Thursday, 31 July 2014

ഈ നൂറ്റാണ്ടിലെ വിശ്വാസിയും നൂറ്റാണ്ടുകള്‍ക്ക്‌ പിന്നിലെ അവന്റെ വിശ്വാസവും

ദൈവ ഭയം (ഭക്തി)ജ്ഞാനത്തിന്റെ ഉറവിടം എന്ന് വചനം പറയുന്നു. മനുഷ്യര്‍ ബലഹീനരും നിസ്സഹായരും അവന്റെ ജന്മം വെറും പുല്‍ക്കൊടിക്ക് തുല്യവും എന്നു കൂടി വചനം പറയുന്നു. ഇതൊക്കെ വായിച്ചോ അറിഞ്ഞോ മനസ്സിലാക്കിയവര്‍, അവര്‍ എത്ര വലിയ സ്ഥാനമാനങ്ങളില്‍ അവരോധിക്കപ്പെട്ടാലും തങ്ങളുടെ നിലയും വിലയും മറക്കാറില്ല.

എല്ലാ മതങ്ങളും നല്‍കുന്ന മൂല്യ ബോധങ്ങളില്‍ പരമ പ്രധാനമാണ് ഇത്. ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ഈ ധര്‍മ്മങ്ങള്‍ കിട്ടിയത് ഇതേ മൂല്യബോധത്തില്‍ നിന്ന് തന്നെ.

നിരീശ്വര വാദിയായ രോഗിയെ കീറി മുറിച്ച് ചികില്‍സിക്കേണ്ടി വരുമ്പോള്‍ ഈ മൂല്യബോധം കാത്തുസൂക്ഷിക്കുന്ന വൈദ്യന്‍ തന്റെ കൃത്യം നിര്‍വഹിക്കുന്നതിന് മുമ്പ്‌ ദൈവത്തെ വിളിക്കും. നിരീശ്വര വാദി ആണെങ്കില്‍ കൂടി രോഗിയോട് പ്രാര്‍ത്ഥിക്കാന്‍ പറയുകയും ചെയ്യും.

നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ മൂല്യബോധവും ദൈവ ഭക്തിയും എന്തായിരുന്നുവോ അത് തന്നെയാണ് ഇന്നും. എന്നാല്‍ ശാസ്ത്ര സാങ്കേതിക മേഖലകളിലെ കുതിച്ചു കയറ്റം, അത് മനുഷ്യ കുലത്തെ മൊത്തത്തില്‍ അമ്പരപ്പിച്ചു കളഞ്ഞു.

ജന്മനാ കുരുടനായ ഒരുവനെ കാഴ്ച നല്‍കി സുഖപ്പെടുത്തുന്ന സുവിശേഷം ക്രിസ്തു നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ നല്‍കി നമ്മെ അമ്പരപ്പിച്ചു. അന്ന് വൈദ്യ ശാസ്ത്രം പരമ ദരിദ്രമായിരുന്നു എന്നോര്‍ക്കണം?

ഇന്ന് മദ്ധ്യവയസ്കര്‍ കാഴ്ച മങ്ങുമ്പോള്‍ നേരെ കണ്ണാശുപത്രികളില്‍ പോയി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കഴ്ച്ചയ്ക്കുള്ള കണ്ണടയോ ലെന്‍സോ വാങ്ങി മടങ്ങുന്നു. അന്ധരായി ജനിക്കുന്നവര്‍ക്ക് മരിക്കുന്നവര്‍ ദാനമായി നല്‍കുന്ന കണ്ണുകള്‍ വച്ചു പിടിപ്പിച്ച് കാഴ്ച നല്‍കുന്ന സമ്പ്രദായവും ലോകത്ത്‌ എവിടെയും നില നില്‍ക്കുന്നു.

ഇതൊന്നും മതപരമല്ല. തികച്ചും മാനുഷിക പരിഗണനയും പൗരബോധവും കണക്കിലെടുത്ത് ആധുനിക ലോകം മനുഷ്യ കുലത്തിനു സമ്മാനിക്കുന്ന അവകാശങ്ങള്‍ മാത്രമാണ്. ആധുനിക വൈദ്യ രംഗം ഇതിന്റെ ഗുണഭോക്താക്കളില്‍ നിന്ന് സാക്ഷ്യങ്ങള്‍ സ്വീകരിച്ചതായി ചരിത്രവുമില്ല, അവര്‍ക്ക്‌ അതിന്റെ ആവശ്യവുമില്ല.

