Monday, 6 August 2012

സായം സന്ധ്യ

ഭാര്യയെ നൈറ്റ് ഡ്യൂട്ടിക്ക്‌ കൊണ്ടുപോയി വിട്ടിട്ട് വന്നിട്ട് വേണം നൂറു മില്ലി അടിക്കാന്‍. . കുട്ടികള്‍ക്ക്‌ ഭക്ഷണം നല്‍കി ഉറക്കേണ്ട ഉത്തരവാദിത്തവും കൂടിയാകുമ്പോള്‍ മദ്യപാനം ഒരിക്കലും ഒരാസ്വാദനമാകാറില്ല; മറിച്ച് കേവലം ഒരു ദിനചര്യ ആയി മാറുകയാണ് പതിവ്.

സ്കൂള്‍ അവധി തുടങ്ങിയതിനു ശേഷം കുട്ടികള്‍ നേരത്തെ ഉറങ്ങേണ്ടി വന്ന വളരെ അവിചാരിതമായി കിട്ടിയ ദിനത്തില്‍ അയാള്‍ ഒരു സിഗരറ്റ് വലിക്കുന്നതിന് വേണ്ടി പുറത്തേക്കിറങ്ങി.

യുട്യൂബില്‍ തനിക്കേറെ ഇഷ്ടപ്പെട്ട "തൊഴുതു മടങ്ങും സന്ധ്യയുമേതോ" എന്ന ഗാനം കേട്ടുകൊണ്ട് അയാള്‍ സിഗരറ്റു കത്തിച്ചു. അന്തരീക്ഷം വളരെ ശോകമൂകമാണ്. അത് എപ്പോഴും അങ്ങനെ തന്നെ. വേനല്‍ക്കാലമാണെങ്കില്‍ കൂടി കറുത്ത മേഘങ്ങളും തണുത്ത കാറ്റും ഒക്കെ കൂടി ഒരു തണുപ്പന്‍ ഫീലിംഗ്.

മദ്യത്തിന് ടച്ചിംഗ്സ് എന്നവണ്ണം പാട്ട് ആസ്വദിച്ചുകൊണ്ട് അയാള്‍ പുക വലിച്ചു. അയല്‍വാസികളില്‍ ചിലര്‍ വീടിനു വെളിയില്‍ കൂടുന്നതിന്റെയും മറ്റും നേരിയ ഒച്ചയും ബഹളവും കേള്‍ക്കാം.

പെട്ടെന്നാണ് അന്തരീക്ഷത്തില്‍ വളരെ അകലെ ഒരു നക്ഷത്രം അയാളുടെ കണ്ണില്‍ പെട്ടത്.  അയാള്‍ അന്തരീക്ഷമാകെ പരതി; ഇല്ല , വേറെയില്ല . പ്രിയപ്പെട്ടവര്‍ മരണ ശേഷം നക്ഷത്രമായി ദര്‍ശനം നല്‍കുമെന്ന്  ഏതോ സിനിമയില്‍ കണ്ട കാര്യം അയാള്‍ ഓര്‍ത്തു.

തനിക്ക്‌ പ്രിയപ്പെട്ട ഈ നക്ഷത്രം ആരുടേതായിരിക്കും? മരിച്ചു മണ്മറഞ്ഞ പലരെയും അയാള്‍ ഓര്‍ത്തു. ജീവിച്ചിരുന്നപ്പോള്‍ കണ്ട അവരുടെ രൂപങ്ങളും ഒപ്പമുണ്ടായിരുന്ന നിമിഷങ്ങളും എല്ലാം...

നക്ഷത്രം അവിടെത്തന്നെ നില്പാണ്. മേഘങ്ങള്‍ സഞ്ചരിച്ചുകൊണ്ടേ ഇരിക്കുന്നു. അയല്‍വാസികളുടെ ബഹളങ്ങള്‍ക്ക് മീതെ മറ്റെന്തോ ശബ്ദവും അന്തരീക്ഷത്തില്‍ മുഴങ്ങുന്നു. തനിക്കജ്ഞാതമായ ഏതോ കിളികളും അവരുടെ കലമ്പലുകളും....


No comments:

Post a Comment