Thursday, 16 August 2012

നേഴ്സുമാരുടെ സമര മുഖങ്ങള്‍


സമരമാണ്‌ ജീവിതം. ഇല്ലായ്മകളോട്‌ പട വെട്ടുക എന്നതാണ്‌ സധാരണക്കാരുടെ ജീവിത സമരം. അത്‌ നിശബ്ദവും എന്നാല്‍ ക്രിയാത്മകവുമാണ്‌. രാവിലെ മുതല്‍ രാത്രി വൈകുന്നതു വരെ പുഞ്ചപ്പാടങ്ങളില്‍ ചക്രം ചവിട്ടിയ പൂര്‍വ്വികര്‍ ചെയ്തതും ഈയര്‍ഥത്തില്‍ ജീവിത സമരമാണ്‌..

ഇന്നിപ്പോള്‍ കാലമേറെ പുരോഗമിച്ചു. യന്ത്രവല്ക്കരണത്തോടൊപ്പം  മനുഷ്യവിഭവശേഷിയില്‍ അഥിഷ്ഠിതമായ ആധുനിക തൊഴിലിടങ്ങള്‍ സാര്‍വ്വത്രികമായി. മലയാളികളെ സംബന്ധിച്‌ ആഗോള വ്യാപകമായി മനുഷ്യ വിഭവശേഷി പ്രഥമസ്ഥാനം നേടിയത്‌ നേഴ്സിമ്ഗ്‌ മേഖലയാണ്‌. നമ്മല്‍ കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന്‌ മലയാളികളായ നേഴ്സുമാര്‍ നല്കിയ സംഭാവന വളരെ വലുതാണ്‌.

എന്നാല്‍ എന്തുകൊണ്ടോ കേരളത്തില്‍ നേഴ്സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്ക്ക്‌ ഒരു സ്വകാര്യ ബസ്‌ ഡ്രൈവറുടെ ശമ്പളം പോലും നല്കാന്‍ അധികൃതര്‍ തയ്യാറായില്ല. എന്നു മാത്രമല്ല, ക്രിസ്തീയ സഭകള്‍ ഉള്‍പ്പെടെയുള്ളവരുടെ ഉടമസ്ഥതയില്‍ നടത്തിപ്പോന്ന സ്വകാര്യ ആസ്പത്രികളില്‍ എല്ലാം തന്നെ നല്‍കുന്ന വേതനം ബസുകൂലിക്ക്‌ പോലും തികയുമായിരുന്നില്ല എന്നതായിരുന്നു വാസ്തുത!

കേരളത്തിന്റെ പുറം പൂച്ചുകള്‍ മാത്രം നോക്കി കാണുന്നവര്ക്ക്‌ അവിടെ അതിഭയങ്കര വികസനവും ആഡംബര ജീവിതവും അതിരു വിട്ട ഉപഭോഗ സമ്സ്കാരവും വിവാഹം പോലുള്ള ചടങ്ങുകളില്‍ ആര്‍ഭാടവും ധൂര്‍ത്തും ഒക്കെ കാണാന്‍ കഴിയുമെങ്കിലും അതിന്റെയെല്ലാം അടിത്തട്ടില്‍ പട്ടിണിയും ദാരിദ്ര്യവും രോഗവും വൈകല്യങ്ങളും എല്ലാം ഒളിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ്‌ സത്യം.

മാസങ്ങള്‍ക്ക് മുമ്പ്‌ ഹിന്ദു, ക്രിസ്ത്യന്‍ മത-സംഘടനകളുടെ ഉടമസ്ഥതയില്‍ നടത്തി വന്നിരുന്ന ആസ്പത്രികളില്‍ തുച്ഛമായ വേതനത്തില്‍ ജോലി ചെയ്തിരുന്ന നേഴ്സുമാര്‍ അധികൃതരുമായി സമരം പ്രഖ്യാപിക്കുകയും ഏറെ സഹനം ഏറ്റു വാങ്ങുകയും ചെയ്തു. കേരള ജനതയുടെ മുഴുവന്‍ പിന്തുണയും നേടിയ സമരം ഒടുവില്‍ വിജയം കണ്ടു.