എന്നാല്‍ മതങ്ങള്‍ ഇന്ന് ചെയ്യുന്നന്തെന്താണ്? ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ സമ്മാനിക്കുന്നതെല്ലാം കണ്ണടച്ച് ആസ്വദിക്കുകയും വിശ്വാസിയെ നൂറ്റാണ്ടുകള്‍ക്ക്‌ പിറകിലേയ്ക്ക് ആനയിച്ച് വിശ്വാസത്തിന്റെയും അന്ധ വിശ്വാസത്തിന്റെയും ലാവണങ്ങളില്‍ തളച്ചിടുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

പുരോഗമന ചിന്തയോ സാമൂഹ്യ ജീവിത സത്യങ്ങളോ അന്യമായിരുന്ന ഒരു സമൂഹമായിരുന്നു പുരോഹിത വര്‍ഗ്ഗം ക്രിസ്തുവിന്റെ കാലത്ത് പോലും. ക്രിസ്തുവിനെ അവര്‍ കൊന്നു. പിന്നീട് ഗലീലി ഭൂമിയുടെ ഭൗതിക ഘടനയെക്കുറിച്ച് ശാസ്ത്രീയമായ യഥാര്‍ത്ഥ്യം പറഞ്ഞപ്പോള്‍ ക്രിസ്ത്യാനി പുരോഹിതര്‍ ആ സാധുവിനെയും കൊന്നു കളഞ്ഞു.

ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്‌. പുരോഹിതവര്‍ഗ്ഗം, അത് ഏതു മണ്ണാങ്കട്ടയായാലും അവര്‍ ആധുനിക ലോക വീക്ഷണങ്ങള്‍ക്കും പൗര ബോധത്തിനും എതിരാണ്. യു.കെ. പോലൊരു രാജ്യത്ത് രോഗശാന്തി ശുശ്രൂഷയുമായി കടന്നു വരുന്ന മലയാളി ദൈവദാസന്മാര്‍ ഇന്ന് വളരെയേറെയാണ്. ഇവര്‍ വിമാനം കയറി ഇവിടെയെത്തി ഇവിടെയുള്ള മലയാളികള്‍ക്ക് രോഗശാന്തി നല്‍കി മടങ്ങുന്നു; രോഗികള്‍ ഇവിടുത്തെ എന്‍.എച്ച്.എസ്. നല്‍കുന്ന ഗുളിക കഴിച്ച് പുരോഹിതന്‍ സമക്ഷം വ്യാജസാക്ഷ്യം നല്‍കുകയും ചെയ്യുന്നു.

രോഗശാന്തി ശുശ്രൂഷ എന്ന പേരില്‍ യു.കെ.യില്‍ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി അരങ്ങേറിയ നാടകങ്ങള്‍ക്ക് പ്രഭ മങ്ങുമ്പോള്‍ പുതിയ കഥയും തിരക്കഥകളുമായി ന്യൂ ജനറേഷന്‍ താരങ്ങള്‍ അരങ്ങു തകര്‍ക്കാന്‍ എത്തുന്നു. പഴയ സൂപ്പര്‍ താരങ്ങള്‍ സഹ നടന്മാരും വില്ലന്മാരും ആകുന്ന പുതിയ ബൈബിള്‍ നാടകം നമ്മെ കാത്തിരിക്കുന്നു...




1 comment:

  1. പുരോഗമന ചിന്തയോ സാമൂഹ്യ ജീവിത സത്യങ്ങളോ അന്യമായിരുന്ന ഒരു സമൂഹമായിരുന്നു പുരോഹിത വര്‍ഗ്ഗം
    ക്രിസ്തുവിന്റെ കാലത്ത് പോലും. ക്രിസ്തുവിനെ
    അവര്‍ കൊന്നു. പിന്നീട് ഗലീലി ഭൂമിയുടെ ഭൗതിക
    ഘടനയെക്കുറിച്ച് ശാസ്ത്രീയമായ യഥാര്‍ത്ഥ്യം പറഞ്ഞപ്പോള്‍
    ക്രിസ്ത്യാനി പുരോഹിതര്‍ ആ സാധുവിനെയും കൊന്നു കളഞ്ഞു.

    ReplyDelete