Wednesday, 9 January 2013

ചുള്ളിക്കാട് മുതല്‍ ചുള്ളിക്കാട് വരെ

മദ്യത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് ആധികാരികമായി പറയേണ്ടത്‌ മദ്യം അമിതമായി ഉപയോഗിച്ചിട്ടുള്ളവര്‍ തന്നെയാണ്. തികഞ്ഞ മദ്യപാനി ആയിരുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി മദ്യം ഉപയോഗിക്കുന്നില്ല.

അമിത മദ്യപാനം മൂലം തനിക്കും താനറിയുന്ന മറ്റ് പ്രതിഭകള്‍ക്കും നേരിട്ട നഷ്ടബോധങ്ങളുടെയും സാമ്പത്തിക ബാധ്യതകളുടെയും നാണക്കേടുകളുടെയും കഥകള്‍ വിളിച്ചു പറയാന്‍ ഈ കവിക്ക്‌ മടിയേതുമില്ല. ദേശാഭിമാനിയില്‍ തന്റെ മദ്യദിനങ്ങളെക്കുറിച്ചു എഴുതിയതിനു വന്‍ പ്രതികരണമാണത്രേ ഉണ്ടായത്‌..

തങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ മദ്യപനികളില്‍ നിന്ന് നേരിടുന്ന പ്രതിസന്ധികള്‍ കവിയുമായി പങ്കു വച്ചവര്‍ നിരവധിയാണ്. ചാരിത്ര്യ സംരക്ഷണത്തിനു ഭീഷണിയായി തീരുന്ന സ്വന്തം പിതാവ് മുതല്‍ സ്വന്തം മകന്റെ കാമാര്‍ത്തമായ ദൃഷ്ടി വലയത്തിനുള്ളില്‍ പെട്ട് നട്ടം തിരിയുന്ന അമ്മമാര്‍ വരെ ...എത്രയെത്ര പേര്‍ ...

മദ്യപാനം ഒരു സാമൂഹ്യ വിപത്തായി കണ്ട് അതിനു വേണ്ടതിലധികം ബോധവല്‍ക്കരണം വര്‍ഷങ്ങളായി തുടരുന്ന നമ്മുടെ കൊച്ചു കേരളത്തിന്റെ ഇന്നത്തെ സ്ഥിതി ഏറെ സഹതാപം അര്‍ഹിക്കുന്നു. മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടുന്നു.

പ്രായമേറിയവര്‍ , മധ്യവയസ്കര്‍ , യുവാക്കള്‍ എന്ന പഴയ മാമൂലുകള്‍ തെറ്റുന്നു. ഇന്നിപ്പോള്‍ നാടന്‍ കള്ളുഷാപ്പിലും ബാറുകളിലും ഉപഭോക്താക്കള്‍ അധികവും ടീനേജ് പ്രായക്കാരാണ്. മദ്യത്തിന്റെ ഈ അമിത ഉപഭോഗത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് മലയാളിയുടെ മണിപവര്‍ ആണ്.

സാമ്പത്തികമായി ഏറെ പുരോഗമിച്ച ഒരു ജനതയാണ് ആധുനിക മലയാളി. സ്കില്‍ഡ്, അണ്‍സ്കില്‍ഡ് മേഖലകളില്‍ എന്തെങ്കിലുമൊക്കെ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൂലി കിട്ടാന്‍ വൈകുന്നത് വരെ കാത്തു നില്‍ക്കേണ്ടതില്ല. അന്യരാജ്യങ്ങളില്‍ വിയര്‍പ്പൊഴുക്കി വിദേശ നാണയം നേടുന്നവര്‍ നാട്ടിലുള്ള മക്കള്‍ക്ക് പണത്തിനു പഞ്ഞമുണ്ടാകാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. തൊഴിലിടങ്ങള്‍ മദ്യവിമുക്തമയിരിക്കണം എന്ന പെരുമാറ്റ ചട്ടം ആരും പിന്തുടര്‍ന്ന് കാണുന്നുമില്ല.

പാടത്തും പറമ്പിലും പണിയുന്നവനും കമ്പനികളിലോ ഓഫീസുകളിലോ ജോലി ചെയ്യുന്നവനും പണ്ടൊക്കെ അല്പം മദ്യപിക്കണമെങ്കില്‍ ജോലി തീര്‍ന്നു കിട്ടണമായിരുന്നു. ഇന്ന് അതിന്റെ ആവശ്യമില്ല. മദ്യപിച്ചു കൊണ്ട് തന്നെ ഏതൊരു തൊഴിലിലും ഏര്‍പ്പെടാം.

