാടികളില്‍ ചാടി മറിയുന്നതൊഴിച്ചാല്‍ അവര്‍ക്ക് ഈ ഏടാകൂടങ്ങളില്‍ ഒരു താല്പര്യവുമില്ല.
താല്പര്യമുണ്ടാകത്തക്ക വിധത്തില്‍ നാമൊന്നും രൂപ കല്പന ചെയ്തിട്ടുമില്ല. ഓണ സദ്യക്ക് പങ്കെടുക്കുന്ന കുട്ടികളില്‍ പലര്‍ക്കും ഓണക്കറികളില്‍ പലതിനോടും ഒരു താല്പര്യവുമില്ല. കലാരംഗത്ത് ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ ആരും ഒന്നും പ്രവര്‍ത്തിച്ചു കാണുന്നില്ല. ദിവസവും കുറഞ്ഞത് രണ്ട് സിനിമകള്‍ എങ്കിലും കാണുന്ന നമ്മുടെ ന്യൂ ജനറേഷന്‍ കുഞ്ഞുങ്ങളില്‍ നിന്നും കലാപരമായ ഒരു ഉല്പന്നവും ലഭിക്കുന്നില്ലെങ്കില്‍ എവിടെയോ ചില തകരാറുണ്ട് എന്ന് സമ്മതിക്കാതെ വയ്യ.
വീട്ടുകാരുടെ വിലക്കുകള്‍ മറികടന്ന് മലയാള, തമിഴ്, ഹിന്ദി സിനിമകള്‍ കൂടാതെ അപൂര്‍വ്വം ഇംഗ്ലീഷ് സിനിമകളും മാത്രം കണ്ടു ശീലിച്ച് സിനിമയെന്ന മാധ്യമത്തോട് അഗാധമായ അഭിനിവേശം തോന്നി ജീവിതത്തില്‍ കലാപരമായി നേട്ടം കൊയ്തവര്‍ അനേകരുണ്ട് പഴയ തലമുറയില്‍ . ഒന്നുമാകാതെ എല്ലാം നഷ്ടപ്പെട്ടവര്‍ ഒരു പക്ഷെ അതിനേക്കാള്‍ അധികമാവാം! ഇന്നത്തെ ടെക്നോളജിയും സോഷ്യല്‍ നെറ്റ്‌വര്‍ക്കും അന്ന് സ്വായത്തമായിരുന്നുവെങ്കില്‍ അവരില്‍ പലര്‍ക്കും തങ്ങളുടെ സൃഷ്ടികള്‍ വെളിച്ചം കാണിക്കുവാന്‍ കഴിയുമായിരുന്നു.
പുതിയ തലമുറയുടെ സര്‍ഗ്ഗ പ്രതിഭകളെ ഉണര്‍ത്തുന്ന വിധത്തില്‍ പഴയ തലമുറയ്ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന ചിന്ത ഇവിടെ പ്രസക്തമാണ്. മക്കള്‍ പണം സമ്പാദിക്കുന്ന ജോലികളില്‍ മാത്രം ഏര്‍പ്പെടട്ടെ എന്നതാണ് പല മാതാപിതാക്കളുടെയും ഉള്ളിലിരിപ്പ്.
കലാപ്രവര്‍ത്തനം എന്നാല്‍ ഒരു തരം വില കെട്ട ഏര്‍പ്പാടാണെന്ന മുന്‍വിധിയും പലരെയും അതില്‍ നിന്നും അകലാന്‍ പ്രേരിപ്പിക്കുന്നു. മറ്റൊന്ന് കല ആസ്വദിക്കുവാനുള്ള കഴിവില്ലായ്മയാണ്. ആഘോഷവേളകളില്‍ ഗാനമേളക്കാരുടെ പാട്ട് കേട്ട് തുള്ളുന്നത് ഒരിക്കലും ആസ്വദിച്ചിട്ടല്ല; മറിച്ച് പാട്ട് കേട്ട് ചാടണം എന്ന അലിഖിത നിയമം അപ്പടി പാലിക്കുന്നത് കൊണ്ടാണ്.
ആഴ്ചയില്‍ അഞ്ച് അല്ലെങ്കില്‍ ആറു ദിവസം ജോലി, മാസത്തില്‍ ഒരിക്കല്‍ ആത്മാഭിഷേക ധ്യാനം ഇത്രയുമായാല്‍ എല്ലാമായി എന്ന് ചിന്തിക്കുന്ന പഴയ തലമുറ ഒരു വശത്തും ഇന്‍സ്റ്റന്റ് ഫുഡും സോഷ്യല്‍ നെറ്റ്‌വര്‍ക്കും മൊബൈലുമായി പുതു തലമുറ മറുവശത്തും എന്നതാണ് ഇവിടെ നമ്മുടെ രീതി. കാര്യമായ കലഹവും വിപ്ലവവും ഉണ്ടാകുന്നില്ല; അല്ലെങ്കില്‍ അതിനുള്ള സാഹചര്യമില്ല.
അതുകൊണ്ട് തന്നെ കേരളത്തില്‍ സംഭവിക്കുന്നതുപോലുള്ള ന്യൂ ജനറേഷന്‍ ട്രെണ്ടുകള്‍ക്ക് ഇവിടെ സാധ്യതയും തീരെയില്ല.
No comments:
Post a Comment