Thursday, 16 August 2012

നേഴ്സുമാരുടെ സമര മുഖങ്ങള്‍


സമരമാണ്‌ ജീവിതം. ഇല്ലായ്മകളോട്‌ പട വെട്ടുക എന്നതാണ്‌ സധാരണക്കാരുടെ ജീവിത സമരം. അത്‌ നിശബ്ദവും എന്നാല്‍ ക്രിയാത്മകവുമാണ്‌. രാവിലെ മുതല്‍ രാത്രി വൈകുന്നതു വരെ പുഞ്ചപ്പാടങ്ങളില്‍ ചക്രം ചവിട്ടിയ പൂര്‍വ്വികര്‍ ചെയ്തതും ഈയര്‍ഥത്തില്‍ ജീവിത സമരമാണ്‌..

ഇന്നിപ്പോള്‍ കാലമേറെ പുരോഗമിച്ചു. യന്ത്രവല്ക്കരണത്തോടൊപ്പം  മനുഷ്യവിഭവശേഷിയില്‍ അഥിഷ്ഠിതമായ ആധുനിക തൊഴിലിടങ്ങള്‍ സാര്‍വ്വത്രികമായി. മലയാളികളെ സംബന്ധിച്‌ ആഗോള വ്യാപകമായി മനുഷ്യ വിഭവശേഷി പ്രഥമസ്ഥാനം നേടിയത്‌ നേഴ്സിമ്ഗ്‌ മേഖലയാണ്‌. നമ്മല്‍ കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന്‌ മലയാളികളായ നേഴ്സുമാര്‍ നല്കിയ സംഭാവന വളരെ വലുതാണ്‌.

എന്നാല്‍ എന്തുകൊണ്ടോ കേരളത്തില്‍ നേഴ്സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്ക്ക്‌ ഒരു സ്വകാര്യ ബസ്‌ ഡ്രൈവറുടെ ശമ്പളം പോലും നല്കാന്‍ അധികൃതര്‍ തയ്യാറായില്ല. എന്നു മാത്രമല്ല, ക്രിസ്തീയ സഭകള്‍ ഉള്‍പ്പെടെയുള്ളവരുടെ ഉടമസ്ഥതയില്‍ നടത്തിപ്പോന്ന സ്വകാര്യ ആസ്പത്രികളില്‍ എല്ലാം തന്നെ നല്‍കുന്ന വേതനം ബസുകൂലിക്ക്‌ പോലും തികയുമായിരുന്നില്ല എന്നതായിരുന്നു വാസ്തുത!

കേരളത്തിന്റെ പുറം പൂച്ചുകള്‍ മാത്രം നോക്കി കാണുന്നവര്ക്ക്‌ അവിടെ അതിഭയങ്കര വികസനവും ആഡംബര ജീവിതവും അതിരു വിട്ട ഉപഭോഗ സമ്സ്കാരവും വിവാഹം പോലുള്ള ചടങ്ങുകളില്‍ ആര്‍ഭാടവും ധൂര്‍ത്തും ഒക്കെ കാണാന്‍ കഴിയുമെങ്കിലും അതിന്റെയെല്ലാം അടിത്തട്ടില്‍ പട്ടിണിയും ദാരിദ്ര്യവും രോഗവും വൈകല്യങ്ങളും എല്ലാം ഒളിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ്‌ സത്യം.

മാസങ്ങള്‍ക്ക് മുമ്പ്‌ ഹിന്ദു, ക്രിസ്ത്യന്‍ മത-സംഘടനകളുടെ ഉടമസ്ഥതയില്‍ നടത്തി വന്നിരുന്ന ആസ്പത്രികളില്‍ തുച്ഛമായ വേതനത്തില്‍ ജോലി ചെയ്തിരുന്ന നേഴ്സുമാര്‍ അധികൃതരുമായി സമരം പ്രഖ്യാപിക്കുകയും ഏറെ സഹനം ഏറ്റു വാങ്ങുകയും ചെയ്തു. കേരള ജനതയുടെ മുഴുവന്‍ പിന്തുണയും നേടിയ സമരം ഒടുവില്‍ വിജയം കണ്ടു.