പരസ്യമായി മദ്യം വിളമ്പുന്ന ആഘോഷ ചടങ്ങുകളാണ് മറ്റൊന്ന്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പരിപാടികളില്‍ മദ്യം കൂടി വിളമ്പുന്നത് സാര്‍വത്രികമാകുകയും ആഴ്ചയില്‍ മിക്ക ദിവസങ്ങളിലും ഇത്തരം ചടങ്ങുകളില്‍ സംബന്ധിക്കുകയും ചെയ്യേണ്ടി വരുന്നതിലൂടെ ചിലരെങ്കിലും മദ്യാസക്തിയില്‍ ആകൃഷ്ടരായി തീരുന്നു.

മറ്റേതൊരു ആഹാര സാധനവും പോലെ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ആസക്തി ജനിക്കുന്ന ഒന്നാണ് മദ്യവും. ഒരു വ്യത്യാസമുള്ളത്, ആഹാര സാധനങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മറ്റ് പദാര്‍ത്ഥങ്ങള്‍ ലഭ്യമാണ്. ഇറച്ചിക്ക് പകരം മീനോ മീനു പകരം മുട്ടയോ അങ്ങനെ പലതും. എന്നാല്‍ മദ്യത്തിന്റെ കാര്യത്തില്‍ പകരം മറ്റേതെങ്കിലും മദ്യം എന്നത് മാത്രമാണ് പോംവഴി.

അമിത മദ്യപാനം ശരീരത്തിലെ ആന്തരാവയവങ്ങള്‍ക്കും ഓര്‍മ്മ ശക്തിക്കും മറ്റു പല ശാരീരിക വൈകല്യങ്ങള്‍ക്കും ഇടയാക്കും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.എന്നാല്‍ ദിവസം ശരാശരി നൂറു മില്ലി മദ്യം എന്ന രീതിയില്‍ കഴിക്കുന്നതില്‍ ശാസ്ത്രം തെറ്റൊന്നും കാണുന്നുമില്ല.

അമിത മദ്യപാനികളും മദ്യ വിരുദ്ധരും കാണാതെ പോകുന്ന സത്യമാണിത്. ഒരു രോഗത്തിന് വൈദ്യ സഹായം തേടുന്ന രോഗി വൈദ്യന്‍ നിഷ്കര്‍ഷിക്കുന്ന മരുന്ന് ആയുര്‍വേദമോ ആലോപ്പതിയോ ഹോമിയോയോ എന്തായാലും പറയുന്ന അളവില്‍ മാത്രം സേവിക്കുന്നു. മദ്യത്തിന്റെ കാര്യത്തില്‍ ഇതേ ജാഗ്രത തന്നെ വേണം എന്ന് തന്നെയാണ് ആധുനിക വൈദ്യ ശാസ്ത്രം നമ്മെ ഓര്‍മ്മ പ്പെടുത്തുന്നത്.

അതിനു കഴിയുന്നില്ലെങ്കില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം എന്ന ബ്രഹ്മാസ്ത്ര പ്രയോഗം തന്നെ ശരണം. അത് സ്വയം മനസ്സിലാക്കി ഉള്‍ക്കൊണ്ട് ചെയ്യുക. അല്ലാതെ ആരുടെയും നിര്‍ബന്ധം കൊണ്ടാകരുത്. അതാണ് കഴിഞ്ഞ പതിനഞ്ചു കൊല്ലമായി ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന മലയാളികളുടെ പ്രിയ കവി സാക്ഷാത്ക്കരിച്ചത്.


3 comments:

  1. Well done Sabu.......very interesting & currently effective ......Keep writing

    ReplyDelete
  2. അമിത മദ്യപാനം ശരീരത്തിലെ ആന്തരാവയവങ്ങള്‍ക്കും ഓര്‍മ്മ ശക്തിക്കും മറ്റു പല ശാരീരിക വൈകല്യങ്ങള്‍ക്കും ഇടയാക്കും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.എന്നാല്‍ ദിവസം ശരാശരി നൂറു മില്ലി മദ്യം എന്ന രീതിയില്‍ കഴിക്കുന്നതില്‍ ശാസ്ത്രം തെറ്റൊന്നും കാണുന്നുമില്ല.

    ReplyDelete