Wednesday, 4 September 2019

ഔപചാരികതകളും ആത്മസംഘർഷങ്ങളും...


കേരളത്തിൽ കഴിഞ്ഞ ഒന്നര വ്യാഴവട്ടക്കാലത്തെ സാമൂഹ്യ ജീവിതം നിരീക്ഷിച്ചാൽ സമസ്ത മേഖലകളിലും അശാസ്ത്രീയവും സ്വാർത്ഥ സമ്പദ്ഘടനയിൽ അധിഷ്‌ഠിതവുമായ വികലമായ പുരോഗതികളുടെ ആവർത്തനവിരസതകൾ കാണാം.

കോൺക്രീറ്റ് വീടുകളുടെ പെരുപ്പം; വലുപ്പം, വർണ്ണ വൈവിധ്യം, സ്വകാര്യ വാഹനങ്ങളുടെ കാര്യത്തിലുണ്ടായ ഭീമമായ വർധന, മതപരമായ ചടങ്ങുകളിലുണ്ടായ വർധന, അഭൂതപൂർവ്വമായ അത്യാഡംബരഭ്രമം .... തുടങ്ങി സ്വാർത്ഥ സമ്പദ്ഘടനയുടെ ഇച്ഛാശക്തിക്കനുസരണമായ സാമ്പത്തിക ക്രയവിക്രയങ്ങൾക്കാണ് മുൻ‌തൂക്കം.

കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച്, വിദേശത്തേക്ക് കയറ്റി അയക്കപ്പെടുന്ന മനുഷ്യ വിഭവശേഷിയുടെ കാര്യത്തിൽ അഭൂതപൂർവ്വമായ വർധനവ് ഉണ്ടായപ്പോൾ, കോൺക്രീറ്റ് സൗധങ്ങളിൽ ഒറ്റയ്ക്കും പെട്ടയ്ക്കും കഴിയേണ്ടി വരുന്ന വൃദ്ധരായ മാതാപിതാക്കളുടെ എണ്ണത്തിലും അതിനേക്കാൾ കൂടിയ വർധനവാണുണ്ടായത് !

രോഗികൾ, വരുമാനം കുറഞ്ഞവർ, തകർച്ച നേരിടുന്ന സ്വയം തൊഴിൽ സംരംഭകർ, കർഷകർ ... എന്നുവേണ്ട, അന്നന്നത്തെ അപ്പത്തിനും ചികിത്സയ്ക്കും മരുന്നിനും പെടാപ്പാട് പെടുന്നവരുടെ എണ്ണവും ദിനംപ്രതി പെരുകുകയാണ് കേരളത്തിൽ !

സ്വാർത്ഥ സമ്പദ്ഘടനയുടെ തേരോട്ടം ഒരുവശത്ത്; നിരാലംബ ജീവിതങ്ങളുടെ ദൈന്യതയും രോഗവും കഷ്‌ടതയും മറുവശത്ത്, ഇതാണ് വർത്തമാന കേരളം നേരിടുന്ന സാമൂഹ്യ പ്രതിസന്ധി.

ഇതിനൊരു പരിഹാരം വേണ്ടേ ? തീർച്ചയായും വേണം. എല്ലാവർക്കും അടിസ്ഥാന ജീവിത സൗകര്യങ്ങൾ ഒരുക്കുന്നതിലും വൃദ്ധജന സംരക്ഷണത്തിനും പ്രതിജ്ഞാബദ്ധരാണ് വികസിത രാജ്യങ്ങളിലെ ഭരണകൂടങ്ങൾ.

പതിനെട്ടു വയസ്സ് പൂർത്തിയായവർക്ക് സർക്കാർ / സ്വകാര്യ മേഖലകളിൽ പാർട്ട് ടൈം / ഫുൾ ടൈം ജോലി സാധ്യതയും മിനിമം കൂലിയും ലഭ്യമാകത്തക്ക വിധത്തിൽ സർക്കാർ നിരീക്ഷണത്തിലുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഇക്കാര്യങ്ങൾക്ക് വേണ്ടി ഇവിടെ നിലവിലുണ്ട്.

