തൊള്ളായിരത്തി എഴുപതുകളില്‍ കേരളത്തില്‍ ജനിച്ചവരും ഇന്ന് ജനിക്കുന്നവരും തമ്മില്‍ അജഗജാന്തര വ്യത്യാസമുള്ളത് പ്രായത്തില്‍ മാത്രമല്ല; ജീവിതതിന്റെ സമസ്ത സങ്കല്‍പങ്ങളിലുമാണ്. അന്ന് ജനിച്ചവരുടെ രാഷ്ട്രീയം പറഞ്ഞാല്‍ ഇ.എം.എസ്.നമ്പൂതിരിപ്പാട്, കെ.കരുണാകരന്‍, സി.അച്യുതമേനോന്‍, ഇ.കെ.നായനാര്‍ , ഏ.കെ. ആന്‍റണി,കെ.എം. മാണി, പി.ജെ.ജോസഫ്...അങ്ങനെ ഒരുപാടു പേര്‍ . ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ആശയപരമായോ തെറ്റിദ്ധാരണാപരമായോ ചിലരെ നമ്മള്‍ വെറുത്തിരുന്നു എങ്കില്‍ പോലും അങ്ങനെയുള്ളവരുടെ നന്മ തിരിച്ചറിയുന്നത് ഈ ആധുനിക യുഗത്തിലാണ്.
നന്മ എന്ന് പറയുമ്പോള്‍ അത് എന്താണ് എന്ന് കൂടി വിശദീകരിക്കേണ്ടി വരും. ജനാധിപത്യ വ്യവസ്ഥയില്‍ പ്രജകള്‍ ഭൂരിഭാഗവും ദരിദ്ര നാരായണന്മാര്‍ ആയി ജീവിക്കുമ്പോള്‍ അവരുടെ ഭരണാധിപന്മാരും ഒട്ടൊക്കെ ദാരിദ്ര്യം അനുഭവിക്കാന്‍, അല്ലെങ്കില്‍ ഭൗതിക സൗഭാഗ്യങ്ങള്‍ ത്യജിക്കാന്‍ നിര്‍ബന്ധിതരായി തീരും. മുകളില്‍ സൂചിപ്പിച്ച ഏതാണ്ട് എല്ലാ നേതാക്കന്മാരുടെയും ജീവിതത്തിന്റെ ഫ്ലാഷ് ബാക്കുകള്‍ കാണിക്കുന്ന സത്യം അതാണ്.
എന്നാല്‍ ഇന്നോ? സമൂഹം വല്ലാതെ മാറി. ഒപ്പം കേരള രാഷ്ട്രീയവും. "തൊഴിലു തേടി തേടി തോലുരിഞ്ഞ കാലുമായ് ... " എന്ന മുദ്രാവാക്യം മുഴക്കിയ എണ്‍പതുകളിലെ രാഷ്ട്രീയ യുവാക്കള്‍ ഇന്ന് ലോക രാജ്യങ്ങളില്‍ വിയര്‍പ്പോഴുക്കിയോ അല്ലാതെയോ അവരുടെ കുടുംബ ജീവിതം മോശമല്ലാത്ത വിധം ശോഭനമാക്കുന്നുണ്ട്. ഇതിന് അവരെ സഹായിച്ചത് മുതലാളിത്ത രാജ്യങ്ങളും അവിടെ നേരിട്ട മനുഷ്യ വിഭവ ശേഷിയുടെ അപര്യാപ്തതയും ആണ്. അതിലൂടെ നാട്ടില്‍ നിന്നാല്‍ കിട്ടുമായിരുന്നതിനെക്കാള്‍ ജീവിതാഭിവൃദ്ധി നേടാന്‍ മറ്റു പലരെയും പോലെ ഇവര്‍ക്കും ഇടയായി.
രാഷ്ട്രീയം തലയ്ക്ക് പിടിച്ചവര്‍ക്കും മുന്‍കാല രാഷ്ട്രീയാചാര്യന്മാരുടെ ചുവടു പിടിച്ചു വിപ്ലവത്തിനിറങ്ങി പുറപ്പെട്ടവര്‍ക്കും മാറിയ കേരള രാഷ്ട്രീയ സമവാക്യങ്ങള്‍ സമ്മാനിച്ചത് "സ്വന്തം കാര്യം സിന്ദാബാദ്" എന്ന ആധുനിക മുദ്രാവാക്യമാണ്. ഇതില്‍ ആകൃഷ്ടരായി ചിലര്‍ അവിടെ തന്നെ തുടര്‍ന്നപ്പോള്‍ മറുഭാഗത്തിന് രാജ്യം വിടുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ, അത് ഇടതു പക്ഷം ആയാലും വലതു പക്ഷം ആയാലും. അങ്ങനെ രാജ്യം വിട്ടവരുടെ ഏകോപനത്തിന് വേദി ഒരുക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നത് ആധുനിക സാങ്കേതിക വിദ്യ തന്നെ, സംശയമില്ല.