ഇന്നിപ്പോള്‍ വീണ്ടും അതിന്റെ ആവര്‍ത്തനമാണ്‌ നാം കണുന്നത്‌.. ഇവിടെ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍ കേരള സമൂഹം കാണാതെ പോകുകയാണോ? ഒന്നാമത്‌ പൊതുജനങ്ങളില്‍ നിന്നു ഈ സമരങ്ങള്‍ക്ക് ലഭിച്ച പിന്തുണ. കേരളത്തില്‍ ഇന്ന്‌ ഏത്‌ രാഷ്ട്രീയ പാര്‍ട്ടിക്ക്‌ അവകാശപ്പെടാന്‍ പറ്റും ഈ ബഹുജന പിന്തുണ? ഓരോ ഈര്‍ക്കിലി പാര്‍ട്ടിയും ശക്തി പ്രകടനം നടത്തുന്നതിന്‌ ആളൊന്നിന്‌ ഇത്ര രൂപ വീതം കൂലിയും കള്ളും നല്കിയെങ്കില്‍ ഈ സാധുക്കളെ പിന്തുണയ്ക്കുന്നതിന്‌ തെരുവിലിറങ്ങാന്‍ തദ്ദേശവാസികള്‍ തായ്യാറായി എന്നതാണ്‌ സത്യം 

സര്‍ക്കാര്‍ , അര്‍ധ സര്‍ക്കാര്‍ , സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ , ഇതൊന്നുമില്ലാത്ത കൂലിപ്പണിക്കാര്‍ മറ്റു കൃഷീവലന്മാര്‍ ഒക്കെ ഉള്‍പ്പെട്ട നമ്മുടെ തലമുറയില്‍പെട്ടവര്‍ മക്കളെ എങ്ങനെയും നേഴ്സിംഗിനു വിടാന്‍ തീരുമാനിക്കുന്നതിനു പിന്നില്‍ ഒരു ലക്ഷ്യമുണ്ട്‌. പരമ്പരാഗതമായി അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും ജോലി ചെയ്തു കുടുംബം പരിപോഷിപ്പിക്കുന്നതു കണ്ടതില്‍ നിന്നുണ്ടായ അവബോധമാണ്‌ എങ്ങനെയും കടം വാങ്ങിയും സ്ഥലം വിറ്റും മകനെ/മകളെ നേഴ്സിംഗിനു വിടുക എന്നത്‌.

മൂന്നു നാലു വര്‍ഷത്തെ പഠനവും കാര്യങ്ങളും കഴിഞ്ഞ്‌ കിട്ടുന്ന വേതനം സ്വന്തം കാലില്‍ നില്ക്കാനുള്ള ത്രാണി പോലും നല്‍കുന്നില്ലെങ്കില്‍ കുടുംബത്തു പിറന്ന കുട്ടികള്‍ അങ്കലാപ്പിലാകുക സ്വാഭാവികം.

മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന മലയാളി നേഴ്സ്‌ ഒരു പത്ര വാര്‍ത്ത എന്നതിലുപരി മലയാളി നേഴ്സുമാര്ക്ക്‌ ഒരു വിപ്ളവ വീര്യമാകുകയായിരുന്നു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്‌ ഇന്നിപ്പോല്‍ കേരളത്തില്‍ കാണുന്നത്‌.

പ്രവാസികളായ നേഴ്സുമാര്ക്ക്‌ നാട്ടിലുള്ള തങ്ങളുടെ കുഞ്ഞനിയന്മാരെയും കുഞ്ഞനിയത്തിമാരെയും എങ്ങനെ മേലില്‍  ഈ വിഷയത്തില്‍ സഹായിക്കാം എന്ന ചിന്ത അവരുടെ കൂട്ടായ്മകളില്‍ നിന്നു തന്നെ ഉണ്ടാകട്ടെ.

Friday, 10 August 2012

വിശ്വസിച്ചാലും ഇല്ലെങ്കിലും ...

വിശ്വാസികളായ മാതാപിതാക്കള്‍ അവര്‍ക്ക്‌ ജനിക്കുന്ന കുഞ്ഞ് വിശ്വാസിയായി വളരണമെന്ന് ആഗ്രഹിക്കും. യുക്തിവാദികളായ മാതാപിതാക്കള്‍ക്ക് കുഞ്ഞ് ഒരു യുക്തിവാദിയായി വളര്‍ന്നു വരണമെന്നായിരിക്കും ആഗ്രഹം.