മുതലാളിത്ത സമ്പദ്ഘടനയിൽ അധിഷ്‌ഠിതമായിട്ടുകൂടി അമിതമായി പണം കുന്നുകൂട്ടാനോ അതിരുവിട്ട ആർഭാടാഭാസങ്ങൾക്ക് കുടപിടിക്കാനോ ഇവരുടെ സോഷ്യലിസ്റ്റ് മനസ്ഥിതി അനുവദിക്കാറില്ല. ആരെങ്കിലും അതിനു മുതിർന്നാൽ, അത്തരക്കാരിൽ നിന്നും അന്യായമായ നികുതി ഈടാക്കുന്നതിൽ യാതൊരമാന്തവും കാണിക്കാറില്ലെന്നുമുള്ളതാണ് സത്യം.

മറ്റൊന്ന്, മതപരമായ സംവിധാനങ്ങളും ആചാരാനുഷ്ടാനങ്ങളുമാണ്. ആത്മീയമായ കൂദാശകൾ വളരെ ചിലവ് കുറഞ്ഞ രീതിയിൽ നിർവ്വഹിക്കത്തക്ക വിധത്തിൽ സർക്കാർ നിരീക്ഷണത്തിലാണ് ഇവിടെ ആരാധനാലയങ്ങളും പുരോഹിത വൃന്ദവും.

ഇതെല്ലാം കൂടി കണക്കിലെടുത്താൽ ഒരു കാര്യം ബോധ്യമാകും; വിദേശങ്ങളിൽ കഷ്‌ടപ്പെട്ടു നേടിയ വിദേശ നാണയം കേരളത്തിൽ യാതൊരു ഉളുപ്പുമില്ലാതെ അത്യാഡംബരത്തിനും അതിരു കവിഞ്ഞ ആർഭാടത്തിനും വേണ്ടി ചിലവഴിക്കുന്നവർ സത്യത്തിൽ വെല്ലുവിളിക്കുന്നത് നമ്മുടെ പാവം സർക്കാർ നിസ്സഹായാവസ്ഥയെയാണ്.

ആഘോഷങ്ങൾ തുടരുക തന്നെ വേണം. മര്യാദയുടെ സീമകൾ ലംഘിക്കാതെയുള്ള ആഘോഷങ്ങൾ ഈ രംഗത്തു പ്രവർത്തിക്കുന്ന അനേകരുടെ ജീവിത സന്ധാരണത്തിന് കാരണമാകുന്നത് കാണാതിരുന്നുകൂടാ. അതിനാൽത്തന്നെ അതിനെ ശ്ലാഘിക്കാതിരിക്കാൻ കഴിയില്ല താനും .


സാമൂഹ്യ നീതിയും ജനക്ഷേമവും ലക്ഷ്യമാക്കി പ്രത്യയശാസ്‌ത്രപരമായ വേരോട്ടമുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയെപ്പോലും നോക്കുകുത്തിയാക്കി തേരോട്ടം തുടരുന്ന വികലമായ ആർഭാടങ്ങൾക്ക് തടയിടാൻ തക്ക ഇച്ഛാശക്തി ഭരണകൂടങ്ങൾക്ക് ഉണ്ടാകേണ്ട കാലം അതിക്രമിച്ചു എന്ന സത്യവും നമ്മെ തുറിച്ചുനോക്കുന്നില്ലേ ?

1 comment:


  1. സാമൂഹ്യ നീതിയും ജനക്ഷേമവും ലക്ഷ്യമാക്കി പ്രത്യയശാസ്‌ത്രപരമായ വേരോട്ടമുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയെപ്പോലും നോക്കുകുത്തിയാക്കി തേരോട്ടം തുടരുന്ന വികലമായ ആർഭാടങ്ങൾക്ക് തടയിടാൻ തക്ക ഇച്ഛാശക്തി ഭരണകൂടങ്ങൾക്ക് ഉണ്ടാകേണ്ട കാലം അതിക്രമിച്ചു എന്ന സത്യവും നമ്മെ തുറിച്ചുനോക്കുന്നില്ലേ ?

    ReplyDelete