ഇന്നിപ്പോള്‍ വീണ്ടും അതിന്റെ ആവര്‍ത്തനമാണ്‌ നാം കണുന്നത്‌.. ഇവിടെ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍ കേരള സമൂഹം കാണാതെ പോകുകയാണോ? ഒന്നാമത്‌ പൊതുജനങ്ങളില്‍ നിന്നു ഈ സമരങ്ങള്‍ക്ക് ലഭിച്ച പിന്തുണ. കേരളത്തില്‍ ഇന്ന്‌ ഏത്‌ രാഷ്ട്രീയ പാര്‍ട്ടിക്ക്‌ അവകാശപ്പെടാന്‍ പറ്റും ഈ ബഹുജന പിന്തുണ? ഓരോ ഈര്‍ക്കിലി പാര്‍ട്ടിയും ശക്തി പ്രകടനം നടത്തുന്നതിന്‌ ആളൊന്നിന്‌ ഇത്ര രൂപ വീതം കൂലിയും കള്ളും നല്കിയെങ്കില്‍ ഈ സാധുക്കളെ പിന്തുണയ്ക്കുന്നതിന്‌ തെരുവിലിറങ്ങാന്‍ തദ്ദേശവാസികള്‍ തായ്യാറായി എന്നതാണ്‌ സത്യം 

സര്‍ക്കാര്‍ , അര്‍ധ സര്‍ക്കാര്‍ , സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ , ഇതൊന്നുമില്ലാത്ത കൂലിപ്പണിക്കാര്‍ മറ്റു കൃഷീവലന്മാര്‍ ഒക്കെ ഉള്‍പ്പെട്ട നമ്മുടെ തലമുറയില്‍പെട്ടവര്‍ മക്കളെ എങ്ങനെയും നേഴ്സിംഗിനു വിടാന്‍ തീരുമാനിക്കുന്നതിനു പിന്നില്‍ ഒരു ലക്ഷ്യമുണ്ട്‌. പരമ്പരാഗതമായി അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും ജോലി ചെയ്തു കുടുംബം പരിപോഷിപ്പിക്കുന്നതു കണ്ടതില്‍ നിന്നുണ്ടായ അവബോധമാണ്‌ എങ്ങനെയും കടം വാങ്ങിയും സ്ഥലം വിറ്റും മകനെ/മകളെ നേഴ്സിംഗിനു വിടുക എന്നത്‌.

മൂന്നു നാലു വര്‍ഷത്തെ പഠനവും കാര്യങ്ങളും കഴിഞ്ഞ്‌ കിട്ടുന്ന വേതനം സ്വന്തം കാലില്‍ നില്ക്കാനുള്ള ത്രാണി പോലും നല്‍കുന്നില്ലെങ്കില്‍ കുടുംബത്തു പിറന്ന കുട്ടികള്‍ അങ്കലാപ്പിലാകുക സ്വാഭാവികം.

മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന മലയാളി നേഴ്സ്‌ ഒരു പത്ര വാര്‍ത്ത എന്നതിലുപരി മലയാളി നേഴ്സുമാര്ക്ക്‌ ഒരു വിപ്ളവ വീര്യമാകുകയായിരുന്നു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്‌ ഇന്നിപ്പോല്‍ കേരളത്തില്‍ കാണുന്നത്‌.

പ്രവാസികളായ നേഴ്സുമാര്ക്ക്‌ നാട്ടിലുള്ള തങ്ങളുടെ കുഞ്ഞനിയന്മാരെയും കുഞ്ഞനിയത്തിമാരെയും എങ്ങനെ മേലില്‍  ഈ വിഷയത്തില്‍ സഹായിക്കാം എന്ന ചിന്ത അവരുടെ കൂട്ടായ്മകളില്‍ നിന്നു തന്നെ ഉണ്ടാകട്ടെ.

No comments:

Post a Comment