വിശ്വാസം ഉണ്ടായ കാലത്ത് തന്നെ അതിനെ യുക്തിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്ന ശീലവും വിശ്വാസികളില്‍ ചിലര്‍ പിന്തുടര്‍ന്നിരുന്നു. തോമാശ്ലീഹ ഇതിനൊരു ഉദാഹരണമാണ്. ക്രിസ്തുവിനോപ്പം കഴിയുകയും അദ്ഭുതങ്ങളും അടയാളങ്ങളും നേരില്‍ കാണുകയും ചെയ്തിട്ടും മരിച്ചവരില്‍ നിന്നുയര്‍ത്തു മറ്റു ശിഷ്യര്‍ക്ക്‌ ക്രിസ്തു പ്രത്യക്ഷനായത്‌ അന്ധമായി വിശ്വസിക്കാന്‍ ഈ ശിഷ്യന്‍ തയാറായില്ല.

പറുദീസയില്‍ എല്ലാ ജീവജാലങ്ങളും സസ്യ ഫലവൃക്ഷങ്ങളും ആദത്തിനും ഹവ്വയ്ക്കും തീറു നല്‍കിയ ദൈവം ഒരു വൃക്ഷവും അതിന്റെ ഫലവും ആസ്വദിക്കുന്നതില്‍ നിന്ന് അവരെ വിലക്കി. ഇതിലെ യുക്തിയില്ലായ്മയായിരികും ഒരുപക്ഷേ ഹവ്വയെ ആ പഴം രുചിക്കാന്‍ പ്രേരിപ്പിച്ചതും.

മനുഷ്യ സമൂഹം ബൗദ്ധിക തലങ്ങളില്‍ ഒട്ടേറെ മുന്നേറുകയും ആധുനിക സമൂഹമായി രൂപാന്തരപ്പെടുകയും ചെയ്തിട്ടും വിശ്വാസങ്ങള്‍ സംബന്ധിച്ച് യുക്തിപൂര്‍വമായി ചിന്തിക്കാനും അന്ധവിശ്വാസങ്ങളെ അവഗണിക്കാന്‍ തക്ക ആര്‍ജ്ജവം നേടാനും കഴിയാതെ പോകുന്നു എന്നതാണ് മലയാളികളായ വിശ്വാസികളെ സംബന്ധിച്ച ഗതികേട്!

വിഗ്രഹങ്ങള്‍ നിര്‍മ്മിക്കരുത്‌; അവയെ വണങ്ങരുത്; ആരാധിക്കരുത് എന്നൊക്കെ വി.ഗ്രന്ഥം അടിവരയിട്ടു വിശ്വാസിയെ ഉദ്ബോധിപ്പിക്കുമ്പോള്‍ എന്തൊക്കെയോ വരട്ടു ന്യായങ്ങള്‍ നിരത്തി സകല പുണ്യാളന്മാരുടെയും സകല വിശുദ്ധരുടെയും വിഗ്രഹങ്ങള്‍ പള്ളികളായ പള്ളികളിലെല്ലാം നിരത്തി സ്ഥാപിച്ച് വിശ്വാസികളെ ദൈവത്തില്‍ നിന്നും അവന്റെ കല്പനകളില്‍ നിന്നും കൂടുതല്‍ അകറ്റുക എന്ന തരവഴിതരത്തിന് കുട പിടിക്കുകയാണ് ചുരുക്കം ചിലത് ഒഴിച്ചുള്ള ക്രിസ്തീയ സഭകളും അധികാരികളും.

ഇപ്പോഴിതാ അത്തരം ചില വിഗ്രഹങ്ങളില്‍ നിന്ന് രക്തം വരുന്നു, ചില വിഗ്രഹങ്ങളുടെ മുടി വളരുന്നു, ചിലത് സ്പന്ദിക്കുന്നു ... എന്ന് വേണ്ട അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ഘോഷയാത്രകളാണ്. ഇവിടെയെത്തി പ്രാര്‍ഥിക്കുന്ന വിശ്വാസികള്‍ അനുഗ്രഹിക്കപ്പെടുന്നു എന്ന് അനേകര്‍ സാക്ഷ്യവുമായി രംഗത്ത്‌ വരുമ്പോള്‍ കബളിപ്പിക്കപ്പെടുകയാണെന്നാണ് വി.ഗ്രന്ഥം നല്‍കുന്ന സാക്ഷ്യം.

എളുപ്പവഴിയില്‍ അനുഗ്രഹം പ്രാപിക്കാനുള്ള വിശ്വാസിയുടെ ത്വരയും അതേ വഴിയില്‍ പണം വാരാനുള്ള സഭയുടെ ദുരയും ഒന്നിക്കുന്നിടത്ത് സത്യ വിശ്വാസം അന്ധ വിശ്വാസത്തിന്റെ കരിനിഴലില്‍ ഞെരിഞ്ഞമരുക സ്വാഭാവികം.

