മിമിക്രി എന്ന കലാരൂപം ഏറ്റവും അധികം ജനപ്രീതി നേടിയിട്ടുള്ളത് ഒരുപക്ഷെ മലയാളികള്‍ക്കിടയിലാവും. പക്ഷിമൃഗാദികളുടെയും വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും ഒക്കെ ശബ്ദം അനുകരിച്ചു കൊണ്ട് വളരെ ലളിതമായിരുന്നു ഇതിന്റെ തുടക്കമെങ്കില്‍ ഇന്ന് ഏറെക്കുറെ നിലവാരമുള്ള സാമൂഹ്യ വിമര്‍ശന കലാ മാധ്യമം എന്ന നിലയിലേക്ക് ഉയര്‍ന്നു കഴിഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ദൃശ്യ മാധ്യമങ്ങള്‍ തീരെയില്ലാതിരുന്ന സാഹചര്യങ്ങളില്‍ റേഡിയോയിലൂടെ ഓരോ വര്‍ഷത്തെയും യൂണിവേഴ്സിറ്റി കലോല്‍സവങ്ങളുടെ ശബ്ദരേഖ സംപ്രേക്ഷണം ചെയ്തിരുന്നു. അന്നും കുടുംബ സദസ്സുകളില്‍ നിറഞ്ഞ ചിരിയുടെ വസന്തം വിരിയിക്കാന്‍ ഈ കൊച്ചു കലാരൂപത്തിന് കഴിഞ്ഞു.
കോഴിവളര്ത്തുകാരന് കോഴി കൊക്കുന്നത് പോലെ ചിരിക്കുന്നതും മുറുക്കാന്‍ കടക്കാരന് സോഡാ പൊട്ടിക്കുന്നത് പോലെ ചിരിക്കുന്നതും ഒക്കെ അന്ന് നര്‍മ്മത്തിന്റെ വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു. സിനിമാ താരങ്ങളുടെ ശബ്ദം അനുകരിക്കുക എന്നതായിരുന്നു ഈ കലയുടെ മറ്റൊരു പ്രത്യേകത.
രാഷ്ട്രീയക്കാരുടെ ശബ്ദം മിമിക്രി കലാകാരന്മാര് വിഷയമാക്കിയത് ലീഡര്‍ കരുണാകരനെയും ഇ.കെ. നായനാരെയും ഒക്കെ അനുകരിച്ചുകൊണ്ടായിരുന്നു. നാട്ടിന്‍പുറങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു കലാരൂപമായി ഗാനമേളകള്‍ മാറിയപ്പോള്‍ ഇടവേളകളില്‍ നര്‍മ്മ വിസ്മയം തീര്‍ക്കാന്‍ മിമിക്രി കലാകാരന്മാരുടെ സാന്നിധ്യം ഉറപ്പാക്കുന്നതില്‍ ഓരോ ഗാനമേള ട്രൂപ്പും ശ്രദ്ധിച്ചിരുന്നു.
സാങ്കേതിക വിദ്യയുടെയും പുതിയ അഭിരുചിയുടെയും സമ്മര്‍ദ്ദങ്ങള്‍ ആസ്വാദനങ്ങള്‍ക്ക് പുതിയ നിര്‍വചനം നല്കിയപ്പോള് കഥാപ്രസംഗവും നാടകവും ബാലെയും പോലെ ഗാനമേളയും അരങ്ങു വിടാന്‍ നിര്‍ബന്ധിതമാകുമായിരുന്നു. എന്നാല്‍ രണ്ടര മണിക്കൂറില്‍ ഒരു മണിക്കൂര്‍ ഗാനാലാപനവും ബാക്കി ഒന്നര മണിക്കൂര്‍ കോമഡി സ്കിറ്റുകള്‍ക്കും സിനിമാറ്റിക് ഡാന്‍സുകള്‍ക്കും വീതിച്ചു നല്‍കിയതിലൂടെ ഒരു പൂര്‍ണ്ണ കലാരൂപം എന്ന അതിന്റെ മുന്‍ധാരണയെ സ്വയം തിരുത്തി ഗാനമേള അരങ്ങത്ത് തുടര്‍ന്നു.
കേരളത്തില്‍ ഉടനീളം മിമിക്രി രംഗത്ത് പ്രകടനം നടത്തി കഴിവ് തെളിയിച്ച കലാകാരന്മാരെ കോര്‍ത്തിണക്കി മത്സരാടിസ്ഥാനത്തില്‍ വിദഗ്ധരുടെ പാനലിനെ വച്ച് വിധി നിര്‍ണ്ണയം നടത്തുന്ന തരത്തില്‍ ഒരു ജനകീയ മാധ്യമമായി ഇതിനെ ഉയര്‍ത്തിയത് ചില ചാനലുകളാണ്. തികച്ചും വാണിജ്യാടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണെങ്കില്‍ കൂടി ഇത്തരം ചാനലുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
വെറും രാഷ്ട്രീയക്കാരെ മാത്രം ആശ്രയിച്ചു സ്കിറ്റുകള്‍ നിര്‍മ്മിച്ച പല കോമഡി പ്രോഗ്രാമുകളും നിലവാരം വിട്ട് ഏറെ താഴേയ്ക്ക് പോയപ്പോള്‍ മത്സരാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഇത്തരം പ്രോഗ്രാമുകളില്‍ പങ്കെടുത്ത ടീമുകള്‍ സാമൂഹ്യ ജീവിതത്തിലും കലയിലും രാഷ്ട്രീയത്തിലും സമൂലമായി സംഭവിച്ച മൂല്യ ച്യുതിയെ ശുദ്ധഹാസ്യത്തില്‍ ചാലിച്ച് ആസ്വാദക ലക്ഷങ്ങള്‍ക്ക് വിരുന്നൊരുക്കി മുന്നേറുന്നു.
സാമൂഹ്യ വിമര്‍ശനം നടത്താന്‍ മറ്റൊരു കലാരൂപം ഉദയം ചെയ്യും വരെ മിമിക്രി കലാകാരന്മാര് അവരുടെ ദൗത്യം തുടരട്ടെ. ഒപ്പം നിലവാരമില്ലാത്ത തട്ടിക്കൂട്ട് ഹാസ്യപരിപാടികള്‍ ബഹിഷ്കരിക്കാന്‍ വേണ്ട ചങ്കൂറ്റം പ്രേക്ഷകന് ഉണ്ടാകുകയും ചെയ്യട്ടെ.
it is very nice observation sabu
ReplyDeleteസാമൂഹ്യ വിമര്‍ശനം നടത്താന്‍ മറ്റൊരു കലാരൂപം ഉദയം ചെയ്യും വരെ മിമിക്രി കലാകാരന്മാര് അവരുടെ ദൗത്യം തുടരട്ടെ. ഒപ്പം നിലവാരമില്ലാത്ത തട്ടിക്കൂട്ട് ഹാസ്യപരിപാടികള്‍ ബഹിഷ്കരിക്കാന്‍ വേണ്ട ചങ്കൂറ്റം പ്രേക്ഷകന് ഉണ്ടാകുകയും ചെയ്യട്ടെ.
ReplyDelete