വന്നെത്തിയ രാജ്യങ്ങളില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ മാതാപിതാക്കളും മക്കളും രണ്ടു വിധത്തില്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. രാഷ്ട്രീയ പരമായ അധികാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ദൌത്യവുമായി മാതാപിതാക്കള്‍ കിടമത്സരങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ മക്കള്‍ കമ്പ്യൂട്ടര്‍ വഴി പഠിച്ച സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ നൂതന കലാരൂപത്തിലൂടെ മലയാളിയുടെ ആസ്വാദന ക്ഷമതകളിലെയ്ക്ക് നൂര്‍ന്നിറങ്ങി.
സംഘടനകളുടെ അമരത്തിരുന്ന്‍ കഴിഞ്ഞ കാല രാഷ്ട്രീയ മോഹങ്ങളുടെ തേരിലേറി അധരവ്യായാമങ്ങളില്‍ ഏര്‍പ്പെട്ട മാതാപിതാക്കള്‍ കൊച്ചു കുട്ടികള്‍ പോലും മറക്കുകയും പൊറുക്കുകയും ചെയ്യുന്ന കുട്ടി കുറ്റങ്ങള്‍ പരസ്പരം പഴി ചാരി തമ്മില്‍ കലഹിക്കുകയും സംഘടനകള്‍ പലതായി വിഭജിക്കുകയും ചെയ്തു കൊണ്ടിരുന്നു. കുട്ടികള്‍ ഏതാണ്ട് ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ കലാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ട്രോഫികള്‍ സമ്മാനം നേടുകയും ചെയ്തു കൊണ്ടിരുന്നു.
മാതാപിതാക്കള്‍ക്ക് ഏറെ അഭിമാനം സമ്മാനിച്ച ഈ ട്രോഫികള്‍ കുട്ടികള്‍ക്ക് കാലാന്തരത്തില്‍ സമ്മാനിച്ചത് ഈ സമ്മാനങ്ങളോടും അതിനു നിര്‍ബന്ധിക്കുന്ന കലയോടും ഉള്ള വെറുപ്പാണ്. അതിന്റെ പരിണിതഫലം, അവര്‍ മുതിര്‍ന്നവരാകുന്നതോടെ അവരിലെ ഉള്ള കലാ വസനകള്‍ക്ക് തിരശ്ശീല വീഴുന്നു എന്നതാണ്.
മാതാപിതാക്കളില്‍ കലയുമായി വിദൂര ബന്ധമുള്ളവര്‍ പോലും വലിയ പാട്ടുകാരോ ഒക്കെയായി വിരാജിക്കുന്നുണ്ട്. പത്തിരുപതു കൊല്ലം മുമ്പ് പാടി തിമിര്‍ത്ത് ചത്തുകെട്ടു പോയ ഒരുപിടി ഗാനങ്ങളുടെ പ്രേതങ്ങളുടെ ആവാഹനം പോലുമാകുന്നില്ല ഇവരുടെ ഈ കസര്‍ത്ത്. ആകെയുള്ളത് അവിടെയും ടെക്നോളജിയുടെ മുന്നേറ്റം മാത്രം. യേശുദാസോ എസ്.ബി.ബാലസുബ്രഹ്മണ്യമോ പോലുള്ള അനുഗൃഹീത ഗായകര്‍ പാടിയ അനശ്വര ഗാനങ്ങളുടെ യഥാര്‍ത്ഥ ട്രാക്കുകള്‍ ഉപയോഗിച്ച് നടത്തുന്ന പ്രേതാവിഷ്കാരം; അതാണ് മുതിര്‍ന്നവരുടെ കല.
ഇതിന് ഒരവസാനമുണ്ടോ? തീര്‍ച്ചയായും കാണും. ഈ തലമുറയുടെ അവസാന കണ്ണികള്‍ സ്റ്റേജ് വിടുന്ന നിമിഷം മുതല്‍ നമ്മള്‍ വൃദ്ധരായ മാതാപിതാക്കള്‍ മാത്രമാകും. പരസ്പരം ഇണങ്ങിയവര്‍ ,ചെറിയ പരിഭവങ്ങളില്‍ പിണങ്ങിയവര്‍ ... നമ്മുടെ ചെയ്തികളെ നമ്മള്‍ തന്നെ വെറുക്കുന്ന ...ഒക്കെ അര്‍ത്ഥ ശൂന്യമായിരുന്നു എന്ന് തോന്നുന്ന ചില നിമിഷങ്ങള്‍ ...
അതായിരിക്കുമോ ഒടുക്കം? ആര്‍ക്കറിയാം?
No comments:
Post a Comment