സാബു ജോസ്‌ 







Monday, 6 August 2012

സായം സന്ധ്യ

ഭാര്യയെ നൈറ്റ് ഡ്യൂട്ടിക്ക്‌ കൊണ്ടുപോയി വിട്ടിട്ട് വന്നിട്ട് വേണം നൂറു മില്ലി അടിക്കാന്‍. . കുട്ടികള്‍ക്ക്‌ ഭക്ഷണം നല്‍കി ഉറക്കേണ്ട ഉത്തരവാദിത്തവും കൂടിയാകുമ്പോള്‍ മദ്യപാനം ഒരിക്കലും ഒരാസ്വാദനമാകാറില്ല; മറിച്ച് കേവലം ഒരു ദിനചര്യ ആയി മാറുകയാണ് പതിവ്.

സ്കൂള്‍ അവധി തുടങ്ങിയതിനു ശേഷം കുട്ടികള്‍ നേരത്തെ ഉറങ്ങേണ്ടി വന്ന വളരെ അവിചാരിതമായി കിട്ടിയ ദിനത്തില്‍ അയാള്‍ ഒരു സിഗരറ്റ് വലിക്കുന്നതിന് വേണ്ടി പുറത്തേക്കിറങ്ങി.

യുട്യൂബില്‍ തനിക്കേറെ ഇഷ്ടപ്പെട്ട "തൊഴുതു മടങ്ങും സന്ധ്യയുമേതോ" എന്ന ഗാനം കേട്ടുകൊണ്ട് അയാള്‍ സിഗരറ്റു കത്തിച്ചു. അന്തരീക്ഷം വളരെ ശോകമൂകമാണ്. അത് എപ്പോഴും അങ്ങനെ തന്നെ. വേനല്‍ക്കാലമാണെങ്കില്‍ കൂടി കറുത്ത മേഘങ്ങളും തണുത്ത കാറ്റും ഒക്കെ കൂടി ഒരു തണുപ്പന്‍ ഫീലിംഗ്.

മദ്യത്തിന് ടച്ചിംഗ്സ് എന്നവണ്ണം പാട്ട് ആസ്വദിച്ചുകൊണ്ട് അയാള്‍ പുക വലിച്ചു. അയല്‍വാസികളില്‍ ചിലര്‍ വീടിനു വെളിയില്‍ കൂടുന്നതിന്റെയും മറ്റും നേരിയ ഒച്ചയും ബഹളവും കേള്‍ക്കാം.

പെട്ടെന്നാണ് അന്തരീക്ഷത്തില്‍ വളരെ അകലെ ഒരു നക്ഷത്രം അയാളുടെ കണ്ണില്‍ പെട്ടത്.  അയാള്‍ അന്തരീക്ഷമാകെ പരതി; ഇല്ല , വേറെയില്ല . പ്രിയപ്പെട്ടവര്‍ മരണ ശേഷം നക്ഷത്രമായി ദര്‍ശനം നല്‍കുമെന്ന്  ഏതോ സിനിമയില്‍ കണ്ട കാര്യം അയാള്‍ ഓര്‍ത്തു.

തനിക്ക്‌ പ്രിയപ്പെട്ട ഈ നക്ഷത്രം ആരുടേതായിരിക്കും? മരിച്ചു മണ്മറഞ്ഞ പലരെയും അയാള്‍ ഓര്‍ത്തു. ജീവിച്ചിരുന്നപ്പോള്‍ കണ്ട അവരുടെ രൂപങ്ങളും ഒപ്പമുണ്ടായിരുന്ന നിമിഷങ്ങളും എല്ലാം...

നക്ഷത്രം അവിടെത്തന്നെ നില്പാണ്. മേഘങ്ങള്‍ സഞ്ചരിച്ചുകൊണ്ടേ ഇരിക്കുന്നു. അയല്‍വാസികളുടെ ബഹളങ്ങള്‍ക്ക് മീതെ മറ്റെന്തോ ശബ്ദവും അന്തരീക്ഷത്തില്‍ മുഴങ്ങുന്നു. തനിക്കജ്ഞാതമായ ഏതോ കിളികളും അവരുടെ കലമ്പലുകളും....